2020 ജൂൺ 19, വെള്ളിയാഴ്‌ച

കണ്ണൂർ സിറ്റിയും പഞ്ചാബിലെ സർ ഹിന്ദും

നമ്മുക്ക് പഠിക്കാം!


✍️ NAZAR BANDHU

കണ്ണൂർ സിറ്റി ജുമാമസ്ജിദിന് സമീപത്തെ കബർസ്ഥാനിൽ പ്രമുഖരായ പലരുടേയും കബറുകൾ ഉണ്ട്.  A D 1525 ൽ പോർച്ചുഗീസുകാർ തടവിലാക്കുകയും അറക്കൽ രാജവംശത്തിൻ്റെ നിരന്തരമായ വിടുതൽ ശ്രമങ്ങൾ പരാചയപെടുകയും ചെയ്തതിനാൽ വധിക്കപ്പെടുകയും ചെയ്ത അറക്കൽ  കപ്പൽപ്പട നായകൻ ബലി ഹസൻ മുതൽ സൂഫീ കവിയായ ഇച്ച മസ്താൻ്റെ കബറുകൾ വരെ അവിടെയാണ് ഉള്ളത്.
അവിടെ,  ജുമാമസ്ജിദിന്  മുന്നിൽ റോഡിനരികിൽ ഏതാനും കബറുകൾ ഉണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് പോർച്ചുഗീസുകാരുമായി ഉണ്ടായ യുദ്ധത്തിൽ മരണപ്പെട്ടവരുടെ കബറുകൾ ആണ് അത്.
വളരെ ഭംഗിയിൽ അതിരിട്ട ചെടികളും മുന്തിരിവള്ളികളും നിറഞ്ഞ ആ കബറുകൾക്കരികെ ഒരു കുഞ്ഞു ചായക്കട ഉണ്ട്.
" ഈ കബർസ്ഥാനുകളൊക്കെ പൂന്തോട്ടങ്ങളാക്കിയാൽ എന്ത് ഭംഗിയായിരിക്കും, അല്ലെ ? " 
ചായക്കടയിൽ നിന്നും രണ്ട് ചായ വാങ്ങി കബറുകളെ നോക്കി ചായ കുടിച്ചിരിക്കുമ്പോഴാണ് ദിൽബറുമ്മ എന്നോട് കബറുകളെ പറ്റി സംസാരിച്ചു തുടങ്ങിയത്.
അതിനരികിൽ തന്നെയാണ് പ്രശസ്ത സൂഫിയായ സയ്യിദ് മുഹമ്മദ് മൗലൽ ബുഹാരിയുടെ കബർസ്ഥാനും ഉള്ളത്.
ശൈഖ് ഉമറുൽ ഖാഹിരി , ടിപ്പു സുൽത്താൻ, ഹൈദറോസ് കുട്ടി മൂപ്പർ , ചന്ദനപ്പള്ളി മസ്താൻ , ഗുണം കുടി മസ്താൻ , ശൈഖ് അബ്ദുൽ ഖാദിർ മലാക്ക തുടങ്ങിയവരുടെയെല്ലാം ഗുരുവായിരുന്നു അദ്ദേഹം.  അറക്കൽ രാജവംശത്തിന്റെ ക്ഷണമനുസരിച്ചു കണ്ണൂരിൽ എത്തിയ മൗലൽ ബുഹാരി  AD 1793 ൽ ആണ് മരണപ്പെടുന്നത്.
മൗലായുടെ കബറിരികെ ഞങ്ങൾ വന്ന വാഹനത്തിൽ ചാരി നിന്ന് ദിൽബറുമ്മ സംസാരം തുടർന്നു.
ഒരാൾ ജനിച്ചാൽ പിന്നെ അയാളുടെ ജീവിതത്തിൽ ഏറ്റവും ഉറപ്പുള്ള ഒരു കാര്യമേ ഉള്ളൂ , അത് മരണമാണ്. വേറൊന്നിനും യാതൊരു ഉറപ്പും ഇല്ല.
അത് പറഞ്ഞ് ദിൽബറുമ്മ ഭംഗിയിൽ ചിരിച്ചു. ദിൽബറുമ്മയുടെ സംസാരത്തിന് ജേർണലിസ്റ്റുകളുടെ ശൈലിയാണ്. കുറച്ച് വാക്കുകളിൽ കൃത്യതയുള്ള സംസാരം.
തൻ്റെ സമ്പാദ്യം മുഴുവൻ ഭാര്യക്കും മക്കൾക്കും എഴുതിവച്ച് മിസ്കീൻ (ദരിദ്രൻ) ആയി മരണത്തിനെ പ്രതീക്ഷിക്കുന്ന സൈനുദ്ദീൻ എന്ന മനുഷ്യൻ ഭാര്യ സൈനബയോട് ഇടക്കിടെ പറയും."എൻ്റെ ചങ്ങാതി , ഞാനങ്ങനെ കിടപ്പിലായി പോവുകയൊന്നുമില്ല. ഒരു ദിവസം പെട്ടെന്നങ്ങ് മരിക്കും . അതിനാൽ ഞാൻ കിടപ്പിലായാൽ എന്ത് ചെയ്യുമെന്നോർത്ത് വേവലാതി വേണ്ട "
തൻ്റെ ഭാര്യയെ ചങ്ങാതീ എന്നാണ് അദ്ദേഹം വിളിക്കുക. പറഞ്ഞതു പോലെ തന്നെ തൻ്റെ അറുപത്തിനാലാം വയസിൽ പെട്ടെന്നൊരു ദിനം അദ്ദേഹം മരണപ്പെട്ടു. അഞ്ചു നേരത്തെ നിസ്കാരത്തിന് ശേഷം കണ്ണു തുടക്കുന്ന ആ മനുഷ്യനെ , സ്വന്തം പിതാവിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ    
ദിൽബറുമ്മയുടെ  വാക്കുകൾ കൂടുതൽ ആർദ്രമായി.
മരണം, താൻ കണ്ട കബറുകൾ, മരണം പ്രതീക്ഷിക്കുന്ന മനുഷ്യർ അങ്ങനെ നീണ്ടുപോയി ആ സംസാരം.  മരണത്തെ ഒട്ടും ഭയമില്ലാതെ, ഇടക്കിടെ ചിരിച്ച്, അനുഭവങ്ങളൊരു മാലയിൽ കോർത്ത മുത്തുകൾ പോലെ പറഞ്ഞു വന്നപ്പോൾ അതിൽ ലയിച്ചിരിക്കുകയായിരുന്നു ഞാൻ.
അതിനിടയിൽ ആറോ ഏഴോ ചായ ഞാൻ കുടിച്ചു തീർത്തിരുന്നു.
ഒരുപാട് യാത്ര ചെയ്യുന്ന  ആളാണ് ദിൽബറുമ്മ . അതു കൊണ്ടു തന്നെ അവരുടെ സംസാരത്തിന് അനുഭവങ്ങളുടെ ആഴമുണ്ട് , അതിനൊത്ത അറിവും അവർക്കുണ്ട്
.പഞ്ചാബിലെ സർ ഹിന്ദ് മുതൽ തിരുവനന്തപുരത്തെ ബീമാപള്ളിയും ഷില്ലോംഗിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഹസ്രത്ത് ഷാഹ് കമാലിൻ്റ കബറിടം വരെയുളള ധാരാളം കബറിടങ്ങളെ പറ്റി ദിൽബറുമ്മ സംസാരിച്ചു.  മരണമെന്നതിനെ വേദനയ്ക്കപ്പുറം അഘോഷമാക്കുന്ന മനുഷ്യരെ പറ്റി വിശദീകരിച്ചു.
തൻ്റെ വീടിനടുത്ത് തന്നെ കബർ ഒരുക്കി താൻ മരിച്ചാൽ അന്ത്യകർമങ്ങൾക്കു വേണ്ട തുണികളും പണവും കരുതി വയ്ക്കുന്ന ആളുകളെ കുറിച്ച് ,
തൻ്റെ വസിയത്തുകൾ (അന്ത്യാഭിലാഷങ്ങൾ )  ഓരോ മാസവും പുതുക്കി തൻ്റെ പ്രിയപ്പെട്ടവർക്ക് ഇമെയിൽ വഴി അയക്കുന്ന മനുഷ്യനെ കുറിച്ച് ,
കബർസ്ഥാനിരികിൽ തന്നെ വീട് വച്ച് എല്ലാ ദിവസവും വീടിന് മുന്നിൽ നിന്ന് കബറുകളെ നോക്കി എന്നാണെൻ്റെ ദിനം എന്ന് ചിരിയോടെ ചോദിക്കുന്ന മനുഷ്യനെ കുറിച്ച് എല്ലാം ദിൽബറുമ്മ സംസാരിച്ചു.
ഒരു പ്രശസ്തനായ ഡോക്ടറുടെ മൊബൈൽ സ്ക്രീൻ സേവർ ഭംഗിയിൽ നിർമിച്ച കബറിൻ്റെ ചിത്രമാണ്  .അദ്ദേഹത്തിൻ്റെ ഫോൺ ഗാലറിയിൽ നൂറുകണക്കിന് വിവിധ സ്ഥലങ്ങളിലുള്ള കബറുകളുടെ ചിത്രങ്ങൾ ഉണ്ട്.
ദിൽബറുമ്മക്ക് ഒരു പരിചയക്കാരനുണ്ട്, സഞ്ചാരിയായ ഒരു മനുഷ്യൻ. എത്തിച്ചേരുന്ന സ്ഥലങ്ങളിലെ മസ്ജിദുകളിൽ താമസിച്ച്  കബർസ്ഥാനുകളെല്ലാം വൃത്തിയാക്കി അവിടെ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന മനുഷ്യൻ. 
അദ്ദേഹം പറയുമത്രെ, " കബറിനു മുകളിൽ പൂന്തോട്ടമൊരുക്കിയിട്ടല്ലേ  കബറിനടിയിലെ പൂന്തോട്ടത്ത പറ്റി പറയേണ്ടത് ?"  എന്ന്.
എനിക്ക് ആ ആശയം ഗംഭീരമായി തോന്നി. പളളികളോട് ചേർന്ന് പൂന്തോട്ടങ്ങളൊരുക്കിയാൽ എന്ത് ഭംഗിയായിരിക്കും. കബർസ്ഥാനുകൾ പൊതുവെ എല്ലായിടങ്ങളിലാം കാടുപിടിച്ച് കിടക്കുന്നത് ഒരഭംഗിയാണ്.
ദിൽബറുമ്മ പറഞ്ഞതിൽ  ഒരാളെ എനിക്ക് വല്ലാതെ ഇഷ്ടമായി. അയാളുടെ ആഗ്രഹം ഇങ്ങനെയാണ്, താൻ മരിച്ചു കഴിഞ്ഞാൽ തൻ്റെ കബറിന് മുകളിൽ " പ്രണയമാണ്.... " എന്ന് എഴുതി വയ്ക്കണം. 
" പ്രണയമായിരുന്നു " എന്ന ഭൂതകാലമല്ല, " പ്രണയമാണ് " എന്ന വർത്തമാനകാലം. പിന്നെ, പ്രണയം കർത്താവുമാണ് , ക്രിയയുമാണ്. പ്രണയത്തിൽ അലിഞ്ഞു ചേർന്ന മനഷ്യനായിരിക്കണം അയാൾ .  
ചിലർക്ക് ജീവിതത്തിലെ എല്ലാം അവസാനിക്കുന്ന ഒരു പ്രക്രിയ ആണ് മരണം.  ചിലർക്ക് ഈ ലോകത്തെ ജീവിതം കഴിഞ്ഞ് പരലോകം ജീവിതം തുടങ്ങും.  വേറെ ചിലർക്കാകട്ടെ, ഈ മുറിയിൽ നിന്ന് ആ മുറിയിലേക്ക് കടക്കുന്ന വാതിലാണ് മരണം. അതിനപ്പുറം ചില മനുഷ്യരുണ്ട് അവർക്ക് പൂർണതയിലുള്ള ലയനമാണ് മരണം. അങ്ങനെ മരണത്തെ പറ്റിയുള്ള എത്ര തരം ചിന്തകളും തത്വങ്ങളും ആണ് ഉള്ളത്. 
ദിൽബറുമ്മയുടെ സംസാരത്തിൽ അവർ ആവേശത്തോടെ സംസാരിക്കുന്ന ഒരിടമണ് സർഹിന്ദ്.  പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  വിശ്രുതനായ പണ്ഡിതനും സൂഫിവര്യനുമായ 
അഹ്മദ് ഫാറൂഖി സർഹിന്ദിയുടെയും മറ്റും കബറിടമാണ് അവിടെയുള്ളത്. വിവിധ നാടുകളിൽ ഉള്ള ദർഗകളിലും കബർസ്ഥാനുകളിലുമുള്ള നിർബന്ധിത പണപിരിവുകളോ മറ്റോ അവിടെയില്ല. തികച്ചും ശാന്തമായ ഇടമാണ് സർഹിന്ദ്. ഗുരുദ്വാരകൾക്ക് നടുവിലാണ് ദർഗയും മസ്ജിദും മറ്റും ഉള്ളത്. അവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുള്ള അഹമ്മ് ഫാറൂഖി സർഹിന്ദിയുടെ പിതാവിൻ്റെ കബറിടത്തിൽ പോയ അനുഭവം ദിൽബറുമ്മ വിവരിച്ചു.
മെയിൻ റോഡിൽ നിന്നും തിരിഞ് ചെറിയ മൺപാതയിലൂടെ ഏകദേശം രണ്ട് കിലോമീറ്ററുകൾ നടന്നാലാണ് അവിടെയെത്തുക. വിശാലമായ നെൽവയലുകൾക്കു നടുവിൽ ഒരു ദ്വീപു പോലെ ഉയർന്നു നിൽക്കുന്നിടത്താണ് കബർ.  മതിൽ കെട്ടിനകത്തെ ഒരു കുഞ്ഞു കെട്ടിടം. ഭംഗിയുള്ള പൂച്ചെടികളും മറ്റും വച്ച് ഭംഗിയാക്കിയിരിക്കുന്നു. കൃത്രിമ അലങ്കാരങ്ങളൊന്നുമില്ല. ചെടികളും പൂക്കളും മാത്രം. അതിനരികെ പ്രാർത്ഥനാപൂർവം നിൽക്കുന്ന നേരമാണ് നീണ്ട താടിയും തലപ്പാവും ധരിച്ച ഒരു വൃദ്ധൻ അവിടെയെത്തിയത്. പഞ്ചാബിയും ഹിന്ദിയും കലർന്ന ഭാഷയിൽ അദ്ദേഹം സംസാരിച്ചതിൽ നിന്നും മനസിലായത് ഇതാണ്,
കടലാണ് മരണം ,
ഏതുറവയിൽ നിന്നായാലും
എത്ര ഉയരത്തിൽ നിന്നായാലും 
ഏതു വഴിയിലൊഴുകിയാലും
എന്തിലലിഞാലും ഇല്ലെങ്കിലും
എല്ലാം ഒഴുകിയൊടുങ്ങുന്നിടം
എല്ലാം ലയിച്ചുചേരുന്നിടം
കടലാണ്,  മരണമാണ്.
(ഫേസ്ബുക്ക് പേജിനോട് കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...