2009 നവംബർ 12, വ്യാഴാഴ്‌ച

യു‌ ട്യൂബ്

വീഡിയോ ഷെയറിംഗ് കാലം


ഇന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന മെഗാ സിനിമാപ്പുരയായോ മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിള്‍ കുടംബാംഗമായ യൂട്യൂബാണ്. യഥാര്‍ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെതന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു. 2005 ഡിസംബറില്‍ സ്ഥാപിതമായ യൂട്യൂബ് എന്ന വീഡിയോ ഷെയറിംഗ് സ്ഥാപനത്തെ തൊട്ടടുത്ത നവമ്പറില്‍ മോഹവില നല്‍കി യൂട്യൂബ് സ്വന്തമാക്കി. ഒരു ഉപകമ്പനിയായി (സബ്സിഡയറി) തുടരാനനുവദിച്ചത് ഒരുപക്ഷെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനംതോറും നൂറ് കോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെത്തേടി എത്തുന്നത്. വെബ്സൈറ്റ് നിരീക്ഷകരായ അലക്സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോ പുരക്കുള്ളത്. ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂട്യൂബ് വഴി വരാറുണ്ട്. ഗൂഗിള്‍, യാഹൂ, ഫെയ്സ്ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.


12 ദശലക്ഷം ഡോളറിന്റെ പ്രരംഭ മുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവ ബഹുലമാകുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല. 2006 ഒക്ടോബറില്‍ 1.6 ശതകോടി അമേരിക്കന്‍ ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍ യൂട്യൂബിനെ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണെന്നതിന് വര്‍ദ്ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടക്ക് യൂട്യൂബ് ഗൂഗിളിന് നഷ്ടം വരുത്തി വക്കുന്നു എന്ന വര്‍ത്തമാനം ഇണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കുടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന്‍ സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യൂട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്സെന്‍സ് എന്ന സാന്ദര്‍ഭിക പരസ്യ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന പരസ്യവുമാണ് വരുമാന സ്രോതസ്സ്. ഇത് കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.


ഇഷ്ട ഗാനരംഗങ്ങളുടെയും ചലച്ചിത്ര ശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജന സമക്ഷം എത്തിക്കുന്നവരും കുറവല്ല. കേംബ്രിഡ്ജ്, ഹാര്‍വാഡ്, സ്റ്റാന്‍ഫഡ്, എം.ഐ.ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക്ക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവ ചിത്രീകരണങ്ങളാലും (youtube.com/edu) സമ്പന്നമാണ് ഈ യൂട്യൂബ്. ഒപ്പംതന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോയിലൂടെ ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതാണ് ഗൂഗിളിന്റെ നയം.


കുടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലിലേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഓരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യൂട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യൂട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക് ഒബാമ പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബല്‍ പുരസ്കാര പ്രഖ്യാപനം ലൈവായിത്തന്നെ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യൂട്യൂബ്.


വി.കെ. ആദര്‍ശ്
blogbhoomi.blogspot.com

കടപ്പാട്‌ : ഇൻഫോ മാധ്യമം

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...