2020 ഏപ്രിൽ 15, ബുധനാഴ്‌ച

നല്ലവനായ സഹപ്രവർത്തകൻ

ഓരോ തവണയും ഈസ്റ്റർ കടന്നു വരുമ്പോൾ  വേദനയോടെ ഞാൻ ഓർക്കും,  ഹാലിബർട്ടണിലെ ഉപദേഷ്ടാവും  എൻറെ സഹപ്രവർത്തകനും മികച്ച സുഹൃത്തുമായ  റോഫി ഫെർണാണ്ടസിനെ.  2004 മുതൽ 3 വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ  നിരവധി ജീവിത തത്വങ്ങൾ സ്വജീവിതത്തിൽ പകർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്.   ഞങ്ങളുടെ സൗഹൃദം ദൃഢമായിരുന്നു. പിന്നീട് ഞാൻ മറ്റൊരു സ്ഥലത്ത് ചേക്കേറിയപ്പോൾ പലപ്പോഴും ഉത്സവ സീസണുകളിൽ ഇ-മെയിലുകളയച്ചും മറ്റും  സൗഹൃദം പുതുക്കി.
 തന്റെ ഔദ്യോഗിക ജീവിതത്തിലെ  28 വർഷക്കാലം എച്ച്.ഇ.എസ്-ബറോയിഡിനൊപ്പം ചെലവഴിച്ച അദ്ദേഹം 2017 ൽ മലേഷ്യയിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. ഒമ്പത് മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റ വിയോഗം ഞാനറിഞ്ഞത്. അദ്ദേഹത്തിൻറെ മരണവാർത്തയറിയാതെ  ആഴ്ചകളോളം ഞാൻ ഇമെയിലുകളിലൂടെ അദ്ദേഹവുമായി ബന്ധപ്പെടാൻ  ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം . അവസാനം  അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് റിസപ്ഷനിസ്റ്റിലൂടെ ഞാൻ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.  തൻറെ ജോലി ഒരു ആരാധനയെന്നോണം ഇഷ്ടപ്പെട്ടിരുന്നതിനാൽ  ഓരോ കാര്യത്തിലും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു.ഒരിക്കലും തന്റെ ധാർമ്മികതയിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല, തത്ത്വങ്ങളിൽ അദ്വിതീയവും അതിശയകരവുമായ പ്രൊഫഷണലായിരുന്നു അദ്ദേഹം. ഞാൻ ആരംഭിക്കുന്ന പുതിയ സംരംഭത്തെ കുറിച്ച് അദ്ദേഹം അറിഞ്ഞപ്പോൾ അത്യുത്സാഹത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു.
 " ആവശ്യമുള്ളപ്പോൾ നിങ്ങൾ എന്നെ വിളിക്കണമെന്ന്."
 പുതിയ സംരംഭം തുടങ്ങുന്ന ഘട്ടത്തിൽ അദ്ദേഹത്തിൻറെ വിലപ്പെട്ട സഹകരണം ലഭിക്കാതെ പോയത് എന്നെ സംബന്ധിച്ചിടത്തോളം തീരാനഷ്ടം തന്നെയാണ്. അതിനിടയിലാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.
മരണം തൊട്ടടുത്താണെന്ന കാര്യം അദ്ദേഹത്തെ നിരന്തരം ഉണർത്തുന്നുണ്ടാവാം. അതാവാം  സഹപ്രവർത്തകരോട് അദ്ദേഹം  കരുണയോടെ വർത്തിച്ചത്.
ലോകം വിറങ്ങലിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ  അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ ആശിക്കുകയാണ് . ആ വേർപാട്  നികത്താനാവാത്ത വിടവ് തന്നെയാണ് എനിക്ക് സമ്മാനിച്ചത്. ഈ അവസരത്തിൽ  അദ്ദേഹത്തിന്റെ ഓർമ്മക്കു മുൻപിൽ കണ്ണീർപൂക്കൾ അർപ്പിക്കുന്നു.  പിൻകുറി -ഇതുപോലെ നല്ല  സുഹൃത്തുക്കൾ  നിങ്ങൾക്കുമുണ്ടാവാം.
അവരുമായുള്ള നിരന്തര സമ്പർക്കം കൈവിടാതെ സൂക്ഷിക്കുക. ജീവിതം ഒരിക്കലും രണ്ടാമത്തെ അവസരം നൽകുന്നില്ല എന്ന സത്യം അംഗീകരിക്കുക . നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിന്റെയും മൂല്യം നാം തിരിച്ചറിയുന്നത്.
_ എ.ടി.ജമീൽ അഹ്മദ്, അമേരിക്ക -

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...