2020 ഏപ്രിൽ 24, വെള്ളിയാഴ്‌ച

വ്യക്തിവിശേഷം: ജാബിർ കൈരളി

പേര്: പി.എം. ജാബിർ. പുതിയ മാളിയക്കൽ ജാബിർ എന്നു മുഴുവൻ പേര്. പിന്നെങ്ങിനെയാണ് ജാബിർ കൈരളി എന്ന പേരു വന്നതെന്ന് ഒമാനിന് പുറത്തുള്ള ചിലരെങ്കിലും ചോദിക്കാറുണ്ട്.
നീണ്ട പത്തു വർഷക്കാലം കൈരളി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഒമാനിലുള്ള പലരും പറഞ്ഞു പതിഞ്ഞു പോയതാണ് ജാബിർ കൈരളി എന്ന്. പിന്നീട് കൈരളി ചാനൽ ആരംഭിച്ചത് മുതൽ അതിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള കോ-ഓർഡിനേറ്റർ ആയപ്പോൾ പേരു നിലനിന്നു. കൈരളി പ്രവാസ ലോകം കൂടെയായപ്പോൾ പിന്നെ കൈരളിയിലെ ചേട്ടനായി, കാക്കയായി, അണ്ണനായി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബും നോർകയും ക്ഷേമനിധിയും പ്ലാനിങ്ങ് കമ്മീഷനും ലോക കേരളസഭയും എല്ലാം വന്നിട്ടും ജാബിർ കൈരളി എന്നത് മാറിയില്ല. ഇന്നിപ്പോൾ കോവിഡുമായി ബന്ധപ്പെട്ടു കഷ്ടപ്പാടനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഒമാനിലെമ്പാടും കൈരളി പ്രവർത്തകർ നിറഞ്ഞു നിന്നു പ്രവർത്തിക്കുമ്പോൾ അഭിമാനം തോന്നുന്നു, കൈരളി ജാബിർ എന്നറിയപ്പെടുന്നതിൽ.
കൈരളി പ്രവർത്തകർ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറില്ല. കഴിഞ്ഞ 32 വർഷമായി അവർ ജനങ്ങൾക്കിടയിലുണ്ട്, സാധാരണക്കാരായ പ്രവാസികളുടെ നെടുവീർപ്പും നിശ്വാസവും മനസ്സിലാക്കി കൊണ്ട്, അവരുടെ വിഷമതകളിൽ കൈതാങ്ങായി. കൈരളി പ്രവർത്തകർക്കേ അത് സാധിക്കുകയുള്ളൂ. കാരണം സാധാരണ പ്രവാസി നേരിടുന്ന ഓരോ പ്രശ്നവും അവരുടെത് കൂടെയാണ്.
മറ്റൊരു പ്രവാസി സംഘടനയ്ക്കും തുടർച്ചയായി ഇത് അവകാശപ്പെടാനാവില്ല. മൂന്നു പതിറ്റാണ്ടിലേറെ ഇത്തരം പ്രവർത്തനം മുന്നോട്ടു കൊണ്ടു പോവാനാവില്ല തന്നെ. മരണപ്പെട്ട ആയിരങ്ങളുടെ മുതദേഹം നാട്ടിലെത്തിക്കുകയോ ഇവിടെ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്തതിന്. ആരാരും തിരിഞ്ഞു നോക്കാനില്ലാതെ ആശുപത്രിയിൽ ചികിത്സയിൽ പെട്ടു പോയ നൂറുകണക്കിന് നിരാലംബർക്ക് ചികിത്സ ലഭ്യമാക്കുന്നതിന്, അവരെ എല്ലാ സൗകര്യങ്ങളോടും കൂടി നാട്ടിലെത്തിക്കുന്നതിന്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭിച്ചു എന്നു ഉറപ്പു വരുത്തുന്നതിന്, വീട്ടുടമകളുടെ പീഡനത്തിൽ നിന്ന് ആയിരത്തിലധികം ഗാർഹിക തൊഴിലാളികളെ സ്വന്തം ജീവൻ അപകടപ്പെടുത്തിയും രക്ഷപ്പെടുത്തിയതിന്, അവരെ നാട്ടിലെത്തിച്ചതിന്, റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ ചതിയിൽ പെട്ടു ഇവിടെയെത്തിയ നൂറു കണക്കിന് നിസ്സഹായരായ തൊഴിലാളികൾക്ക് വഴികാട്ടികൊടുത്തതിന്, മാസങ്ങളോളം ശമ്പളമോ ഭക്ഷണമോ ആനുകൂല്യങ്ങളോ ലഭിക്കാതെ വലയുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരോടൊപ്പം എമ്പസ്സിയിലും ലേബർ കോടതിയിലും, ഉന്നത കോടതികളിലും കയറിയിറങ്ങി നീതി നേടിക്കൊടുത്തതിന്. മറ്റേത് സംഘടനയ്ക്ക് സാധിക്കും ഇത് അവകാശപ്പെടാൻ? പൊതുമാപ്പ് അർഹിക്കുന്ന ആയിരക്കണക്കിന് പേർ ഇവിടെയുണ്ടെന്ന് അധികാരികളെ ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്കല്ലാതെ ആർക്കാണ് സാധിച്ചത്? അവ പ്രഖ്യാപിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം എമ്പസ്സിയും മാനവവിഭവശേഷി മന്ത്രാലയവും എമിഗ്രേഷൻ വകുപ്പുമായി ബന്ധപ്പെട്ടു രേഖകൾ പൂർത്തിയാക്കാൻ മുൻപിൽ നിന്നത് ഈ സംഘടനയും അതിൻ്റെ പ്രവർത്തകരുമായിരുന്നില്ലേ? കൈരളി പ്രവാസ ലോകത്തിലൂടെ സംപ്രേഷണം ചെയ്ത വിദേശത്ത് കാണാതായി പോകുന്നവരിൽ ഏറ്റവും കൂടുതൽ പേർ കണ്ടു പിടിക്കപ്പെട്ട സ്ഥലം എന്ന് അതിൻ്റെ സംവിധായകൻ റഫീക് റാവുത്തറിന് തന്നെ ബോദ്ധ്യപ്പെടുന്നതിന് കാരണം ഒമാനിലെ കൈരളിയായിരുന്നു. 2004 ഓഗസ്റ്റ് 20 നായിരുന്നു ഇന്ത്യൻ എമ്പസ്സിയിൽ ഓപൺ ഹൗസ് ആരംഭിച്ചത്. കഴിഞ്ഞ 16 വർഷത്തിനിടയിൽ 'കൈരളി'ക്കാരല്ലാതെ മറ്റാരെയും കണ്ടിട്ടില്ലല്ലോ അവിടെ? കൈരളിക്കാർ വെറുതെ വരുന്നതല്ല. അതിനു മുമ്പുള്ള നിരവധി ദിവസങ്ങളിൽ സാധാരണ പ്രവാസിയുമായി ബന്ധപ്പെട്ടു അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടു അവ അമ്പാസിഡറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണാനാണ്. തൻ്റെ തുച്ഛമായ വരുമാനത്തിൽ നിന്നും കാശ് ചിലവഴിച്ചു കൊണ്ടാണ് അവർ പരാതിക്കാരുമായി എത്തുന്നത്. വല്ലപ്പോഴും തല കാണിച്ചു പോകുകയും അവ പത്രത്തിൽ വാർത്തയാക്കുകയും ചെയ്യാനല്ലാതെ മറ്റാരെയും കഴിഞ്ഞ 16 വർഷമായി അവിടെ കണ്ടിട്ടില്ലല്ലോ? എമ്പസ്സിയുടെ വാതിൽ ഇന്ന് ആരുടെയും മുന്നിൽ കൊട്ടിയടക്കാൻ സാധിക്കാത്തത് ഞങ്ങൾ അത് അക്ഷരാർത്ഥത്തിൽ ചവിട്ടി തുറന്നത് കൊണ്ടാണ്. നീതി നിഷേധിക്കപ്പെട്ടപ്പോൾ അവിടെ ധർണ്ണ ഇരുന്നത് കൊണ്ടാണ്. അസംബ്ളിയിലും പാർലിമെൻ്റിലും അന്തർദേശീയ തലത്തിലും വിഷയം എത്തിച്ചത് കൊണ്ടാണ്. എമ്പസ്സി നൽകുന്ന ഒരു ഔദാര്യവും ഞങ്ങൾ കൈപറ്റാത്തത് കൊണ്ടാണ് നീതിനിഷേധിക്കപ്പെടുമ്പോൾ ചങ്കൂറ്റത്തോടെയും ആർജ്ജവത്തോടെയും ഞങ്ങൾക്കത് ചോദ്യം ചെയ്യാനാവുന്നത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റാരെക്കാളും ശക്തമായി എമ്പസ്സിയെ പിന്തുണക്കാനും ഞങ്ങൾ അമാന്തിച്ചിട്ടില്ല.
ജന്മനാട്ടിലെ ഓരോ ദുരന്തവും ഞങ്ങളെയും വേദനിപ്പിച്ചു.ദുരിതത്തിൽ പെട്ടവർക്ക് സാന്ത്വനമേകാൻ ഇന്ത്യൻ അസോസിയേഷനോടൊപ്പം/സോഷ്യൽ ക്ലബ്ബിനോടൊപ്പം കൂടി. 93ൽ ലാത്തൂറിൽ ഭൂകമ്പമുണ്ടായപ്പോൾ, ആസ്സാമിലും ബീഹാറിലും ഉത്തരാഖന്ധിലും പല സമയത്തായി പ്രളയമുണ്ടായപ്പോൾ, കച്ചും ബുജ്ജും ഭൂകമ്പത്തിൽ തകർന്നപ്പോൾ, സുനാമി തിരമാലകൾ ആയിരക്കണക്കിന് ജീവനും നിരവധി പേരുടെ ജീവിതോപാധിയും തകർത്തപ്പോൾ. ഈ അവസരങ്ങളിലെല്ലാം ദുരിതാശ്വാസം എത്തിക്കാൻ ഞങ്ങളുണ്ടായിരുന്നു മറ്റാരെക്കാൾ മുന്നിൽ. സമ്പന്നരായ പ്രവാസികളേക്കാളും ഉശിരോടെ, സാധാരണ തൊഴിലാളികളായ ഞങ്ങൾ. മഹാപ്രളയം കേരളത്തെ തകർത്തപ്പോൾ ആധിയോടെ ഞങ്ങളത് ടെലിവിഷനിലൂടെ കണ്ടു. സ്വന്തക്കാർ പോലും പ്രളയ ദുരന്തത്തിൽ പെട്ടപ്പോൾ എല്ലാവർക്കും സഹായം നൽകുന്നതിന് ജനങ്ങളോടൊപ്പം ഞങ്ങൾ നിന്നു. ലഭ്യമാവുമായിരുന്ന സഹായം തട്ടിമാറ്റിയവർ ഇവിടെയൊക്കെ ഞെളിഞ്ഞിരിക്കുന്നത് ഞങ്ങൾ ഒട്ടും അതിശയമില്ലാതെ കണ്ടു. കാരണം അവരുടെത് കാപട്യത്തിൻ്റെ രാഷ്ട്രീയമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
പെറ്റ നാടിനോടൊപ്പം തന്നെ പോറ്റ് നാട് പ്രയാസം നേരിട്ടപ്പോഴും ഞങ്ങളുണ്ടായിരുന്നു താങ്ങായി. ഒമാനിൻ ഗോനു ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയപ്പോൾ എല്ലാം തകർന്നു പോയ മനുഷ്യർക്ക് സഹായമെത്തിക്കാൻ ഞങ്ങളായിരുന്നു ഏറ്റവും മുന്നിൽ. രക്തദാനസേന എന്ന ഓമനപ്പേരൊന്നും ഞങ്ങൾ സ്വയം നൽകിയില്ല. എന്നാൽ ഇവിടത്തെ രക്ത ബാങ്കുമായി സഹകരിച്ച് ഞങ്ങൾ നടത്തിയ ഓരോ രക്തദാന കാമ്പും റിക്കാർഡുകളായിരുന്നു. ആർക്ക് രക്തം ആവശ്യമായി വന്നപ്പോഴും മറ്റൊന്നും നോക്കാതെ രക്തം നൽകാൻ ഞങ്ങളായിരുന്നു മുന്നിൽ.
ഇതൊന്നും ഞങ്ങൾ വാർത്തകളാക്കിയില്ല. ഞങ്ങളുടെ സേവനം ലഭിച്ചവരിൽ തന്നെ പലർക്കും ഞങ്ങളാരാണെന്ന് അറിയുക പോലുമുണ്ടായിരുന്നില്ല.
കോവിഡ് വന്നപ്പോൾ എവിടെ നിന്നോ ചിലർ വ്യാജപേരുകളിൽ പൊങ്ങി വന്നിരിക്കുന്നു, ഇടതുപക്ഷ സംഘടനകളുടെ കണക്കെടുക്കാൻ. അവർക്കറിയാൻ വേണ്ടിയാണ് ചിലതെല്ലാം കുറിച്ചത്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതോടു കൂടി സാധാരണ പ്രവാസി വലിയ പ്രയാസം നേരിടാൻ പോവുകയാണെന്ന യാഥാർത്ഥ്യം ആദ്യം തന്നെ തിരിച്ചറിയുകയും അവർക്കാണ് സഹായം ലഭിക്കേണ്ടതെന്ന് ബന്ധപ്പെട്ടവരെ ആദ്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചത് സാധാരണക്കാരൻ്റെ ഇടയിൽ വർഷങ്ങളായി ഞങ്ങൾ ഇഴുകി ചേർന്നത് കൊണ്ടാണ്. അതിനാലാണ് ഒമാൻ്റെ എല്ലാ പ്രദേശവും ഉൾക്കൊള്ളുന്ന 600 പേരടങ്ങുന്ന ഒരു സന്നദ്ധ സേനയെ നിമിഷങ്ങൾ കൊണ്ടു സജ്ജമാക്കാൻ ഞങ്ങൾക്കു സാധിച്ചത്. ആയിരങ്ങളുണ്ട് അവർക്ക് പിന്തുണയേകാൻ. അവർ രാജ്യത്തിൻ്റെ ഏതൊരു മുക്കിലും മൂലയിലുമുണ്ട്, സാധാരണക്കാരന് സഹായ ഹസ്തവുമായി. ഭക്ഷണത്തിൻ്റെ രൂപത്തിൽ, അടിസ്ഥാന ആവശ്യങ്ങളുടെ രൂപത്തിൽ, മരുന്നിൻ്റെ രൂപത്തിൽ, കുഞ്ഞുങ്ങൾക്കുള്ള പാലിൻ്റെ രൂപത്തിൽ, അവർ കഷ്ടപ്പെടുന്ന പ്രവാസിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കയാണ്. ജാതി ചോദിക്കുന്നില്ല, മതം ചോദിക്കുന്നില്ല, പ്രദേശം ചോദിക്കുന്നില്ല. രാജ്യം പോലും ചോദിക്കുന്നില്ല. ഈ ദൗത്യസേനയുടെ സഹായം ലഭിക്കുന്നവരിൽ മലയാളിയുണ്ട്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവരുണ്ട്, ബംഗ്ളാദേശിയുണ്ട്, പാക്കിസ്ഥാനിയുണ്ട്, നേപ്പാളിയുണ്ട്, ആഫ്രിക്കനുണ്ട്, മറ്റു പലരുമുണ്ട്. ചിലരൊക്കെ ചൂഷണം ചെയ്യുന്നുണ്ടെന്ന് അറിയാതെയല്ല. അവരുടെ അവസ്ഥ അതാണ്. ഇതു വരെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ പത്ത് ശതമാനമേ വരൂ എമ്പസ്സി നൽകിയത്. ബാക്കിയെല്ലാം ഇതിൽ അണിനിരന്നിരിക്കുന്ന സാധാരണ തൊഴിലാളി നൽകിയതും സുമനസ്സുകൾ നൽകിയതുമാണ്. എമ്പസ്സിയെ കുറ്റം പറയുന്നില്ല. ചില പോരായ്മകൾ ഉണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. അവരുടെ പരിമിതികളും മനസ്സിലാക്കുന്നു. എന്നാൽ ചിലർ ഇല്ലാത്ത മസ്സിൽ പെരുപ്പിച്ച് വരുമ്പോൾ ചിരിയാണ് വരുന്നത്. ഇത്തരം ഘട്ടങ്ങളിൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. അതിനു പകരം ഇജ്ജാതി കോപ്രായങ്ങൾ കാണിച്ചാൽ ജനങ്ങൾ പരിഹാസത്തോടെ കാണും.
ഇതൊക്കെ കൊണ്ടാണ് ഞാൻ കൈരളി ജാബിർ ആകുന്നത്. കൈരളിയിൽ നിന്നും മാറ്റി എൻ്റെ സംഭാവനകളൊന്നുമില്ല. ഇത് ഒരാളുടെ ആമുഖമില്ലാത്ത അനുഭവമല്ല, ആയിരങ്ങളുടെതാണ്. വി.കെ.ശ്രീരാമൻ ജിന്ന് എന്നു വിശേഷിപ്പിച്ചത് ഒരു ബഹുമതിയാണ്. എന്നാൽ ജിന്ന് തനിച്ചല്ല. ആയിരക്കണക്കിന് ഇൻസുകളുണ്ട് കൂടെ. നാവായി, കണ്ണായി, മൂക്കായി,, ചെവിയായി, കയ്യും കാലുമായി. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റ മനസ്സോടെയും കെട്ടുറപ്പോടെയും ഇടപെടുന്ന ആയിരങ്ങൾ. അവർക്കിവിടെ പേര് കൈരളി എന്നാണ്. മറ്റിടങ്ങളിൽ അവർ കേളിയാണ്, മാസ് ആണ്, ചേതനയാണ്, നവോദയയാണ്, പ്രതിഭയാണ്, പ്രവാസി സംഘമാണ്, ശക്തിയാണ്, സംസ്കൃതിയാണ്, ജനശക്തിയാണ്, സമീക്ഷയാണ്........

ജാബിർ കൈരളി




(ഒമാൻ 24 ഏപ്രിൽ 2020 നു ഫേസ് ബൂക്ക് പേജിൽ പോസ്റ്റ് ചെയ്തത്)




വീഡിയോ: കൈരളിയുടെ സിൽവർ ജൂബിലി വേളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...