2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

സിറ്റിയുടെ പ്രാണേതാവ്

👤വ്യക്തി പരിചയം

*സിറ്റിയുടെ പ്രാണേതാവ്*

കേരളമെന്ന് കേട്ടാൽ തിളക്കണം ചോര നരമ്പുകളിൽ എന്ന ആപ്തവാക്യത്തിന്ന് പുതിയ നിർ വചനം രചിക്കുന്നു പി.വി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന പി.വി അബ്ദുൾ റഹ്‌മാൻ.സിറ്റിയെന്ന് കേട്ടാൽ അദ്ദേഹത്തിന്റെ   നരമ്പുകളിൽ രക്തം തിളക്കും.അത്രക്കും കണ്ണൂർ സിറ്റി പി.വിക്ക് ദൗർബല്യമാണ്,വികാരമാണ്.  തന്റെ പോറ്റുമ്മയുടെ വിരിമാറിൽ നടക്കുന്ന ഏത് പരിപാടിയിലും നിറസാന്നിധ്യമായി പി.വിയുണ്ടാവും.സിറ്റി  ജീവനാണിദ്ദേഹത്തിന്.
ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന ഇടവേളകളിൽ സിറ്റിയിലെ മുക്കും മൂലയിലുമുള്ള ഇടവഴികളിലൂടെ നടന്ന് പഴയ ഓർമ്മകളിൽ മുഴുകും.സിറ്റി ദീനുൽ ഇസ്‌ലാം സഭക്ക്  ചുറ്റിലുമുള്ള അന്നത്തെ പരിചിതമായ പഴയ  വീടുകളുടെ ഗേറ്റിന്നരികിലും വലിയാകുളത്തിന്നടുത്തും ചെന്ന് അൽപസമയം ചെലവഴിക്കും.ഗതകാല സ്മരണകൾ അയവിറക്കി തെല്ലു നിരാശയോടെ മടങ്ങും.
തളിപ്പറമ്പിലെ തിരുവട്ടൂരിൽ ജനിച്ച പി.വി.പത്താം വയസ്സുമുതലാണ് ദീനുൽ ഇസ്‌ലാം സഭയുടെ  കീഴിൽ വിദ്യാഭ്യാസം നേടാനായി സിറ്റിയിലെത്തുന്നത്.പിന്നീടങ്ങോട്ടുള്ള ജീവിതം സിറ്റിയുമായി ബന്ധപ്പെട്ടതാണ്.കാലക്രമേണ സിറ്റിയുടെ ദത്തുപുത്രനായി മാറി.
സിറ്റിയിൽ പിറക്കാത്ത സിറ്റിക്കാരൻ എന്ന വിശേഷണത്തിന്നർഹനാണ് പി.വി.
ദീനുൽ ഇസ്‌ലാം സഭയും നമ്മുടെ പ്രിയങ്കരനായ മർഹൂം ഈ.അഹമ്മദ് സാഹിബും പി.വി യുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു.
1969 മുതൽ 1987 കാലഘട്ടം വരെ സിറ്റിയുടെ ഓരോ ചലനങ്ങളിലും നിഴലായി പി.വി കൂടെയുണ്ട്.
അക്കാലയളവിൽ നേടിയ മത/ഭൗതിക  വിദ്യാഭ്യാസം പി.വി യുടെ ജീവിതയാത്രയിൽ വഴിത്തിരിവായി.
പഠന കാലത്ത്  പത്താം ക്ലാസ്സിൽ  ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി എന്ന ഖ്യാതിയും നേടി.
പഠനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ നിലവാരം പുലർത്തി.
സിറാജുൽ ഉലൂം യു. പി.സ്‌കൂൾ,( തങ്ങളെ സ്‌കൂൾ) ,സിറ്റി ഗവണ്മെന്റ് ഹൈസ്‌കൂൾ,  സർസയ്യിദ്‌ കോളേജ്, എസ്.എൻ കോളേജ്‌, മഅദനുൽ ഉലൂം മദ്രസ്സ (തോപ്പ്),ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ എന്നിവിടങ്ങളിൽ നിന്നും മത,ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കി.ഫറൂഖ് കോളേജിൽ നിന്നും
അഫ്സലുൽ ഉലമ പാസ്സായി.
അറബി,ഇംഗ്ലീഷ് ഭാഷകളിൽ നല്ല അവഗാഹമുണ്ട്.
പി.വി യുടെ എല്ലാ കാര്യത്തിലും ഒരു രക്ഷകർത്താവിന്റെ റോൾ വഹിച്ച ഇ.അഹമ്മദ് സാഹിബ് 1982 ൽ വ്യവസായ മന്ത്രിയായപ്പോൾ പി.വി യെ പേർസണൽ അസിസ്റ്റന്റ് നിയമനം നൽകി കൂടെ നിർത്തി.അതോടെ പി.വി താൽക്കാലികമായി സിറ്റിയുടെ സജീവലോകത്തുനിന്നും വിടവാങ്ങി.ഇടക്കിടെ മന്ത്രിയോടൊപ്പം സിറ്റിയിലെത്തുമെങ്കിലും ഔദ്യോഗിക തിരക്കിനോടൊപ്പം സിറ്റിക്കാരിലൊരാളായി തീരാൻ പി.വി  ശ്രമിക്കാറുണ്ട്.
ദീർഘകാലം ഇ.അഹമ്മദ് സാഹിബിന്റെ പി.എ യായി പ്രവത്തിക്കുന്നതിനിടയിൽ ഗവർമെന്റ് സ്ഥാപനത്തിൽ ഉന്നതജോലിയും ലഭിച്ചു.
ഗവണ്മെന്റ് പൊതു മേഖല സ്ഥാപനത്തിൽ സ്‌പെഷ്യൽ ഗ്രേയ്ഡ് ഓഫീസർ എന്ന ഉയർന്ന തസ്തികയിലേക്ക് നിയമിതമായി.ഈ അടുത്ത കാലത്താണ് റിട്ടയേർഡ് ചെയ്തത്.
1986 ൽ  വൈവാഹികജീവിതത്തിലേക്ക്
പ്രവേശിച്ചു.അന്ന് വ്യവസായ മന്ത്രിയായ അഹമ്മദ് സാഹിബ്  തന്റെ വത്സല്യപുത്രനെ പോലെ കരുതുന്ന പി.എ കൂടിയായ പി.വിയുടെ കല്യാണദിവസം എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് സജീവമായി പങ്കെടുത്തു.ഒരു കാരണവരെപോലെ കല്യാണാഘോഷത്തിന്ന് ചുക്കാൻ പിടിച്ചു  .ലീഗ് നേതൃത്വത്തിലെ അന്നത്തെ പ്രഗത്ഭരും ലീഗ് മന്ത്രിമാരും എം.എൽ.എ മാരും  കല്യാണത്തിന്ന് സാന്നിഹിതരായത് പി.വി.അഭിമാനപൂർവ്വം ഓർക്കുന്നു

 1990 മുതലാണ് പി.വി പൂർണ്ണമായും സിറ്റിയോടകന്നത്.  ഡൽഹി ,സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ടു.
എവിടെയായിരുന്നാലും സിറ്റിയുടെ സ്പന്ദനം ക്യത്യമായി അറിയാൻ ശ്രമിക്കാറുണ്ട്.സ്നേഹതീരം വാട്‌സ്ആപ്പ് കൂട്ടായ്മയിൽ അംഗമായതോടെ  സിറ്റിയിലെ പഴയ സതീർഥ്യരും സഹപാഠികളും രാഷ്ട്രീയ സഹപ്രവർത്തകരും നാട്ടുകാരുമായും കൂടുതൽ ഇടപഴകാൻ സാധിച്ചുവെന്നുള്ളത് ഒരു വൻ നേട്ടമായി പി.വി കാണുന്നു.
അക്കാരണം കൊണ്ടുതന്നെയാണ് ഇക്കഴിഞ്ഞ 'സ്നേഹതീരം പിരിശകൂട്ടം' പരിപാടിയിൽ  പ്രായത്തെ പോലും വെല്ലുവിളിച്ച് പി.വി നിറഞ്ഞാടിയത്.
പി.വി.യുടെ പെർഫോമൻസ് കണ്ട ഒ.കെ സമദ് സാഹിബും കെ. സൈനുദ്ധീനും പി.വിയുടെ  മൈക്ക് മാനിയയെ കുറിച്ച് ഫലിതരൂപേണ വിലയിരുത്തിയത് ഒരംഗീകാരമായി കാണുന്നു പി.വി.
ചെറുപ്പം മുതലെ നല്ലൊരു പ്രാസംഗികകനാണ് പി.വി.
പ്രസംഗ കലയിൽ കഴിവ് തെളിയിച്ച് ജില്ലാതലത്തിലും മറ്റും  ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്.
 ഫുട്ബോൾ ,ക്രിക്കറ്റ് കളിയിലും നന്നായി തിളങ്ങിയ താരമാണ് പി.വി.
സിറ്റി എം.എസ്.എഫിലൂടെ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചു.
പിന്നീട് താലൂക്ക്,മണ്ഡലം, ജില്ലാ,സംസ്ഥാന നേതൃ പദവിയിൽ വരെയെത്തി .അവിഭക്ത ജില്ലാ എം.എസ്.എഫിന്റെ പ്രസിഡന്റ്,സെക്രട്ടറി സ്ഥാനങ്ങൾ അലങ്കരിച്ചു.
കണ്ണൂർ എസ്.എൻ.കോളേജിലെ പഠനകാലത്ത് ആദ്യമായി എം.എസ്.എഫ് യൂണിറ്റ് കോളേജിൽ രൂപീകരിച്ചു.
അതൊരു ചരിത്ര ദൗത്യമായിരുന്നു.കൊൺഗ്രെസിന്റെയും മാർകിക്സ്റ് പാർട്ടിയുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കുത്തക നിലനിൽക്കുന്ന കോളേജിൽ എം.എസ്.എഫ് രൂപീകരണത്തിന് മുൻകൈയെടുത്ത പി.വി യെ ഇ.അഹമ്മദ് സാഹിബ് അടക്കമുള്ള ലീഗ് നേതൃത്വം മുത്കണ്ഠം പ്രശംസിക്കുകയുണ്ടായി.
കോളേജിൽ വെച്ച് യു.യു. സിയിലേക്ക് മത്സരിച്ചു.
ഇപ്പോൾ സൗദി അറേബ്യയിലാണ് പി.വിയുടെ തട്ടകം.
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലുള്ള നാല് സി.ബി.എസ്.സി
സ്‌കൂളുകളുടെ ജനറൽ മാനേജരായ പി.വി  പ്രസ്തുത സ്‌കൂളുകളിൽ ലിഖിതമായ ബൈലോക്ക് രൂപം നൽകി.സ്‌കൂൾ ജീവനക്കാർക്ക് കേരളത്തിലെ പോലെയുള്ള കാഷ്യൽ ലീവ്,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ  നൽകാനുള്ള തീരുമാനം നടപ്പിൽ വരുത്തി.

തിരുവട്ടൂരിലെ പൗരപ്രമുഖരായ ഖാദർ ഹാജിയുടെ മകൻ അബ്ദുള്ളയുടെയും കുട്ടിഹാജിയുടെ മകൾ ആമിനയുടെയും മകനായാണ് പി.വി യുടെ ജനനം.
ഭാര്യ സമീറ.മക്കൾ
അഞ്ചുപേർ: ശഹസാദി,മുബശിർ,ദിൽഷാദ,ഷാന, തൻസീഹ്.
മക്കളിൽ മൂന്നുപേർ വിവാഹിതരാണ്.രണ്ടുപേർ പഠിക്കുന്നു.
നിലവിൽ  തളിപ്പറമ്പിന്നടുത്ത തിരുവട്ടൂരിലാണ് താമസം.
തന്നെ താനാക്കിയ സിറ്റിയെ മാറോടണച്ച് സിറ്റിയിലെ എല്ലാ തലമുറകളോടും പിരിശത്തോടെ ഇടപഴകി ജീവിതയാത്ര  തുടരുകയാണീ അമ്പത്തൊമ്പതുകാരൻ.

✍ *ശംസു മാടപ്പുര*

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...