2020 ജൂൺ 14, ഞായറാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-5


(ഒളി മങ്ങാത്ത ഓർമ്മകൾ അവസാനഭാഗം)

✍️ ഹുസൈന് അറക്കകത്ത്

ഇന്ന് കാണുന്ന അറക്കൽ ഗ്രൗണ്ട്  അന്ന് നാട്ടുകാർക്കിടയിൽ അറക്കൽ കെട്ടാണ്. ഇവിടെ അന്ന് കാലത്ത് ഗുസ്തി മത്സരം നടന്നിരുന്നു. മജീദ്, ഹമീദ് തുടങ്ങി പേര് ഓർമ്മയില്ലാത്ത മറ്റ് മല്ലന്മാരും അന്ന് ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. വടകരയിൽ നിന്നും സിറ്റിയിൽ താമസമാക്കിയ ഫയൽവാൻ ഹമീദ് ഗുസ്തി മത്സരത്തിലെ അന്നത്തെ ഹീറോയാണ്. ഇദ്ദേഹം അറക്കൽ രാജഭടന്മാരിലൊരാളാണത്രെ. രാജഭരണവും ഗുസ്തി മത്സരവും അവസാനിച്ചപ്പോൾ ഖബർ കുഴിക്കുന്ന ജോലിയിലാണ്  പിന്നീട് ഏർപ്പെട്ടത്. അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം മക്കൾ ഈ കർമ്മം ഏറ്റെടുത്തതായി  അറിഞ്ഞിരുന്നു.

റമദാനായാൽ പല പ്രദേശത്തുനിന്നും  കുട്ടികളും യുവാക്കളും ജുമ അത്ത് പള്ളിക്കടുത്തുള്ള മുനിസിപാലിറ്റി  ഓഫീസിന് മുമ്പിലുള്ള സ്ഥലത്ത് ഒത്തുകൂടും. അവിടെ  രാത്രികളിൽ   ബോർഡ് കളി നടക്കും.പുലർച്ചെ     രണ്ടുമണി വരെ നീളുന്ന ഈ കളി വർഷങ്ങളോളം നിലനിന്നിരുന്നു. അതേപോലെ നോമ്പുകാലത്ത് ചീനി മുട്ട് നടക്കാറുണ്ട്. ബാന്റുകാരൻ ഹംസയും കൂട്ടരും വീടുവീടാന്തരം കയറിയിറങ്ങി റമളാൻ രാത്രികളിൽ ബാൻഡ് മേളം നടത്തി പണം പിരിക്കും.

അന്ന് റമദാൻ അവസാനിക്കാറാകുമ്പോൾ ശവ്വാൽ  പിറ കണ്ട് മാസം ഉറപ്പിച്ച് പെരുന്നാൾ  അറക്കലിൽ നിന്ന് അറിയിക്കാറാണ് പതിവ്.ഇതറിയാനായി മഗ്രിബ് കഴിയുന്നതോടെ സിറ്റിയുടെ എല്ലാ ഭാഗത്തുനിന്നും കുട്ടികളും മുതിർന്നവരും  അറക്കൽ കെട്ടിൽ കൂടിച്ചേരും. ഒരോ മണിക്കൂറും ഇടവിട്ട് മണിമുട്ടുന്ന മൂസക്കാക്ക് ഇവർ ചില്ലറ തലവേദനയല്ല സ്യഷ്ടിക്കുന്നത്.

കണ്ണൂർ സെൻട്രൽ ഹോസ്പിറ്റലിലെ മരുന്നുകൾ സ്റ്റോക്ക് ചെയ്ത തോപ്പിന്
തീപിടിച്ച് വലിയ സ്ഫോടനങ്ങൾ അരങ്ങേറിയ കാഴ്ചക്ക് ദൃക്സാക്ഷി കൂടിയാണ് ഞാൻ. തോപ്പ് കത്തി നശിച്ചതോടെ അവിടെ  പ്രവർത്തിച്ചിരുന്ന കോയിക്കാന്റെ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

മുനിസിപാലിറ്റി കെട്ടിടം പ്രവർത്തിച്ചിരുന്ന ഭാഗത്ത്    കുതിര ചാപ്പയുണ്ട്. ഇന്ന് കാണുന്ന  ഓട്ടോറിക്ഷ സ്റ്റാൻഡ് പോലത്തെകുതിരവണ്ടി സ്റ്റാൻഡ്. പഴയകാലത്ത് യാത്രക്ക് ആശ്രയിച്ചിരുന്നത് കുതിരവണ്ടിയെയാണ്.
അന്ന് ഒന്നോ രണ്ടോ കാറ് മാത്രമേ ഉള്ളൂ. കല്യാണ വീടുകളിൽ
ആളുകളെ കൊണ്ടുവരാനും കല്യാണാനന്തരം തിരികെ കൊണ്ടുപോകാനും മൂന്നും നാലും കുതിരവണ്ടികൾ ഉപയോഗിച്ചിരുന്നു.

ഒന്നിലധികം ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന ഇവിടം ഭാഷാ ഹോട്ടൽ, കെ. സി ഹോട്ടൽ, ആവാന്റെ ഹോട്ടൽ എന്നിവ എടുത്തുപറയേണ്ടവയാണ്. നെല്ലുകുത്തി ഹമീദ്ക്കയുടെ വിറക് കട, ആമിക്കാന്റെയും ഹാഷിംക്കയുടെയും കാഹുഞ്ഞിക്കയുടെയും കൊച്ചാളിയുടെയും
അനാദി കടകൾ, ഫ്ലവർ മില്ലുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.

സിറ്റിയിൽ വർഷങ്ങളോളം     ഒരുപാടുപേർ  വിവിധ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. പച്ചക്കറി സമദ്ക്ക, വെറ്റില ക്കാരൻ മാമു, ബോബി ഖാലിദ്,ചുണ്ടൻ ഖാലിദ്,മൂസക്ക, ബർമ്മ മജീദ്, ടാങ്കി മഹമൂദ്, പൂട്ട് കുലുക്കി ഹസനിക്ക, ചാക്കു കാരൻ ഹമീദ് ഹാജി,വാച്ച് മൂസക്ക തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്.

1959ൽ പഠനത്തോടൊപ്പം കെ സി യുടെ ഹോട്ടലിൽ ഞാൻ ജോലി ചെയ്യുകയുണ്ടായി. കെ സി മുസ്തഫ, കെ സി ഉസൈൻ എന്നിവരായിരുന്നു ഹോട്ടൽ ഉടമകൾ. ആ സമയം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖത്തീബ് നൂറുദ്ദീൻ മൗലവിയായിരുന്നു. അന്ന് അദ്ദേഹം താമസിച്ചിരുന്നത് തോപ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴെയാണ്. അദ്ദേഹത്തിന് മൂന്ന് നേരവും ഭക്ഷണം കൊണ്ട് കൊടുക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു. പിന്നീട് നൂറുദ്ദീൻ ഖത്തീബ് അബുദാബി സന്ദർശിച്ചപ്പോൾ  ഈ പരിചയം പുതുക്കാൻ എനിക്ക്  സാധിച്ചു.

ഇടാറയിൽ ഒരു പലകയും ഇട്ട് അതിൻറെ മേൽ അഞ്ചിന്റെ തിരിയും കത്തിച്ചു വെച്ച് പഠനത്തിൽ മുഴുകിയ ഇ. അഹമ്മദ് സാഹിബിനും അന്ന് ഹോട്ടൽ ജോലി എടുക്കുമ്പോൾ ഭക്ഷണം എത്തിച്ചു കൊടുത്തതിൽ   ഞാൻ അഭിമാനം കൊള്ളുന്നു. ഇന്നത്തെ പോലെ വൈദ്യുതി വ്യാപകമാകാത്ത കാലത്ത്  വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് ഇദ്ദേഹം വക്കീലായതും ലോകം മുഴുവനും അംഗീകരിച്ച വ്യക്തിത്വത്തിനുടമയായതും. ഇദ്ദേഹത്തിൽ നിന്നും നമ്മുക്ക്   ഒരുപാട് പഠിക്കാനുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ദീർഘകാലം അദ്ദേഹത്തിൻറെ സേവനം ഞങ്ങൾക്ക് ലഭിച്ചില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതുപോലെ ഈ മുല്ലയുടെ പരിമളം തിരിച്ചറിയാൻ നാട്ടുകാർക്ക് സാധിച്ചില്ല എന്നതാണ് ഖേദകരമായ വസ്തുത.

കണ്ണൂർ സിറ്റിയിൽ ജനിച്ചു വളർന്ന് പ്രദേശവാസികൾ ക്കിടയിൽ സ്വീകാര്യനായ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കുട്ടിയാപ്പിളത്ത് അബൂഞ്ഞിക്ക.
നാട്ടിലും വീട്ടിലും ഉണ്ടാവുന്ന സകലമാന പ്രശ്നങ്ങളിലും ഇടപെട്ട് മധ്യസ്ഥ റോൾ വഹിച്ചിരുന്ന വ്യക്തി കൂടിയായ ഇദ്ദേഹത്തോടൊപ്പം സമാന മനസ്കരായ ചിലരും കൂടെ ചേർന്ന് പ്രശ്ന് പരിഹാരത്തിലേർപ്പെട്ടിരുന്നു.
വഴക്കാളിയായ പുതിയാപ്പിളയെ നേരെയാക്കാനും, സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കാനും വേർപിരിഞ്ഞ ഇണകളെ കൂട്ടിയിണക്കാനും  തുടങ്ങിയ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ അവസാനവാക്കാണ് ഇദ്ദേഹവും കൂട്ടരും.ഏത് പ്രതിസന്ധിയിലും സിറ്റിക്കാർ ഇവരുടെ അടുക്കലാണ് ഓടിയെത്തുക.

മേൽ കുറിപ്പുകളിൽ  പ്രസ്താവിച്ച പലരും സിറ്റിയെ നെഞ്ചോട് ചേർത്ത് നമ്മോട് വിട ചൊല്ലിയവരാണ്. ഓർമ്മകളിൽ തെളിയാത്ത ചിലരൊക്കെ ഈ കുറിപ്പിൽ
വിട്ടുപോയിട്ടുണ്ട്. ഓരൊ കുറിപ്പിലും ചുവടെ കാണുന്ന കമൻ്റിൽ വായനക്കാർ അവരിൽ ചിലരെ ചൂണ്ടികാട്ടിയിട്ടുണ്ട്.

എല്ലാവർക്കും നന്ദി,കടപ്പാട്!

(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...