മാഹിൻ പോക്കർ ശഹീദോർ
(ഇന്നലത്തെ ബാക്കി)
-പി .എ .കെ മുഴപ്പാല-
ധീര പടയാളി യാത്ര തുടരവേ മുണ്ടയാട് കടവിലെത്തി. വയലിൽ തലകുടകൾ അഴിച്ചു വെച്ച് വയൽ ഉഴുതു മറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അമുസ്ലിങ്ങളെ കണ്ടുമുട്ടി. ഇവരിൽ ഒരാൾ മുണ്ടയാട് കാരനും മറ്റൊരാൾ തളാപ്പ് കാരനുമായിരുന്നു. ഇരുവരും അവരുടെ ജോലി നിർത്തിവെക്കുകയും നടന്ന് ക്ഷീണിതനായി എത്തിച്ചേർന്ന ഇദ്ദേഹവുമായി കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇദ്ദേഹത്തിൻറെ യാത്രയുടെ ലക്ഷ്യം മനസ്സിലാക്കിയ ഇരുവരും തുടർ യാത്രയിൽ പങ്കാളികളായി. താൻ ഏറ്റെടുത്ത ദൗത്യത്തിന്റെ തീവ്രത ഇരുവരെയും ബോധ്യപ്പെടുത്തിയെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. "വലിയൊരു ഏറ്റുമുട്ടലിൻറെ വക്കത്താണ് നാം. മരണംവരെ സംഭവിച്ചുവെന്ന് വരാം. എന്നാലും അക്രമികളെ നിലക്ക് നിർത്തുക തന്നെ വേണം"
എന്ന ദൃഢ പ്രതിജ്ഞയിൽ മൂവരും മുന്നോട്ട് ചലിച്ചു. യാത്രയിൽ
"ശഹാദത്ത് വരിച്ച് മരണപ്പെടുന്ന വ്യക്തികൾക്ക് ദൈവസന്നിധിയിൽ ലഭിക്കുന്ന ഉന്നതസ്ഥാനങ്ങളെ കുറിച്ച്"മാഹിൻ പോക്കറിൽ നിന്നും മനസ്സിലാക്കിയ ഇവർ യാത്രക്കിടയിൽ ഇസ്ലാം ആശ്ലേഷിച്ചു. അതോടെ അവർ സിറാജുദ്ദീൻ, അബ്ദുല്ല എന്ന പേരുകൾ സ്വീകരിച്ചു.
അവരുടെ യാത്ര അവസാനിച്ചത് "ചോരയാം കുണ്ട്" എന്ന സ്ഥലത്താണ്.
ഇതിനിടെ പോർച്ചുഗീസുകാർക്ക് നഗരത്തിൽനിന്നും ഇദ്ദേഹം രക്ഷപ്പെട്ടതായി വിവരം ലഭിച്ചതോടെ ചരിത്ര പുരുഷൻറെ തല എടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു. പോർച്ചുഗീസ് പട്ടാളം പല സംഘങ്ങളായി നാനാദിക്കുകളിൽ ഇദ്ദേഹത്തെ തേടി ഇറങ്ങി. ഒരു സംഘം ചോരയാംകുണ്ടിലുമെത്തി. പിന്നീട് നടന്നത് ഘോര സംഘട്ടനമായിരുന്നു. മൂവരും അവരോട് പൊരുതി. പോരാട്ടത്തിനിടെ സിറാജുദ്ദീനും അബ്ദുള്ളയും ശഹീദായി. ശത്രുക്കൾ ഒന്നൊന്നായി നിലംപതിച്ചുവെന്കിലും ഒരു ശത്രു ഭടൻ അടുത്തുള്ള മരത്തിൽ കയറി ഒളിച്ചിരുന്നു. ഇനാം നേടണമെന്ന അത്യാഗ്രഹവുമായി മാഹിൻ പോക്കറിനെതിരെ കുന്തം എറിഞ്ഞു. കുന്തം നേരെ നേരെ ചെന്നു പതിച്ചത്
ഇദ്ദേഹത്തിൻറെ ഇടനെഞ്ചിലായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഭടന്റെ കഴുത്തിനു നേരെ വാൾ വലിച്ചെറിഞ്ഞ് തല വേർപെടുത്തി. കുന്തം ഏൽപ്പിച്ച മുറിവിൽ
ചോരവാർന്ന് ആ മഹാൻ ശഹീദായി.
അദ്ദേഹം പ്രവചിച്ചതുപോലെ പരിച ഉമ്മയുടെ മടിയിലും വാൾ അറബിക്കടലിലും ചെന്നു പതിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹമാണ്
മാമ്പ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മാഹിൻ പോക്കർ ശഹീദോർ.
(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ