2014 മേയ് 16, വെള്ളിയാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! ( പതിനാല് )

ബദര്‍ ലക്ഷ്യമാക്കി യാത്ര തുടരവേ ബസില്‍ വെച്ച് സഹോദരന്‍ സിയാദ്‌ ബദര്‍ അനുസ്മരണം നടത്തി.പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
മുന്നൂറ്റി അഞ്ച് മുസ്ലിം യോദ്ധാക്കള്‍.വേണ്ടത്ര സന്നാഹങ്ങള്‍ ഒന്നുമില്ല.എഴുപത് ഒട്ടകവും വാളും മാത്രം.ശത്രുപക്ഷത്തോ പതിനായിരക്കണക്കിനു ഖുറൈശികള്‍ എല്ലാവിധ സന്നാഹങ്ങളുമായി  മുഹമ്മദിനെയും കൂട്ടരെയും എതിരിടാനായി പുറപ്പെട്ടു കഴിഞ്ഞു.
മുസ്ലിം സൈന്യത്തിന്റെ മുന്‍ നിരയില്‍ നിന്ന് നബി തിരുമേനി അണികള്‍ ശരിപ്പെടുത്തി .ശേഷം അബൂബക്കറിനെയും കൂട്ടി സ്വന്തം കൂടാരത്തിലേക്ക് ചെന്നു.ഖുറൈശികളുടെ പടയോരുക്കവും സ്വന്തം അനുയായികളുടെ എണ്ണക്കുറവും യുദ്ധ സാമഗ്രികളുടെ ദൌര്‍ലഭ്യവും മൂലം ഹ്യദയത്തെ പൂര്‍ണ്ണമായും അല്ലാഹുവിങ്കലേക്ക് തിരിച്ച് തനിക്ക്‌ വിജയം നല്‍കേണമേ എന്ന് നബി തിരുമേനി മനമുരുകി പ്രാര്‍ത്ഥിച്ചു.
നിരന്തരമായ പ്രാര്‍ത്ഥനയില്‍ നേരിയ മയക്കം നബിയെ ബാധിച്ചു .അനന്തരം ദിവ്യസഹായത്തെ കുറിച്ചുള്ള വെളിപാട്‌ വന്നു.ഉണര്ന്നെഴുന്നറ്റ്  അനുയായികള്‍ക്ക് ആവേശം പകര്‍ന്നു.
“മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ;അവനില്‍ സത്യം.പിന്തിരിഞ്ഞോടാതെ,പ്രതിഫലകാംക്ഷയോടെയും സഹനത്തോടെയും ആര്‍ ശത്രുസൈന്യത്തെ നേരിട്ട് വീര ചരമം പ്രാപിക്കുന്നുവോ അവനെ നിശ്ചയമായും അള്ളാഹു സ്വര്‍ഗ്ഗാവകാശിയാക്കും”.നബി (സ) പ്രഖ്യാപിച്ചു.
വിശ്വാസികളുടെ ആത്മവീരം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.തങ്ങളുടെ അംഗസംഖ്യ മറന്ന് യോദ്ധാക്കള്‍ ശത്രുനിരയിലേക്ക് തുളച്ചുകയറി.”ഏകന്‍---ഏകന്‍ “ എന്നാര്‍ത്തു വിളിച്ചവര്‍ മുന്നേറി.അള്ളാഹു മലക്കുകളെ അയച്ചുകൊണ്ടവരെ സഹായിച്ചു.
സത്യനിഷേധികളുടെ തലയറുത്ത് കൊണ്ട് മരണത്തിന്റെ മാലാഖ സ്വൈരവിഹാരം നടത്തുന്ന പോര്‍ക്കളത്തില്‍ നബിയും നിലയുറപ്പിച്ചു.
ബദര്‍ യുദ്ധം സംബന്ധിച്ച് അവതീര്‍ണ്ണമായ ഖുര്‍ ആന്‍ വചനങ്ങള്‍ അത് നമ്മെ തെര്യപ്പെടുത്തുന്നു.
“ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.അതുകൊണ്ട് അടിയുറച്ചുനില്‍ക്കുക! എന്ന് നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം! സത്യനിഷേധികളുടെ ഹ്യദയത്തില്‍ ഞാന്‍ ഭയം ജനിപ്പിക്കും.അതുകൊണ്ട് സത്യനിഷേധികളുടെ തലയറത്തു കൊള്ളുക.അവരുടെ സര്‍വ്വാംഗുലിയും വെട്ടി മുറിച്ചു കൊള്ളുക!’’
“എന്നാല്‍ നിങ്ങളവരെ വധിച്ചിട്ടില്ല. മറിച്ച് അല്ലാഹുവാണ് വധിച്ചത്‌.നീ അമ്പെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ നീയല്ല അമ്പെയ്തത്! മറിച്ച് അല്ലാഹുവാണ് അമ്പെയ്തത് !”
അള്ളാഹു അവന്റെ വാഗ്ദത്തം പാലിച്ചു.അറേബ്യയെ ഒന്നടങ്കം ഇസ്ലാമിന്റെ കൊടിക്കീഴില്‍ അണിനിരത്താന്‍ ബദര്‍ യുദ്ധം സഹായകമായി.
മുസ്ലിം പക്ഷത്ത് നിന്ന് പതിനാലുപേര്‍ ശഹീദായി.ഖുറൈശി പ്രമുഖര്‍ പലരും വാളിന്നിരയായി.
ബദര്‍ പുണ്യ ഭൂമിക്ക്‌ കുറച്ചകലെയായി ബസ്‌ നിറുത്തി.കാല്‍നടയായി ഞങ്ങള്‍ പുണ്യഭൂമിക്കരികിലെത്തി.
രണ്ടാള്‍ പൊക്കത്തില്‍ കെട്ടിയുയത്തിയ മതിലിനുള്ളില്‍ ബദര്‍ യുദ്ധഭൂമി സ്ഥിതിചെയ്യുന്നു.അകത്തേക്ക്‌ പ്രവേശിക്കാന്‍ വലിയൊരു ഇരുമ്പ്‌ ഗെയിറ്റുണ്ട്.താഴിട്ടുപൂട്ടിയിരിക്കുന്നു.പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നര്‍ത്ഥം.
ഞങ്ങള്‍ മതിലില്‍ കയറി യുദ്ധഭൂമി കണ്ടു.കൊച്ചു കൊച്ചു  കുന്നുകളാല്‍ വിശാലമായ യുദ്ധഭൂമിയില്‍ രക്തസാക്ഷിത്വം വരിച്ച മുസ്ലിം യോദ്ധാക്കളും കൊല്ലപ്പെട്ട അവിശ്വാസികളും അന്തിയുറങ്ങുന്നു.അവിടമാകെ ഒരു തണല്‍ രൂപപ്പെട്ടത്‌ പോലെ തോന്നി.
മതിലില്‍ നിന്ന് താഴെയിറങ്ങി.ഗെയിറ്റിനു മുമ്പിലെ റോഡിന്റെ മദ്ധ്യഭാഗത്ത് വലിയൊരു ശിലാ ഫലകം കണ്ടു.ബദറില്‍ ശഹീദായ പതിനാലു ശുഹദാക്കളുടെ പേര് വിവരങ്ങളാണത് .

ഉമൈര്‍ ബിന്‍ അബീ വഖാസ്‌

സഫ് വാന്‍ ബിന്‍ വഹബ്
ദുല്‍ ശമാലീന്‍ ബിന്‍ അബ്ദു ഉമൈദ്‌
മഹ്ജാഹ് ബിന്‍ സ്വാലിഹ്
അഖീല്‍ ബിന്‍ അല്‍ ബഷര്‍
ഉബൈദ്‌ ബിന്‍ ഹാരിസ്‌
സൗദ് ബിന്‍ കൈതമ
മുബശ്ശിര്‍ ബിന്‍ അബ്ദുല്‍ മുഖദ്ദര്‍
ഹാരിസ്‌ ബിന്‍ സുറാഖ്
റാഫിഹ് ബിന്‍ അല്‍ മഹ് ല
ഉമൈര്‍ ബിന്‍ ഹമാം
യസീദ് ബിന്‍ ഹാരിസ്‌
മുഗ് വദ് ബിന്‍ ഹാരിസ്‌
ഔഫ്‌ ബിന്‍ ഹാരിസ്‌

അറബിയില്‍ ലിഖിതം ചെയ്ത പേരുവിവരങ്ങള്‍ കടലാസില്‍ പകര്‍ത്തി.
ഒരിക്കല്‍ കൂടി ബദറിന്റെ മതിലുകളില്‍ കണ്ണോടിച്ചു.അപ്പുറത്ത്‌ അല്ലാഹുവിന്റെ കല്പന പ്രകാരം മലായിക്കുകള്‍ വന്നിറങ്ങി യുദ്ധം ചെയ്ത സ്ഥലം.അന്ന് അല്ലാഹുവിന്റെ ഇടപടലുണ്ടായില്ലെങ്കില്‍ ഇന്ന് ഭൂമുഖത്ത്‌  ഇസ്ലാമിന്റെ പൊടിപോലും കാണുമായിരുന്നില്ല.ബദര്‍ വിശ്വാസികള്‍ക്ക്‌ ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.ചരിത്രാന്വേഷികള്‍ക്ക്  ബദര്‍ ഒരു വിസ്മയം തന്നെയാണ്.
ആ വിസ്മയ തുമ്പത്ത് പറന്നെത്താന്‍ കഴിഞ്ഞതില്‍  റബ്ബിന് ഒരായിരം സ്തുതി.അല്‍ഹംദുലില്ലാ !!!  (തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...