2020 മേയ് 10, ഞായറാഴ്‌ച

ഉമ്മമാരുടെ ഓർമ്മയിൽ റമദാൻ 17

*ഒരു  പുണ്യ റമളാൻ  17 കൂടി കടന്ന് വരുമ്പോൾ...*

  *നവയ്തു ..  സൗമ  ഗദിൻ..  അൻ  അദായി  ഫർള്  റമളാനി....   "* പുലർച്ച അത്താഴം കഴിഞ്ഞ് ഉമ്മ  ആദ്യം അറബിയിലും പിന്നെ മലയാളത്തിലും ചൊല്ലി  തന്ന  നിയ്യത്ത്.   രണ്ട് അരനോമ്പ് പിടിച്ച് ഒരു നോമ്പാക്കിയ ഒരു കാലം .  ഈത്തപ്പഴത്തിൻ്റെ  മധുരവും  'കോട്ടിയ  അടയും' , സമൂസയും, തേങ്ങാ പാലിൽ  മുക്കി വെച്ച  അരി പത്തിരിയുടേയും മാസ്  കറിയുടെയും  രുചിയൂറുന്ന കാലം . ഇത്തിരി വളർന്നപ്പോൾ ,റമളാനിലെ ആദ്യ ദിവസം   തിങ്കൾ ,വെള്ളി  , റമളാൻ 17,  27 എന്നീ  നാളിലും  ആക്കി  എൻ്റെ  നോമ്പിന്റെ  എണ്ണം കൂടി  . പിന്നെ പിന്നെ സുഹൃത്തുക്കളുമായി നോമ്പിൻ്റെ കാര്യത്തിൽ മത്സരായി . മിക്കപ്പോഴും  ഒന്നോ - രണ്ടോ എണ്ണത്തിൽ മുന്നിട്ടു നിൽക്കുന്ന സാജിദായിരുന്നു പ്രധാന എതിരാളി . ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ്  രണ്ടു പേരും എല്ലാ നോമ്പും നോറ്റ് ഡ്രോവിലെത്തിയത്. കോളേജ് പഠനകാലത്തെ ചില്ലറ ഒപ്പിക്കലൊഴികെ ഇക്കണ്ട കാലം വരെ നോമ്പിൻ്റെ  പവിത്രത ഉൾക്കൊണ്ട് അനുഷ്ഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.

നാടും  വീടും  വിട്ടുള്ള  ആദ്യ  നോമ്പ് , 1999 ലെ  ഉംബാബിൽ  വെച്ചായിരുന്നു.  ഗൾഫ്  നാടുകളിൽ  നോമ്പ് അനുഷ്ഠിക്കാൻ  സാധിച്ച ഏക  വർഷവും ഇതേ 1999 തന്നെ ആയിരുന്നു.  ഏറ്റവും  സമയ ദൈർഘ്യ കുറവുള്ള   സീസൺ  ആയിരുന്നു അത്‌.

നോമ്പിന് ഏറ്റവും കൂടുതൽ അതൃപ്പം  കൂടിയ വർഷം 2000  ആയിരുന്നു. ഒരു കാരണം ആ  വർഷത്തിൽ  2 റമളാൻ ഉണ്ടായിരുന്നു .  വർഷ തുടക്കവും  അവസാനവും.  മറ്റൊരു   കാരണം   എന്താന്നറിയോ  ആക്കൊല്ലമാണ് എന്റെ    കല്യാണം കഴിഞ്ഞുള്ള  ആദ്യ റമളാൻ  , അതും കണ്ണൂരിലെ  പുതിയാപ്പിള ആയി തന്നെ  ,പറഞ്ഞാ തീരോ ആ അതൃപ്പം .

ജോലി സംബന്ധമായി 2003 മുതൽ  പോണ്ടിച്ചേരിയിലും  ചെന്നൈയിലും ഉണ്ടായിരുന്ന കാലത്തെ   നോമ്പുകൾക്ക്  കൂട്ടായി ഉണ്ടായിരുന്നത്  പള്ളിയിൽ  നിന്നും  കിട്ടിയിരുന്ന  സ്പെഷ്യൽ  നോമ്പ്  കഞ്ഞി ആയിരുന്നു . പിന്നീട്   തായത്തെരു  മോഹിയിദ്ധീൻ  പള്ളിയിലും നിന്നും  നോമ്പിന്റ  സ്പെഷ്യൽ  കഞ്ഞി    കണ്ണൂർകാർക്  സുപരിചതമായി. 

    2019 ലെ  റമളാൻ  നോമ്പ് നൊമ്പരം നിറഞ്ഞ ഒന്നായിരുന്നു . ആറു  വർഷത്തോളം ഒന്നിടവിട്ട ദിവസങ്ങളിൽ  ഡയാലിസിസിൽ  കഴിഞ്ഞ എന്റെ  ഉമ്മ റമളാൻ  മാസ  പാതിയിൽ  രോഗം  മൂർച്ഛിച്ച അവസ്ഥയിൽ  ആയി.    മുസ്ലിം  ചരിത്രത്തിൽ   സുപ്രധാനമായ ബദറിന്റെ  രണാങ്കണത്തിൽ  വിജയഭേരി  മുഴക്കിയ   ഓർമയിൽ  ലോകം   റമളാൻ    17നെ വരവേൽക്കുന്ന അതേ ദിവസം  എന്റെയും പ്രിയ കൂട്ടുക്കാരൻ  മുനീറിന്റെയും  ഉമ്മമാർ ഇഹലോക  യാത്ര  പൂർത്തിയാക്കി  പരലോക യാത്രയിലേക്ക്  നടന്നകന്ന ദിവസം. ഒരു  വർഷം  ആയെങ്കിലും  ഓരോ  ദിവസവും  ഉമ്മയുടെ  ഓർമ്മ  നിലയ്ക്കാതെ മനസ്സിൽ  ഞങ്ങൾ  കൊണ്ട്  നടക്കുന്നു.    ഇരുവരുടെയും  പാരത്രിക   ജീവിതം   വിജയകരമായി  തീരട്ടെ.. ആമീൻ.

  ഇക്കൊല്ലം  റമളാനിനെ  വരവേറ്റത്  പതിവിലും  വിപരീതമായി.  പകർച്ചവ്യാധി  യുടെ  ഭീഷണിയിൽ  പള്ളി  കവാടങ്ങൾ   അടഞ്ഞു  കിടക്കെ മിനാരങ്ങളിൽ  നിന്നും   *"സല്ലൂ   ഫി   റിഹാലിക്കും.."*   എന്ന് ബാങ്കിനോടൊപ്പം   ചേർത്ത്  പറയുമ്പോൾ താണ സകരിയ  മസ്ജിദിൽ  വർഷങ്ങളായി ബാങ്കൊലി മുഴക്കാറുള്ള   മുഅദിൻ  നസീർ  കൽഫയും  വിങ്ങുതായി  തോന്നാറുള്ളത്  എനിക്ക്  മാത്രമോ? . ഇഫ്താറും  അത്താഴവും മഹല്ല്  പള്ളികളിലും  കണ്ണൂർ  സിറ്റി തെക്യാവിലും   ഒരുക്കുന്ന  തിരക്കിൽ  ഏർപ്പെടുന്നവർ   ഇപ്രാവശ്യം  വല്ലാതെ  സമ്മർദ്ദം  അനുഭവിക്കുന്നുണ്ടാവാം .  കഴിഞ്ഞ  25 വർഷത്തോളം  സകരിയ  മസ്ജിദ്‌ന്റെ   നോമ്പ്  തുറ ഒരുക്കങ്ങൾക്  ചുക്കാൻ  പിടിക്കുന്ന  പ്രിയ  സുഹൃത് നസീർ  പുതിയണ്ടി  ഒന്നാം  നോമ്പിന്റെ  അന്ന്  മനസ്സ്  തുറന്നത്  തേങ്ങലോടെയാണ്.

 മറ്റൊരർത്ഥത്തിൽ  ഇകൊല്ലത്തെ   നോമ്പ് അനാവശ്യ  കറക്കങ്ങളും  ധൂർത്തും  ഒഴിവാക്കി  വീടകകങ്ങളിലെ  ജമാഅത്  നിസ്കാരത്തിലും  തറാവീഹിലും  മുഴുകുന്നത്  നല്ലവശമായി  കാണാം. 
ഖൈറും  ശർറും  അല്ലാഹുവിന്റെ  പക്കലിൽ  നിന്നാണെന്ന  ഉറച്ച വിശ്വാസത്തിൽ  എല്ലാം  നല്ലതിന്  ആവണേ.. നാടിനും  നാട്ടാർക്കും  ശാന്തി  യും  സമാധാനവുമേകണേ  എന്നും, കഴിഞ്ഞ  ബദ്ർ  ദിനത്തിൽ   നമ്മിൽ  നിന്നും  വേർപിരിഞ്ഞു  പോയ  നമ്മൾ  2 പേരുടെയും  ഉമ്മ  മാർക്ക്    ജന്നത്തുൽ  ഫിർദൗസ്  നൽകി  അനുഗ്രഹിക്കണമേ  എന്ന പ്രാർത്ഥനയോടെയും    ഈ വർഷത്തെ   പുണ്യ റമളാൻ  17 കടന്ന്  വരട്ടെ... !!!(ആമീൻ)
🤲ദുആ  വസിയ്യത്തോടെ...
✍️ അസീർ  കല്ലിങ്കീൽ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...