2014 മേയ് 20, ചൊവ്വാഴ്ച

ആശങ്കയുടെ നിഴലില്‍ ഞാന്‍

എവിടെയാണെങ്കിലും എന്റെ റബ്ബ് കൂടെയുണ്ടെന്ന കാര്യം
പലപ്പോഴും വിസ്മരിക്കുന്നു ഞാൻ 

മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങള്‍ക്ക്
അടിമയാണ് ഞാന്‍
തെറ്റു കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു
ദേഹേച്ഛയോട്‌ പടപൊരുതാന്‍
പോരാളിയാകുന്നില്ല ഞാന്‍

കുറ്റവിമുക്തി എന്റെ നിഘണ്ടുവില്‍ ഒട്ടുമില്ല  താനും
കുറ്റബോധം വേട്ടയാടുമ്പോള്‍
ദൈവ സന്നിധിയില്‍ പാപിയാണ് ഞാന്‍

പാപമോചന യാചനയുമായി
ദുഹാ ഇരക്കാന്‍ നേരമൊട്ടില്ല താനും.
ഭൌതിക ജീവിത തിരക്കില്‍
അടിയോഴുക്കുകളാണെറെ

അടിതെറ്റി വീണപ്പോള്‍
എന്റെ മണ്ടത്തരമോര്ത്ത് വിലപിച്ചു.
ഞാനെന്തൊരു മണ്ടന്‍!

ജീവിതം നരകകുണ്ടിന്റെ  
വക്കത്തെത്തി നില്‍ക്കുന്നു
ഇടവേളകളില്‍ അന്തരംഗം
നീറി പുകയുന്നു

മുഴുവന്‍ പാപഭാരമിറക്കി
ദൈവത്തിങ്കല്‍ അഭയം തേടാനാശിച്ചു
പിശാചിന്റെ വഴിയില്‍ നിന്നുള്ള
മോചനമാണാവശ്യം

ഭയഭക്തി   വീണ്ടെടുക്കാന്‍
ആയുസ്സ്‌ നീട്ടിയിരിക്കുന്നു
കരുണാമയനായ ദൈവം

കഴിഞ്ഞതൊക്കെയും ശാപദിനങ്ങളായി
പരിണമിച്ചു
വരാനിരിക്കുന്നത്  മോചനദിനങ്ങളായി
പരിഗണിക്കാം

ശിഷ്ടകാലം ആത്മീയതയുടെ
നവജീവിത പാത വെട്ടിതെളിക്കണം

പാത ഏറെ ദുര്‍ഘടമെങ്കിലും
മനതാരില്‍ പൂവിട്ട ഉല്‍ക്കടമായ
ആഗ്രഹം നിറവേറ്റാന്‍
ആസൂത്രണ പാടവം അനിവാര്യം

ഈ തിരിച്ചറിവില്‍
വിജയം സുനിശ്ചിതമാവുമോ?
 അനുഭവിച്ചറിയുക തന്നെ!





2014 മേയ് 19, തിങ്കളാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിനാറ് )

ബസ്‌ ഞങ്ങളെയും വഹിച്ച് മണല്‍ക്കാടുകള്‍ താണ്ടി ഒമാനിലേക്ക് അതിവേഗത്തില്‍ കുതിച്ചുകൊണ്ടേയിരുന്നു.
കുട്ടികള്‍  ഖുര്‍ആന്‍ വചനങ്ങള്‍ ഓതിയും പാട്ടുപാടിയും ഇടയ്ക്കിടെ  ഇണങ്ങിയും പിണങ്ങിയും ബസിന്നകത്ത് ഓടികളിച്ചും അവരുടെ ലോകത്ത്‌ വിഹരിച്ചു.
മുതിര്‍ന്നവര്‍ വിജ്ഞാനപ്രദമായ പ്രശ്നോത്തരിയില്‍ സമയം ചിലവഴിച്ചു.
ഇതിനിടെ പലരും നിദ്രയിലഭയം കണ്ടെത്തി. നമസ്കാരത്തിനും ഭക്ഷണത്തിനും വഴിയിലെവിടെയെങ്കിലും നിറുത്തും.വീണ്ടും ഉറക്കം തന്നെ ശരണം.
 സൗദി അതിര്‍ത്തിയില്‍ നിന്നും ദുബായ് ബോര്‍ഡറില്‍ നിന്നും പാസ്പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചു.സമയം ഒട്ടും കവരാതെ എല്ലാം പെട്ടെന്ന് അടിച്ചു കിട്ടി.വന്നത് അബുദാബി ബോര്‍ഡര്‍ വഴിയാണെങ്കില്‍ തിരികെ യാത്ര അത്താ അതിര്‍ത്തി വഴി.അതിനാല്‍ വഴിദൂരം കുറഞ്ഞു.
ശനിയാഴ്ച്ച രാത്രിയോടെ ഒമാന്‍ അതിര്‍ത്തിയിലെത്തി.
പാതിരയോടെ സോഹാറില്‍ ബസ്‌ നിറുത്തി.സി.കെ.മൊയ്തീന്‍, അന്‍വര്‍ സാദത്തും കുടുംബവും,യാത്രയിലുടനീളം ക്ലാസ്സെടുത്ത് വിജ്ഞാനം പകര്‍ന്നു നല്‍കിയ നമ്മുടെ പ്രിയങ്കരനായ സിയാദും  സോഹാറില്‍ ഇറങ്ങി.
കദറയില്‍ മുനീറും കുടുംബവും സിക്കന്തറും കുടുംബവും ഇറങ്ങി.
ബര്‍ക്കയില്‍ സലീമും ഹാരിസും  കുടുംബസമേതമിറങ്ങി.
തര്മത്തില്‍  കുട്ടീക്കയും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സ്വപ്നേന ഞാന്‍ വിചാരിച്ചിരുന്നില്ല അത് കുട്ടീക്കയുടെ  അവസാന യാത്രാമോഴിയാണെന്ന്.
(ഉംറ യാത്രക്ക് ശേഷം ഏതാനും മാസങ്ങള്‍ മാത്രമേ കുട്ടീക്ക ജീവിച്ചിരുന്നുള്ളൂ .കുടുംബസമേതം നാട്ടില്‍ പോയ കുട്ടീക്കയെ ആകസ്മികമായി മരണം പിടികൂടുകയായിരുന്നു.ആ വാര്‍ത്ത കുട്ടീക്കയെ അറിയാവുന്ന എല്ലാവരും   ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.അള്ളാഹു കുട്ടീക്കാക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്കുമാറാകട്ടെ (ആമീന്‍)
ബസ്‌ റുസൈല്‍ സ്റ്റാന്റിലെത്തി. സലാലയില്‍ നിന്നും ഉംറക്കെത്തിയ ഫൈറൂസും കുടുംബവും സഹാസും മുഹമ്മദും യാത്ര ചോദിച്ചിറങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം എത്തുന്ന സലാല ബസില്‍ യാത്രചെയ്യാനുള്ള ഒരുക്കത്തിലാണവര്‍.അവരുടെ വാസസ്ഥലത്ത്‌ എത്തിച്ചേരാന്‍ പന്ത്രണ്ട് മണിക്കൂര്‍ ബസ് യാത്ര അനിവാര്യം.
അതൈബ റൌണ്ട് അബൌട്ടില്‍ മമ്മൂക്കയും കുടുംബവും ഇറങ്ങി.
ബസ്‌ ഞായറാഴ്ച ഒമ്പത്‌ മണിയോടെ റൂവി ഖാബൂസ് മസ്ജിദ്‌ പരിസരത്തെത്തി .ബസില്‍ അവശേഷിച്ച  ഫാസില്‍,ഫസല്‍.,അയ്യൂബ് സൈദലവി,സിദ്ദീഖ്‌,അഹമ്മദ്‌ മീരാനും  കുടുംബവും ,ശുഹൈബും കുടുംബവും, യാത്രാ അമീര്‍ മജീദ്‌ സാഹിബും കുടുംബവും,നമ്മുടെ പ്രിയപ്പെട്ട ഉമ്മയായ സൈനബ മാഹീനും പിന്നെ ഞാനും എന്റെ സഹധര്‍മ്മിണിയും കൂടി പുറത്തേക്കിറങ്ങി.
യാത്രാമൊഴി  ചൊല്ലി വിവിധ ഇടങ്ങളിലായി ഇറങ്ങിയവർ എല്ലാവരെയും  കെട്ടിപിടിച്ചും സലാം ചൊല്ലിയും ചുംബനമർപ്പിച്ചും ശക്തമായ സഹോദര്യ ബന്ധത്തിന്‍റെ മുത്തുകള്‍ കോര്ത്തിട്ടു.
ആര്‍ക്കും ആരെയും പിരിയാനാവാത്ത അവസ്ഥ .അത്രമേല്‍ സ്വാധീനം ഈ യാത്രക്കുണ്ടായിരുന്നു.
തുടര്‍ന്നു മത്രയിലെ വാസസ്ഥലത്ത് ഞങ്ങളെത്തിചെര്‍ന്നു.
പതിമൂന്നു ദിവസത്തെ യാത്ര എല്ലാവരെ പോലെ എന്നെയും   ഏറെ ക്ഷീണിതനാക്കി യിരുന്നു.(അവസാനിച്ചു)



2014 മേയ് 18, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിനഞ്ച്)
ആകാശം ചുവന്നു തുടുത്തു.അസ്തമയ സൂര്യന്‍ വിടപറഞ്ഞു.അന്തിച്ചുവപ്പ്‌ മാനത്ത്‌ പടര്‍ന്നതോടെ മദീനാ പള്ളി ദീപാലംക്യതമായി.
അകത്തളത്തില്‍ നിന്നും മഗരിബ് ബാങ്കിന്‍റെ അലയൊലികള്‍ വാനത്തോളമുയര്‍ന്നു.
അള്ളാഹു അക്ബര്‍ ....അള്ളാഹു അക്ബര്‍.....
ബാങ്ക് വിളി കേട്ടതോടെ സംസം വെള്ളം കുടിച്ച് ഞങ്ങള്‍ സുന്നത്ത്‌ നോമ്പ്‌ മുറിച്ചു.സിരകളില്‍ വെള്ളം കടന്നതോടെ റബ്ബിന് സ്തുതിഗീതമോതുന്ന പ്രാര്‍ത്ഥന ചൊല്ലി.
നോമ്പ്‌ തുറ വിഭവ സമ്യദ്ധമായിരുന്നു.സംസം വെള്ളം,ജ്യൂസ്.പഴവര്‍ഗ്ഗങ്ങള്‍.ഈത്തപഴം നിരന്നു കിടക്കുന്നു.മസ്ജിദുന്നബവിയുടെ  ഒരുഭാഗത്ത്‌ വട്ടം കൂടിയിരുന്ന് നോമ്പ്‌ മുറിച്ചു. റമദാന്‍ നോമ്പിനെ അനുസ്മരിപ്പിക്കും വിധം ഒരു ഒത്തുചേരല്‍.
മഗരിബിനുശേഷം റൂമിലെത്തി.ബിരിയാണി ഓരോ റൂമിലും എത്തികഴിഞ്ഞു.
നോമ്പ് തുറപ്പിക്കാന്‍ നിയ്യത്ത് ചെയ്ത സഹോദരങ്ങള്‍ വിഭവങ്ങള്‍ ഒരുക്കാനും യഥാസമയം എത്തിക്കാനും ഏറെ ശ്രദ്ധ പുലര്‍ത്തി.അള്ളാഹു അവര്‍ക്ക്‌ ഉദ്ദേശിച്ച പ്രതിഫലം നല്കുമാറാകട്ടെ (ആമീന്‍).
ഇശാ നമസ്ക്കാരത്തിന് ശേഷം മസ്ജിദുന്നബവിക്ക് സമീപത്തുള്ള ഈത്തപഴ മാര്‍ക്കറ്റില്‍ ഞങ്ങള്‍ ചെന്നു.
മദീനയില്‍ വിളഞ്ഞ മുന്തിയ ഇനം ഈത്തപഴങ്ങളുടെ ഈറ്റില്ലം .പാകിസ്ഥാനികളുടെയും  മലയാളികളുടെയും ഉടമസ്ഥതയിലുള്ള ഈത്തപഴ കടകള്‍ നിരനിരയായി കിടക്കുന്നു.
നിരവധി വര്‍ണ്ണങ്ങള്‍.വിത്യസ്ത നാമങ്ങള്‍.വിവിധ ആക്യതി.രുചി ഒന്നിനൊന്നു മെച്ചം.

ആവശ്യമുള്ള ഈത്തപഴങ്ങള്‍ രുചിച്ചു നോക്കി .എല്ലാം കുറേശ്ശെ വാങ്ങി മാര്‍ക്കറ്റില്‍ നിന്നിറങ്ങി.


ഫജര്‍ സാദിഖ്‌ വെളിവാകുന്നു എന്നറിയിച്ചുകൊണ്ട് പ്രഭാതം പൊട്ടി വിടര്‍ന്നു.സുബഹി നമസ്കാരത്തോടെ വെള്ളിയാഴ്ച്ചയെ വരവേറ്റു.
മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ നമസ്ക്കാരം നിര്‍വ്വഹിച്ചു.ലോകത്തുള്ള പള്ളികളില്‍വെച്ച് നമസ്കാരത്തിനു പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ പള്ളിയായ മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ ഖുതുബ കേള്‍ക്കാനും ജുമുഅ നിര്‍വ്വഹിക്കാനും സാധിച്ചതില്‍ ഹ്യദയം തളിരിതമായി.
ഇനി ഹബീബായ മുത്ത്‌ റസൂലിനോട്‌ സലാം പറഞ്ഞു പിരിയാന്‍ സമയമായി..അതെ ഞങ്ങള്‍ മൂന്നു ദിവസം മദീനയിലെ  അതിഥികളായി കഴിഞ്ഞ സ്ഥിതിക്ക്‌  ആതിഥ്യം അവസാനിപ്പിച്ച് മദീനയോടു വിടപറയുകയാണിന്ന്.
ജുമുഅ നമസ്കാരാനന്തരം റൗള ശരീഫിലെത്തി.വിശ്വാസികളുടെ തിരക്ക്‌ മൂലം ക്യൂവില്‍ നിന്ന് നബി തിരുമേനിക്ക്‌ അഭിവാദ്യങ്ങള്‍ ഓതി മുന്നോട്ട് നടന്നു.റസൂല്‍ അന്ത്യ വിശ്രമം കൊള്ളുന്ന റൗളാ ശരീഫിലെത്തിയപ്പോള്‍ അറിയാവുന്ന ഭാഷയില്‍ റസൂലിനോടു സലാം ചൊല്ലി.തൊട്ടടുത്ത്‌ അബൂബക്കര്‍ (റ)വിനോടും അതിനടുത്ത്‌ ഉമര്‍ (റ) വിനോടും സലാമോതി മുന്നോട്ട് നീങ്ങി.
ഇനി എപ്പോഴാണ് നബിയുടെ റൗള  സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക? മനസ്സകത്തില്‍ ഈ ചോദ്യം ഒരു വിങ്ങലായി അവശേഷിച്ചു.
റസൂലിന്റെ മദീന പള്ളിയില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ ഹ്യദയത്തില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു.
ഉച്ച ഭക്ഷണം കഴിച്ച് മുറിയില്‍ നിന്നും സാധനങ്ങള്‍ ബാഗുകളിലാക്കി സഹയാത്രികര്‍ക്കൊപ്പം ഞാനും സഹധര്‍മ്മിണിയും നേരെ ബസിന്നടുത്തേക്ക് നടന്നു.
നബിയെയും അനുചരന്മാരെയും സ്വീകരിച്ച് സംരക്ഷിച്ച പരിശുദ്ധ മദീനയുടെ ഒരുപാട് കദനകഥകള്‍  അയവിറക്കാന്‍ ഈ സന്ദര്‍ശനം സഹായകമായി. സന്ദര്‍ശിച്ച പുണ്യ സ്ഥലങ്ങളിലൂടെ മനോമുകുരം ഊളിയിട്ടു പറന്നപ്പോള്‍ ധന്യമായ 
യാത്രക്കനുമതി നല്‍കിയ അല്ലാഹുവിനു മുമ്പിൽ ഞാൻ ശിരസ്സ് കുനിച്ചു.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ 

(തുടരും)

2014 മേയ് 16, വെള്ളിയാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! ( പതിനാല് )

ബദര്‍ ലക്ഷ്യമാക്കി യാത്ര തുടരവേ ബസില്‍ വെച്ച് സഹോദരന്‍ സിയാദ്‌ ബദര്‍ അനുസ്മരണം നടത്തി.പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
മുന്നൂറ്റി അഞ്ച് മുസ്ലിം യോദ്ധാക്കള്‍.വേണ്ടത്ര സന്നാഹങ്ങള്‍ ഒന്നുമില്ല.എഴുപത് ഒട്ടകവും വാളും മാത്രം.ശത്രുപക്ഷത്തോ പതിനായിരക്കണക്കിനു ഖുറൈശികള്‍ എല്ലാവിധ സന്നാഹങ്ങളുമായി  മുഹമ്മദിനെയും കൂട്ടരെയും എതിരിടാനായി പുറപ്പെട്ടു കഴിഞ്ഞു.
മുസ്ലിം സൈന്യത്തിന്റെ മുന്‍ നിരയില്‍ നിന്ന് നബി തിരുമേനി അണികള്‍ ശരിപ്പെടുത്തി .ശേഷം അബൂബക്കറിനെയും കൂട്ടി സ്വന്തം കൂടാരത്തിലേക്ക് ചെന്നു.ഖുറൈശികളുടെ പടയോരുക്കവും സ്വന്തം അനുയായികളുടെ എണ്ണക്കുറവും യുദ്ധ സാമഗ്രികളുടെ ദൌര്‍ലഭ്യവും മൂലം ഹ്യദയത്തെ പൂര്‍ണ്ണമായും അല്ലാഹുവിങ്കലേക്ക് തിരിച്ച് തനിക്ക്‌ വിജയം നല്‍കേണമേ എന്ന് നബി തിരുമേനി മനമുരുകി പ്രാര്‍ത്ഥിച്ചു.
നിരന്തരമായ പ്രാര്‍ത്ഥനയില്‍ നേരിയ മയക്കം നബിയെ ബാധിച്ചു .അനന്തരം ദിവ്യസഹായത്തെ കുറിച്ചുള്ള വെളിപാട്‌ വന്നു.ഉണര്ന്നെഴുന്നറ്റ്  അനുയായികള്‍ക്ക് ആവേശം പകര്‍ന്നു.
“മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ;അവനില്‍ സത്യം.പിന്തിരിഞ്ഞോടാതെ,പ്രതിഫലകാംക്ഷയോടെയും സഹനത്തോടെയും ആര്‍ ശത്രുസൈന്യത്തെ നേരിട്ട് വീര ചരമം പ്രാപിക്കുന്നുവോ അവനെ നിശ്ചയമായും അള്ളാഹു സ്വര്‍ഗ്ഗാവകാശിയാക്കും”.നബി (സ) പ്രഖ്യാപിച്ചു.
വിശ്വാസികളുടെ ആത്മവീരം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.തങ്ങളുടെ അംഗസംഖ്യ മറന്ന് യോദ്ധാക്കള്‍ ശത്രുനിരയിലേക്ക് തുളച്ചുകയറി.”ഏകന്‍---ഏകന്‍ “ എന്നാര്‍ത്തു വിളിച്ചവര്‍ മുന്നേറി.അള്ളാഹു മലക്കുകളെ അയച്ചുകൊണ്ടവരെ സഹായിച്ചു.
സത്യനിഷേധികളുടെ തലയറുത്ത് കൊണ്ട് മരണത്തിന്റെ മാലാഖ സ്വൈരവിഹാരം നടത്തുന്ന പോര്‍ക്കളത്തില്‍ നബിയും നിലയുറപ്പിച്ചു.
ബദര്‍ യുദ്ധം സംബന്ധിച്ച് അവതീര്‍ണ്ണമായ ഖുര്‍ ആന്‍ വചനങ്ങള്‍ അത് നമ്മെ തെര്യപ്പെടുത്തുന്നു.
“ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.അതുകൊണ്ട് അടിയുറച്ചുനില്‍ക്കുക! എന്ന് നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം! സത്യനിഷേധികളുടെ ഹ്യദയത്തില്‍ ഞാന്‍ ഭയം ജനിപ്പിക്കും.അതുകൊണ്ട് സത്യനിഷേധികളുടെ തലയറത്തു കൊള്ളുക.അവരുടെ സര്‍വ്വാംഗുലിയും വെട്ടി മുറിച്ചു കൊള്ളുക!’’
“എന്നാല്‍ നിങ്ങളവരെ വധിച്ചിട്ടില്ല. മറിച്ച് അല്ലാഹുവാണ് വധിച്ചത്‌.നീ അമ്പെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ നീയല്ല അമ്പെയ്തത്! മറിച്ച് അല്ലാഹുവാണ് അമ്പെയ്തത് !”
അള്ളാഹു അവന്റെ വാഗ്ദത്തം പാലിച്ചു.അറേബ്യയെ ഒന്നടങ്കം ഇസ്ലാമിന്റെ കൊടിക്കീഴില്‍ അണിനിരത്താന്‍ ബദര്‍ യുദ്ധം സഹായകമായി.
മുസ്ലിം പക്ഷത്ത് നിന്ന് പതിനാലുപേര്‍ ശഹീദായി.ഖുറൈശി പ്രമുഖര്‍ പലരും വാളിന്നിരയായി.
ബദര്‍ പുണ്യ ഭൂമിക്ക്‌ കുറച്ചകലെയായി ബസ്‌ നിറുത്തി.കാല്‍നടയായി ഞങ്ങള്‍ പുണ്യഭൂമിക്കരികിലെത്തി.
രണ്ടാള്‍ പൊക്കത്തില്‍ കെട്ടിയുയത്തിയ മതിലിനുള്ളില്‍ ബദര്‍ യുദ്ധഭൂമി സ്ഥിതിചെയ്യുന്നു.അകത്തേക്ക്‌ പ്രവേശിക്കാന്‍ വലിയൊരു ഇരുമ്പ്‌ ഗെയിറ്റുണ്ട്.താഴിട്ടുപൂട്ടിയിരിക്കുന്നു.പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നര്‍ത്ഥം.
ഞങ്ങള്‍ മതിലില്‍ കയറി യുദ്ധഭൂമി കണ്ടു.കൊച്ചു കൊച്ചു  കുന്നുകളാല്‍ വിശാലമായ യുദ്ധഭൂമിയില്‍ രക്തസാക്ഷിത്വം വരിച്ച മുസ്ലിം യോദ്ധാക്കളും കൊല്ലപ്പെട്ട അവിശ്വാസികളും അന്തിയുറങ്ങുന്നു.അവിടമാകെ ഒരു തണല്‍ രൂപപ്പെട്ടത്‌ പോലെ തോന്നി.
മതിലില്‍ നിന്ന് താഴെയിറങ്ങി.ഗെയിറ്റിനു മുമ്പിലെ റോഡിന്റെ മദ്ധ്യഭാഗത്ത് വലിയൊരു ശിലാ ഫലകം കണ്ടു.ബദറില്‍ ശഹീദായ പതിനാലു ശുഹദാക്കളുടെ പേര് വിവരങ്ങളാണത് .

ഉമൈര്‍ ബിന്‍ അബീ വഖാസ്‌

സഫ് വാന്‍ ബിന്‍ വഹബ്
ദുല്‍ ശമാലീന്‍ ബിന്‍ അബ്ദു ഉമൈദ്‌
മഹ്ജാഹ് ബിന്‍ സ്വാലിഹ്
അഖീല്‍ ബിന്‍ അല്‍ ബഷര്‍
ഉബൈദ്‌ ബിന്‍ ഹാരിസ്‌
സൗദ് ബിന്‍ കൈതമ
മുബശ്ശിര്‍ ബിന്‍ അബ്ദുല്‍ മുഖദ്ദര്‍
ഹാരിസ്‌ ബിന്‍ സുറാഖ്
റാഫിഹ് ബിന്‍ അല്‍ മഹ് ല
ഉമൈര്‍ ബിന്‍ ഹമാം
യസീദ് ബിന്‍ ഹാരിസ്‌
മുഗ് വദ് ബിന്‍ ഹാരിസ്‌
ഔഫ്‌ ബിന്‍ ഹാരിസ്‌

അറബിയില്‍ ലിഖിതം ചെയ്ത പേരുവിവരങ്ങള്‍ കടലാസില്‍ പകര്‍ത്തി.
ഒരിക്കല്‍ കൂടി ബദറിന്റെ മതിലുകളില്‍ കണ്ണോടിച്ചു.അപ്പുറത്ത്‌ അല്ലാഹുവിന്റെ കല്പന പ്രകാരം മലായിക്കുകള്‍ വന്നിറങ്ങി യുദ്ധം ചെയ്ത സ്ഥലം.അന്ന് അല്ലാഹുവിന്റെ ഇടപടലുണ്ടായില്ലെങ്കില്‍ ഇന്ന് ഭൂമുഖത്ത്‌  ഇസ്ലാമിന്റെ പൊടിപോലും കാണുമായിരുന്നില്ല.ബദര്‍ വിശ്വാസികള്‍ക്ക്‌ ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.ചരിത്രാന്വേഷികള്‍ക്ക്  ബദര്‍ ഒരു വിസ്മയം തന്നെയാണ്.
ആ വിസ്മയ തുമ്പത്ത് പറന്നെത്താന്‍ കഴിഞ്ഞതില്‍  റബ്ബിന് ഒരായിരം സ്തുതി.അല്‍ഹംദുലില്ലാ !!!  (തുടരും)



2014 മേയ് 14, ബുധനാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിമൂന്ന്‌)

മടക്കയാത്രക്കിടയില്‍ ബസില്‍ വെച്ച് നേതാവ്‌ മൈക്കിലൂടെ നാളെത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍മ്മിപ്പിച്ചു. “നാളെ വ്യാഴാഴ്ചയാണ്; എല്ലാവരും സുന്നത്ത്‌ നോമ്പെടുക്കണം.മസ്ജിദുന്നബവിയില്‍ വെച്ച് നമ്മുക്ക് നോമ്പ്‌ മുറിക്കാം.ഒപ്പം ബദര്‍ പുണ്യഭൂമി സന്ദര്‍ശിക്കാനുള്ള നിയ്യത്ത് മനസ്സില്‍ കരുതണം.സാധാരണ ഗതിയില്‍ ഇതര ഉംറ ഗ്രൂപ്പുകള്‍ ബദര്‍ സന്ദര്‍ശിക്കാറില്ല.ഭരണകൂട അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണം.എങ്കിലും അവിടം ചെന്ന് ബദര്‍ സന്ദര്‍ശിക്കാന്‍ ശ്രമം നടത്താം.കുട്ടികള്‍ ഒഴികെ മുതിര്‍ന്നവര്‍ ബസ്‌ ഡ്രൈവര്‍ക്ക്‌ ഇരുപത്തിയഞ്ച് സൗദി റിയാല്‍ വാടകയായി നല്‍കേണ്ടിവരും”-
കേട്ടപാതി എല്ലാവരും ബദര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായി.ഇസ്ലാമിലെ പ്രഥമ യുദ്ധം നടന്ന പരിശുദ്ധ മണ്ണ് കാണാന്‍ വല്ലാത്തൊരു പൂതി.
ബസിന്റെ പിറകിലെ സീറ്റില്‍ നിലയുറപ്പിച്ച സഹോദരങ്ങളില്‍  ചിലര്‍ നോമ്പ്‌ മുറിക്കാനുള്ള വിഭവങ്ങളുടെ ചിലവ് തങ്ങള്‍ വഹിക്കാമെന്ന തീരുമാനം അറിയിച്ചു.
വൈകുന്നേരത്തോടെ ബസ്‌ ഹോട്ടല്‍ കവാടത്തിലെത്തി.ഹോട്ടല്‍ മുറിയില്‍ ചെന്ന് ശുദ്ധി വരുത്തി നേരെ മസ്ജിദുന്നബവിയിലെത്തി.
മസ്ജിദുന്നബവിയുടെ പിറകില്‍  വിശാലമായ ഖബറിടമുണ്ട്.”ജന്നത്തുല്‍ ബഖീ


കവാടത്തിനു മുകളില്‍ ബഖീ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.അനറബികളായ സന്ദര്‍ശകര്‍ ജന്നത്തുല്‍ ബഖീ എന്ന് സംബോധന ചെയ്യുന്നു എന്നതാണ് നേര്.
ഒരു പാട് ചെറുതും വലുതുമായ ഖബറുകള്‍ വരിവരിയായി കണ്ടു.കെട്ടിപോക്കുകയോ.പെയിന്റ് അടിക്കുകയോ,നാമം കൊത്തി വെച്ച ഫലകങ്ങളോ അവിടെ എങ്ങും കണ്ടില്ല.ഓരോ ഖബറും ആരുടേതാണെന്ന് തിരിച്ചറിയാന്‍ പ്രയാസം.ഒടുവില്‍ സൌദി പൌരനായ ഗൈഡിനെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
“ഇവിടം നിങ്ങള്‍ ജന്നത്തുല്‍ ബഖീ എന്ന് വിശേഷിപ്പിക്കരുത്. അന്ത്യനാള്‍ കഴിഞ്ഞ് പരലോക വിചാരണ കഴിഞ്ഞാല്‍ മാത്രമല്ലേ  സ്വര്‍ഗ്ഗ-നരക വാസികളെ അല്ലാഹു തിരഞ്ഞെടുക്കുന്നത് ? പിന്നെങ്ങനെ ഇത് ജന്നത്തുല്‍ ബഖീയാവും?”മറുപടിയായി അദ്ദേഹം ഒരു ചോദ്യചിഹ്നമിട്ടു.ശേഷം ലഘു വിവരണം നല്കി.
 ഉഹദിലെ  രക്ത സാക്ഷികളും കൊല്ലപ്പെട്ട  അവിശ്വാസികളും ഇവിടെ അന്തിയുറങ്ങുന്നുണ്ട്.സ്വര്‍ഗ്ഗം കൊണ്ട് വാഗ്ദാനം നല്‍കപ്പെട്ട മൂന്നാം  ഖലീഫ ഉസ്മാന്‍(റ)വും നബിയുടെ പ്രിയ പുത്രി ഫാത്തിമ (റ) വും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. 

ബഖീയുടെ മണ്ണില്‍  കിടക്കുന്ന ഖബറാളികള്‍ക്ക് വേണ്ടി ദുഹാ ചെയ്ത് മസ്ജിദുന്നബവിയില്‍ കയറി .

മഗരിബും പിന്നീട് ഇശായും നമസ്കരിച്ച് നാളത്തെ സുന്നത്ത്‌ നോമ്പിന്റെ നിയ്യത്തും കരുതി വിശ്രമത്തിന്നായി വീണ്ടും ഹോട്ടല്‍ മുറിയിലേക്ക്‌ നടന്നു.(തുടരും)

2014 മേയ് 13, ചൊവ്വാഴ്ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പന്ത്രണ്ട് )

“പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നി നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹദ് മലയുടെ മുകളി വിന്യസിച്ചിരുന്നു ;എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്നാണ് പ്രവാചക കല്പന.
വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടുകയാണ്.യുദ്ധം കൊടുമ്പിരി കൊണ്ടു.മുസ്ലിം പോരാളികള്‍ വിജയത്തേരിലേറി .ശത്രുക്കള്‍ പിന്തിരിഞ്ഞതോടെ ഉഹദ് മലയുടെ പലഭാഗങ്ങളില്‍ നിലയുറപ്പിച്ച അമ്പെയ്ത്തുകാരായ മുസ്ലിം യോദ്ധാക്കള്‍ യുദ്ധമുതല്‍ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് മലയില്‍ നിന്നിറങ്ങി.തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ ഖാലിദു ബിനു വലീദിന്റെ (അന്ന് ഖാലിദ്‌ അവിശ്വാസിയായിരുന്നു)നേത്രത്വത്തില്‍  മലയുടെ പിന്നിലൂടെ കറങ്ങി വന്ന്‌  മുസ്ലിങ്ങളെ പിന്നില്‍ നിന്ന് ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തി മുസ്ലിം സൈന്യം ഛിന്നഭിന്നമായി .ഫലത്തില്‍ മുസ്ലിങ്ങള്‍ പരാജയം എറ്റുവാങ്ങുകയാണുണ്ടായത്.
യുദ്ധത്തിനിടയില്‍  പ്രവാചകന് പരിക്കേറ്റു. പ്രവാചക വധിക്കപ്പെട്ടു എന്നുള്ള കിംവദന്തി പരന്നു. പലരും അങ്കലാപ്പിലായി.സ്വഹാബാക്കളില്‍ ചിലര്‍ പ്രവാചകന് ചുറ്റും അണിനിരന്നു രക്ഷാ കവചം തീര്ത്തതോടെ പ്രവാചകന്‍ സുരക്ഷിതനായി.
പിന്നീട് മുസ്ലിംക ഖുറൈശികളെ തുരത്തിയെങ്കിലും മുസ്ലിംകക്ക് കനത്ത നഷ്ടമുണ്ടായി. ഹസ്രത്ത്‌ ഹംസ (റ),മിസ്‌ ഹബ് ബിനു ഉമൈര്‍ (റ) തുടങ്ങിയ പ്രമുഖരടക്കം എഴുപതോളം മുസ്ലിംക യുദ്ധത്തി വധിക്കപ്പെട്ടു.


ഉഹദ് മലമുകളിലെത്തിയ ഞങ്ങള്‍ സഹോദരന്‍ സിയാദിന്റെ ചരിത്ര വിവരണം ലൌഡ് സ്പീക്കറിലൂടെ കേള്‍ക്കുകയാണ്.ഹ്യദയ സ്പര്‍ശിയായ  അവതരണം കേള്‍വിക്കാരായ ഞങ്ങളെ കണ്ണീഴിലാഴ്ത്തി.
അബു സുഫിയാന്റെ ഭാര്യ ഹിന്ദിന്റെ പ്രേരണയാല്‍ ഹംസ()വിനെ വഹ്ശി ചതിച്ചു കൊന്നത്. പ്രതികാര ദാഹിയായ ഹിന്ദ്‌ ഹംസ () കരള്‍ ചവച്ചു തുപ്പിയത്.റസൂലിനെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ശത്രുക്കള്‍ തൊടുത്തു വിടുന്ന ഓരോ അമ്പും സ്വന്തം മുതുകത്ത് ഏറ്റുവാങ്ങി  രക്തസാക്ഷിത്വം വഹിച്ച  ധീരനായ സ്വഹാബി അബൂ ദുജാന......... തുടങ്ങി ഉഹദ് രണാങ്കണത്തിലേ മുഹൂര്‍ത്തങ്ങള്‍ ഓരോന്നും സിയാദ്‌ തന്റെ വാമൊഴിയിലൂടെ ഞങ്ങള്‍ക്ക്‌ മുമ്പില്‍ വരച്ചുകാട്ടി.
വലിയൊരു പേമാരി ഉഹദ് മലയില്‍ പെയ്തിറങ്ങിയ പോലെ. .ചരിത്ര സത്യത്തോട്‌ നീതി പുലര്‍ത്തി സിയാദ്‌ വിഷയത്തില്‍ നിന്നും വിരമിച്ചു. അപ്പോഴും കേൾവിക്കാരായ  ഞങ്ങളുടെ ഹ്യദയം വിതുമ്പുകയായിരുന്നു.
ഉഹദ് ചരിത്രത്തിന്റെ ഭാരവും പേറി ഞങ്ങള്‍ മലയില്‍ നിന്നിറങ്ങി.
വഴിവാണിഭക്കാര്‍ മദീനയിലെ ഈത്തപഴ വില്‍പ്പനയുമായി താഴ്ഭാഗത്ത്‌ തമ്പടിച്ചിരുന്നു.പല നിറത്തിലും രൂപത്തിലും നാമത്തിലുമുള്ള ഈത്തപഴങ്ങള്‍ സന്ദര്‍ശകര്‍  വാങ്ങുന്ന തിരക്കാണവിടെ.
ഈത്തപ്പഴ കൌതുകത്തില്‍ കണ്ണോടിച്ച് മുന്നോട്ട് നീങ്ങി.തൊട്ടടുത്ത അര മതില്‍ക്കെട്ടിനുള്ളില്‍   അന്ത്യ വിശ്രമം കൊള്ളുന്ന ഉഹദ് യുദ്ധത്തില്‍ ശഹീദായ മൂന്നു സ്വഹാബികളുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ചെന്നു. കെട്ടിടത്തിനു ചുറ്റും കമ്പി വേലികള്‍. അകത്താര്‍ക്കും പ്രവേശനമില്ല. വേലിക്കിപ്പുറത്ത് നിന്ന് ആ മഹാന്മാര്‍ക്ക് വേണ്ടി സന്ദര്‍ശകര്‍ക്ക്‌ പ്രാര്‍ത്ഥിക്കാം. പ്രസ്തുത പ്രാര്‍ത്ഥനാ വാചകം (ദുഹാ) അറബി ലിപികളില്‍ എഴുതി പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്നു.
ഹംസ (റ) വിന്റെ സഹോദരി  പുത്രനും മുലകുടി ബന്ധത്തിലെ സഹോദരനുമായ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ കൂടെയാണ് ഹംസ (റ )വിനെ റസൂൽ (സ) ഖബറടക്കിയത് .
ഹംസ (),  അബ്ദുല്ലാഹിബിനു ജഹ്ശ്  (റ) ,മിസ്‌ഹബ് (),എന്നിവരുടെ ഖബറിടം നോക്കി പ്രസ്തുത ദുഹാ ഓതി ഞങ്ങള്‍ കണ്ണീരിന്റെ താഴ് വാരത്തിൽ നിന്നും  മടക്ക യാത്രയാരംഭിച്ചു.     മദീനയിലെ ഖുര്‍ആന്‍ അച്ചടി ശാലയ്ക്ക് സമീപത്തായി വാഹനം നിറുത്തി.സ്ത്രീകള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചതിനാല്‍ സ്ത്രീകളെയും കുട്ടികളെയും ബസിലിരുത്തി ഞങ്ങള്‍ -പുരുഷന്‍മാര്‍-നീണ്ട ക്യൂവില്‍ നിലയുറപ്പിച്ചു . ഊഴമെത്തിയതോടെ അച്ചടിശാലയില്‍ കയറി ഖുര്‍ആന്‍ അച്ചടിക്കുന്ന യന്ത്രസാമഗ്രികള്‍ കണ്ടു.
തിരികെ വരുമ്പോള്‍ ഖുര്‍ആന്റെ ഒരു പ്രതി സൌജന്യമായി കിട്ടി.അല്‍ഹംദുലില്ലാഹ്! (തുടരും) 
ഖുർആൻ  അച്ചടിശാല









2014 മേയ് 12, തിങ്കളാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മയ്ക്ക്‌ !!! (പതിനൊന്ന്)


ഇസ്ലാമില്‍ യുദ്ധം നിര്‍ബന്ധിതമായ ഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സ:അ) അനുചരന്‍മാരോട് കൂടിയാലോചനകള്‍ നടത്തിയാണ്  യുദ്ധ തന്ത്രങ്ങള്‍ മെനയുക പതിവ്‌.
ഖന്തക്ക് യുദ്ധ സമയം.പ്രവാചകന്റെ അനുയായിയായ സല്‍മാനുല്‍ ഫാരിസി പ്രകടിപ്പിച്ച അഭിപ്രായം പ്രവാചകന്‍ അപ്പടി സ്വീകരിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ഉപായം കണ്ടെത്തുകയും ചെയ്തു.
അങ്ങിനെ ദിവസങ്ങളോളം പാറക്കല്ലുകള്‍ തുരന്നു കിടങ്ങ്‌ കുഴിച്ചു.ഇതിനിടയില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ ഒരു സഹാബി പ്രവാചകന് മുമ്പില്‍ ധരിച്ചിരുന്ന മേല്‍ വസ്ത്രം പൊക്കി കാണിച്ചു.സഹാബി വിശപ്പിന്റെ കാഠിന്യം കുറക്കാന്‍ വയറിനു മുകളില്‍ ഒരു കഷ്ണം പാറക്കല്ല് കെട്ടി വെച്ചിരിക്കുന്നു.പ്രവാചകന്‍ തന്റെ മേല്‍ വസ്ത്രം പൊക്കി.സഹാബി ആശ്ചര്യപ്പെട്ടു.പ്രവാചകന്‍ രണ്ട് കഷ്ണം പാറക്കല്ല് കെട്ടിവേച്ചിരിക്കുന്നു.
വലിയൊരു ത്യാഗത്തിന്‍റെ പരിസമാപ്തിയില്‍ ഖന്തക്ക് യുദ്ധം നടന്നു.ശത്രുപക്ഷം പുതിയൊരു യുദ്ധമുറ കണ്ട്‌ അമ്പരന്നു.
തീര്‍ഥാടകരായ ഞങ്ങള്‍ എല്ലാവരും ചരിത്ര പ്രധാനമായ ഖന്തക്ക് യുദ്ധ ഭൂമിയിലെത്തി.അവിടെ ഒരു കൊച്ചു കുന്നിന്‍ മുകളില്‍ പുരാതനമായ  മസ്ജിദ്‌ കാണാം.മസ്ജിദുല്‍ ഫത്തഹ്.
അവിടെ വെച്ച് വിശ്വാസികള്‍ രണ്ട് റകഹത്ത് സുന്നത്ത്‌ നമസ്ക്കാരം നിര്‍വ്വഹിക്കാനുള്ള തിരക്കിലാണ്.പലരും പള്ളിക്കകത്തും പുറത്തും വെച്ച്  പ്രാര്‍ത്ഥനയില്‍ മുഴുകി.
കുന്നിനു താഴെ വിശാലമായ മൈതാനത്ത്‌ ഇസ്ലാമിലെ നാല് ഖലീഫമാരുടെ നാമധേയത്തിലും റസൂലിന്റെ പ്രിയ പുത്രി ഫാത്തിമ ബീബി (റ) യുടെ പേരിലും അഞ്ച് കവാടങ്ങളുള്ള മസ്ജിദ് കണ്ടു. ഓരോന്നും തൊട്ടുരുമ്മി കിടക്കുന്നു.
അബൂബക്കര്‍ സിദ്ദീഖ്‌ (റ ),ഉമറുബ്നു ഖത്താബ് (റ),ഉസ്മാനിബ്നു ഹഫ്ഫാന്‍ (റ) ,അലിയ്യുബ്നു അബീ ത്വാലിബ്‌ (റ ),ഫാത്തിമത്ത് സഹ് റ (റ) എന്നീ നാമങ്ങള്‍  പള്ളിയുടെ കവാടങ്ങളില്‍  ഉല്ലേഖനം ചെയ്തിരിക്കുന്നു.
പള്ളിയില്‍ വെച്ച് ളുഹര്‍ നമസ്ക്കാരം നിര്‍വ്വഹിച്ചു . നമസ്ക്കരാനന്തരം യാത്ര തുടര്‍ന്ന ഞങ്ങള്‍ എത്തിപ്പെട്ടതോ കണ്ണുനീരിന്റെ താഴ്വാരത്തായിരുന്നു. (തുടരും)


മാത്യദിന ഓര്‍മ്മകള്‍ ....

2002 ഒക്ടോബര്‍ 25
ഉമ്മയുടെ ചരമദിനം.
ഈ ലോകത്തോട്‌ ഉമ്മ വിട പറഞ്ഞിട്ട് പന്ത്രണ്ട് സംവത്സരങ്ങള്‍ കഴിഞ്ഞു.
ഉമ്മയെ കുറിച്ചോര്‍ക്കാത്ത വക്തുകള്‍ കുറവ്‌.
ഓരോ വക്തിലും ദൈവസന്നിധിയില്‍ ദുഹാ ഇരക്കുന്നു ഞാന്‍;
പാപമോചനത്തിനും അനുഗ്രഹത്തിനും പിന്നെ
ബര്‍സഖി ജീവിത ശാന്തിക്കും വേണ്ടി.
ഉമ്മയുടെ വേര്‍പാടിന്റെ നാല്പത്തെട്ടു മണിക്കൂര്‍ മുമ്പേ
മരണ ലക്ഷണങ്ങള്‍ പ്രകടമായി.
എന്നിട്ടും നാട്ടില്‍ പറന്നെത്താന്‍ കഴിയാതെ പോയ ഹാതഭാഗ്യന്‍ ഞാന്‍.
അവസാനമായി ഉമ്മയെ ഒരുനോക്ക്‌ കാണാനും ജനാസയില്‍ പങ്കെടുക്കാനും
വിധിയില്ലാത്ത  പ്രവാസികളില്‍ ഒരുവനായി തീര്‍ന്നു ഞാന്‍.
നാട്ടില്‍ നിന്നും നിരന്തര ഫോണ്‍ കോളുകള്‍ ക്ഷണ രൂപത്തിലെത്തി.
പക്ഷെ,
ലേബര്‍ കാര്‍ഡും ഇക്കാമയും തീര്‍ന്ന് സലാലയുടെ മണ്ണിലകപ്പെട്ട
ഞാനെങ്ങിനെ എയര്‍പോര്‍ട്ട് എന്ന കടമ്പ കടക്കും.
ഉമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് റൂമിലിരുന്ന് തലയണ കെട്ടിപിടിച്ച്
കരയാന്‍ മാത്രമായിരുന്നു എന്റെ വിധി.
പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിഞ്ഞ നിമിഷങ്ങളില്‍ സാന്ത്വനങ്ങളുമായി
എത്തി നിരവധി കൂട്ടുകാര്‍.
മറമാടിയ ഉമ്മയുടെ മയ്യിത്തിനു വേണ്ടി
ഗള്‍ഫ്‌ സുഹൃത്തുക്കളോടൊപ്പം
മയ്യിത്ത്‌ നമസ്കാരം നിര്‍വ്വഹിച്ച്  ഉമ്മയോടുള്ള കടപ്പാടിലോരംശം വീട്ടി ഞാന്‍.
ഒരു മാത്യദിനം കൂടി ഇന്നലെ കൊഴിഞ്ഞപ്പോള്‍ ഓര്‍ക്കുന്നു; ഞാനെന്‍റെ ഉമ്മയെ
കണ്ണീരോടെ !!!
ഒപ്പം
ഗള്‍ഫു ജീവിതം എനിക്ക് സമ്മാനിച്ച വിരഹവേദനകളും.


2014 മേയ് 11, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പത്ത്‌)

പിറ്റേന്ന്  ബുധനാഴ്ച.ഒന്‍പത് മണിയോടെ യാത്രികര്‍ ഒരുങ്ങി ഹോട്ടല്‍ ലോബിയിലെത്തി. അനന്തരം ബസില്‍ കയറി യാത്രയാരംഭിച്ചു.
പതിമൂന്ന് വര്‍ഷക്കാലത്തെ മക്കാ ജീവിതത്തിനിടയില്‍ ശത്രുക്കളുടെ ഒരുപാട് മര്‍ദ്ദന മുറകള്‍ക്ക്‌ വിധേയരായ  നബിയും സഹാബാക്കളും അല്ലാഹുവിന്റെ കല്പന പ്രകാരം മദീനയിലേക്ക്‌ പാലായനം ചെയ്യുകയുണ്ടായി.മദീനയിലേക്ക്‌ യാത്ര തിരിച്ച  നബിയേയും അനുയായികളെയും വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളും യുവാക്കളും വ്യര്ധന്മാരും അടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഈന്തപനയുടെ മുകളിലും വീടിന്റെ മട്ടുപാവിലും വഴിയോരത്തും മണിക്കൂറുകളോളം കാത്തു നില്‍ക്കുകയുണ്ടായി.
“വിദാഹ് പര്‍വ്വതത്തിന്റെ വിടവിലൂടെ ഞങ്ങള്‍ക്ക്‌ മുകളിലിതാ പൌര്‍ണ്ണമി ചന്ദ്രന്‍ ഉദയം ചെയ്തിരിക്കുന്നു....എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ആലപിച്ച് അവര്‍ നബിയെ അതിരറ്റ ആദരവോടെ സ്വീകരിച്ചാനയിച്ചു.
നബിയെ അതിഥിയായി കിട്ടാന്‍ അന്സാറുകള്‍ പരസ്പരം മത്സരിച്ചു.ഒടുവില്‍ നബിയുടെ ഒട്ടകം ആരുടെ വീടിനു മുമ്പിലാണ് മുട്ടുകുത്തുന്നത് അവര്‍ നബിക്ക്‌ ആതിഥ്യമരുളട്ടെ  എന്ന നിലപാടിലെത്തി.
അനന്തരം അബു അയ്യുബ് അന്‍സാരിയുടെ വീടിനു മുമ്പില്‍ നബിയുടെ ഒട്ടകം മുട്ടുകുത്തി.ആ സ്ഥലത്ത്‌ ഇന്ന് മനോഹരമായ മസ്ജിദ്‌ തലയുയര്‍ത്തി നില്‍ക്കുന്നു.”മസ്ജിദുല്‍ ഖുബാ” .


ഞങ്ങള്‍ മസ്ജിദ്‌ ഖുബയിലാണാദ്യം എത്തിയത്. വുദൂ ചെയ്ത്‌ പള്ളിക്കകത്ത് കയറി.
ഇവിടെ പവിത്രമായ ഒരു കാര്യം കിടപ്പുണ്ട്. ഇവിടെ നിന്നും രണ്ടു റകഹത്ത് സുന്നത്ത്‌ നമസ്കരിച്ചാല്‍ ഒരു ഉംറ ചെയ്ത കൂലികിട്ടും.
പള്ളിക്കകത്ത് അറബി ഭാഷയില്‍ ഈ സംഗതി ആലേഖനം ചെയ്തതായി കാണാനൊത്തു.
നമസ്കാരത്തിനു ശേഷം അടുത്ത പുണ്യ സ്ഥലത്തേക്ക് .
പ്രവാചകന്‍ ആദ്യ കാലത്ത്‌ നമസ്കരിച്ചത് മസ്ജിദുല്‍ അഖ്‌സയിലേക്ക്‌ മുഖം തിരിച്ചായിരുന്നു.മുസ്ലിങ്ങളുടെ ആദ്യ ഖിബ്‌ല അതായിരുന്നു.ഒടുവില്‍ അല്ലാഹുവിന്റെ ആജ്ഞ പ്രകാരം നമസ്കരിച്ചു കൊണ്ടെയിരിക്കെ നബി കഅബയിലേക്ക് മുഖം തിരിച്ചു.അതാണ് ലോകാവസാനം വരെ മുസ്ലിംകളുടെ ഖിബ്‌ല. ഈ ഖിബ്‌ല മാറ്റം നടന്ന പള്ളിയില്‍ ഞങ്ങളെത്തി.”മസ്ജിദുല്‍ ഖിബ്‌ലതൈന്‍”.
പള്ളിയില്‍ കയറി ഖിബ്‌ല മാറ്റം നടന്ന സ്ഥലം ശ്രദ്ധിച്ചു.ഇപ്പോഴത്തെ ഖിബ്‌ലക്ക് നേരെ അഭിമുഖമായി പഴയ ഖിബ്‌ല കണ്ടു.പള്ളിയിലേക്ക്‌ പ്രവേശിക്കുന്ന ഒരു വാതിലിനു നേരെ മുകളിലായി അകത്തളത്തില്‍ പഴയ ഖിബ്‌ല യുടെ ചിഹ്നം (മിഹ് റാബ്) കണ്ടു.

കേട്ടും വായിച്ചും അറിഞ്ഞ ചരിത്രത്തിലെ പ്രധാനയേടുകള്‍ തൊട്ടറിയാന്‍ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങള്‍  മസ്ജിദില്‍ നിന്നും പുറത്തിറങ്ങി. (തുടരും)

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...