2014 മേയ് 18, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിനഞ്ച്)
ആകാശം ചുവന്നു തുടുത്തു.അസ്തമയ സൂര്യന്‍ വിടപറഞ്ഞു.അന്തിച്ചുവപ്പ്‌ മാനത്ത്‌ പടര്‍ന്നതോടെ മദീനാ പള്ളി ദീപാലംക്യതമായി.
അകത്തളത്തില്‍ നിന്നും മഗരിബ് ബാങ്കിന്‍റെ അലയൊലികള്‍ വാനത്തോളമുയര്‍ന്നു.
അള്ളാഹു അക്ബര്‍ ....അള്ളാഹു അക്ബര്‍.....
ബാങ്ക് വിളി കേട്ടതോടെ സംസം വെള്ളം കുടിച്ച് ഞങ്ങള്‍ സുന്നത്ത്‌ നോമ്പ്‌ മുറിച്ചു.സിരകളില്‍ വെള്ളം കടന്നതോടെ റബ്ബിന് സ്തുതിഗീതമോതുന്ന പ്രാര്‍ത്ഥന ചൊല്ലി.
നോമ്പ്‌ തുറ വിഭവ സമ്യദ്ധമായിരുന്നു.സംസം വെള്ളം,ജ്യൂസ്.പഴവര്‍ഗ്ഗങ്ങള്‍.ഈത്തപഴം നിരന്നു കിടക്കുന്നു.മസ്ജിദുന്നബവിയുടെ  ഒരുഭാഗത്ത്‌ വട്ടം കൂടിയിരുന്ന് നോമ്പ്‌ മുറിച്ചു. റമദാന്‍ നോമ്പിനെ അനുസ്മരിപ്പിക്കും വിധം ഒരു ഒത്തുചേരല്‍.
മഗരിബിനുശേഷം റൂമിലെത്തി.ബിരിയാണി ഓരോ റൂമിലും എത്തികഴിഞ്ഞു.
നോമ്പ് തുറപ്പിക്കാന്‍ നിയ്യത്ത് ചെയ്ത സഹോദരങ്ങള്‍ വിഭവങ്ങള്‍ ഒരുക്കാനും യഥാസമയം എത്തിക്കാനും ഏറെ ശ്രദ്ധ പുലര്‍ത്തി.അള്ളാഹു അവര്‍ക്ക്‌ ഉദ്ദേശിച്ച പ്രതിഫലം നല്കുമാറാകട്ടെ (ആമീന്‍).
ഇശാ നമസ്ക്കാരത്തിന് ശേഷം മസ്ജിദുന്നബവിക്ക് സമീപത്തുള്ള ഈത്തപഴ മാര്‍ക്കറ്റില്‍ ഞങ്ങള്‍ ചെന്നു.
മദീനയില്‍ വിളഞ്ഞ മുന്തിയ ഇനം ഈത്തപഴങ്ങളുടെ ഈറ്റില്ലം .പാകിസ്ഥാനികളുടെയും  മലയാളികളുടെയും ഉടമസ്ഥതയിലുള്ള ഈത്തപഴ കടകള്‍ നിരനിരയായി കിടക്കുന്നു.
നിരവധി വര്‍ണ്ണങ്ങള്‍.വിത്യസ്ത നാമങ്ങള്‍.വിവിധ ആക്യതി.രുചി ഒന്നിനൊന്നു മെച്ചം.

ആവശ്യമുള്ള ഈത്തപഴങ്ങള്‍ രുചിച്ചു നോക്കി .എല്ലാം കുറേശ്ശെ വാങ്ങി മാര്‍ക്കറ്റില്‍ നിന്നിറങ്ങി.


ഫജര്‍ സാദിഖ്‌ വെളിവാകുന്നു എന്നറിയിച്ചുകൊണ്ട് പ്രഭാതം പൊട്ടി വിടര്‍ന്നു.സുബഹി നമസ്കാരത്തോടെ വെള്ളിയാഴ്ച്ചയെ വരവേറ്റു.
മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ നമസ്ക്കാരം നിര്‍വ്വഹിച്ചു.ലോകത്തുള്ള പള്ളികളില്‍വെച്ച് നമസ്കാരത്തിനു പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ പള്ളിയായ മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ ഖുതുബ കേള്‍ക്കാനും ജുമുഅ നിര്‍വ്വഹിക്കാനും സാധിച്ചതില്‍ ഹ്യദയം തളിരിതമായി.
ഇനി ഹബീബായ മുത്ത്‌ റസൂലിനോട്‌ സലാം പറഞ്ഞു പിരിയാന്‍ സമയമായി..അതെ ഞങ്ങള്‍ മൂന്നു ദിവസം മദീനയിലെ  അതിഥികളായി കഴിഞ്ഞ സ്ഥിതിക്ക്‌  ആതിഥ്യം അവസാനിപ്പിച്ച് മദീനയോടു വിടപറയുകയാണിന്ന്.
ജുമുഅ നമസ്കാരാനന്തരം റൗള ശരീഫിലെത്തി.വിശ്വാസികളുടെ തിരക്ക്‌ മൂലം ക്യൂവില്‍ നിന്ന് നബി തിരുമേനിക്ക്‌ അഭിവാദ്യങ്ങള്‍ ഓതി മുന്നോട്ട് നടന്നു.റസൂല്‍ അന്ത്യ വിശ്രമം കൊള്ളുന്ന റൗളാ ശരീഫിലെത്തിയപ്പോള്‍ അറിയാവുന്ന ഭാഷയില്‍ റസൂലിനോടു സലാം ചൊല്ലി.തൊട്ടടുത്ത്‌ അബൂബക്കര്‍ (റ)വിനോടും അതിനടുത്ത്‌ ഉമര്‍ (റ) വിനോടും സലാമോതി മുന്നോട്ട് നീങ്ങി.
ഇനി എപ്പോഴാണ് നബിയുടെ റൗള  സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക? മനസ്സകത്തില്‍ ഈ ചോദ്യം ഒരു വിങ്ങലായി അവശേഷിച്ചു.
റസൂലിന്റെ മദീന പള്ളിയില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ ഹ്യദയത്തില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു.
ഉച്ച ഭക്ഷണം കഴിച്ച് മുറിയില്‍ നിന്നും സാധനങ്ങള്‍ ബാഗുകളിലാക്കി സഹയാത്രികര്‍ക്കൊപ്പം ഞാനും സഹധര്‍മ്മിണിയും നേരെ ബസിന്നടുത്തേക്ക് നടന്നു.
നബിയെയും അനുചരന്മാരെയും സ്വീകരിച്ച് സംരക്ഷിച്ച പരിശുദ്ധ മദീനയുടെ ഒരുപാട് കദനകഥകള്‍  അയവിറക്കാന്‍ ഈ സന്ദര്‍ശനം സഹായകമായി. സന്ദര്‍ശിച്ച പുണ്യ സ്ഥലങ്ങളിലൂടെ മനോമുകുരം ഊളിയിട്ടു പറന്നപ്പോള്‍ ധന്യമായ 
യാത്രക്കനുമതി നല്‍കിയ അല്ലാഹുവിനു മുമ്പിൽ ഞാൻ ശിരസ്സ് കുനിച്ചു.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ 

(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...