2021 ജൂലൈ 9, വെള്ളിയാഴ്‌ച

നോവായി എൻറെ ഉപ്പ

 ഇന്ന് ഉപ്പ ദിനം!

എല്ലാ അർത്ഥത്തിലും ഉപ്പ നിഷ്കളങ്കൻ. എല്ലാ പ്രയാസങ്ങളും മൗനത്തിൽ ഒതുക്കിയയാൾ. ബാല്യത്തിലും കൗമാരത്തിലും ഉപ്പയുടെ ലാളന വർഷത്തിലൊരിക്കൽ എത്തുന്ന വിരുന്നുകാരനിൽ നിന്നും ലഭിക്കുന്ന പ്രതീതി!

കാരണം ഉപ്പ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത് മംഗലാപുരത്തെ സെൻട്രൽ കഫെയിലായിരുന്നു.

വർഷത്തിൽ ലീവിന് വരും. ഒരു മാസം കൊണ്ട് തിരിച്ചു പോകും.

1986ലാണ്  ഉപ്പ നമ്മെ വിട്ടു പിരിയുന്നത്.

അതിനിടയിൽ ഉപ്പ മംഗലാപുരത്തുനിന്നും നാട്ടിലെത്തി സ്ഥിരവാസം ആരംഭിച്ചു. മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് കൊച്ചി പള്ളിക്കടുത്ത് ഉപ്പ നടത്തിയ കച്ചവടം നിറുത്തി. ആർക്കും ഭാരമാകാതെ ഒരു ബുധനാഴ്ച രാവിൽ ഉപ്പ മണ്ണറയിലേക്ക് യാത്രയായി. നിർഭാഗ്യവാനാണ് ഞാൻ.

ഉപ്പ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു. തമിഴ്നാട്ടിലെ ഈറോഡിൽ തുണി ചന്തയിൽ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ പോയതായിരുന്നു. അന്ന് ഭാരത് ബന്ദും കൂടിയാണ്. അന്ന് ഇന്നത്തെ പോലെ എളുപ്പത്തിൽ ബന്ധപ്പെടാനുള്ള കമ്മ്യൂണിക്കേഷൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഉപ്പയുടെ മരണം ഞാൻ അറിയാതെ പോയി. രണ്ടുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിൻറെ മുറ്റത്ത് മയ്യത്ത് കിടത്താറുള്ള കട്ടിൽ കണ്ടു. ഞാൻ ഊഹിച്ചു ; ആരോ മരിച്ചുപോയെന്ന്. വീട്ടിലെത്തിയതും ഉമ്മ കെട്ടിപ്പിടിച്ച് കരഞ്ഞു പറഞ്ഞു.,"ഉപ്പ പോയി പോയി"(നമ്മുടെ സിറ്റി പ്രദേശത്ത് വേണ്ടപ്പെട്ടവർ മരിച്ചാൽ "പോയി പോയി" എന്നാ പറയുക". ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള ഉമ്മയുടെ നിർദ്ദേശം ശിരസാവഹിച്ച് ഞാനോടി പള്ളിക്കാട്ടിലേക്ക്.

മണപ്പുറം ഖബർസ്ഥാനിൽ ചെന്ന് പ്രാർത്ഥിച്ചു.

അല്ലാഹുവേ എൻറെ ഉപ്പാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ (ആമീൻ)


-ശംസു മാടപ്പുര


(ചിത്രത്തിൽ ഉപ്പയും ഉമ്മയും ഞാനും ജേഷ്ഠനും-79 ലെ ചിത്രം)

പ്രകാശനം ചെയ്തു


സംസം പബ്ലിക്കേഷൻസിൻ്റെ        ലോഗോ  ഒമാൻ ഗോബ്രയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ പ്രകാശനം ചെയ്തു.ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒമാൻ)വൈസ് ചെയർമാൻ ഷുഹൈബ് വാഴകുളങ്ങരയും ഓ.കേ സി. കെ ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിലും ചേർന്നാണ്   ലോഗോ പ്രകാശനം ചെയ്തത്. ജോയിൻ സെക്രട്ടറി ജുനൈദ് മൈതാനപ്പള്ളി, ട്രഷറർ സഹദ് ഖലീൽ, സംസം പബ്ലിക്കേഷൻസ് ഡയറക്ടർ ശംസു മാടപ്പുര തുടങ്ങിയവർ സംബന്ധിച്ചു.

സംസം പബ്ളിക്കേഷൻസിൻ്റെ പ്രഥമ സംരംഭമായ "നോമ്പനുഭവം" എന്ന പുസ്തകം ഏതാനും ദിവസങ്ങൾക്കകം വായനക്കാരുടെ കൈകളിലെത്തിച്ചേരും.

നമുക്ക് പരിചയപ്പെടാം!



"തൊട്ടതെല്ലാം പൊന്നാക്കിയ  സിറ്റിയുടെ സ്വന്തം സലാം"


-ശംസു  മാടപ്പുര -


കച്ചവടത്തോടൊപ്പം  കലയെയും നെഞ്ചിലേറ്റിയ സിറ്റിക്കാരൻ. "പുഞ്ചിരി"യിൽ നിന്നു തുടങ്ങി "സംഗമ"ത്തിൽ എത്തിയിരിക്കുന്നു ഇദ്ദേഹം. ഇതിനിടയിൽ രക്തത്തിലലിഞ്ഞു കൂടിയ കലയെ സ്വന്തം പ്രയത്നം കൊണ്ട് പരിപോഷിപ്പിക്കുന്നുമുണ്ട്.

കഠിനപരിശ്രമം, ശ്രദ്ധയോടെയുള്ള ചുവടുവെപ്പ്, സമർപ്പണ ബുദ്ധി ഇവയാണ് ഇദ്ദേഹത്തിൻറെ വിജയഗാഥ യുടെ രഹസ്യം. കണ്ണൂർ സിറ്റിയിൽ ജനിച്ചുവളർന്ന് മൂന്നോളം ലോഡ്ജ് കളുടെ  ഉടമയായി തീർന്ന 

തച്ചൻകണ്ടി സലാമിൻ്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്

കക്കാട് യുപി സ്കൂളിൽ  ഒന്നാം ക്ലാസ്സ് പഠനത്തോടെയാണ്. തുടർന്ന് രണ്ടാം തരം മുതൽ അഞ്ചാം തരം വരെ കണ്ണൂർ ദീനുൽ ഇസ്ലാം സഭ സ്കൂളിലും ചേർന്ന് പഠിച്ചു. ആറാം തരത്തിലാവട്ടെ, സഹോദരിയുടെ ഭർത്താവിൻ്റെ നാടായ പുതിയങ്ങാടിയിലെ

ജി എം യുപി സ്കൂളിലാണ്  വിദ്യാഭ്യാസം നേടിയത്. പിന്നീട്  ഏഴാം തരം മുതൽ  പത്താംതരം വരെ കണ്ണൂർ സിറ്റി ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് പഠനം പൂർത്തീകരിച്ചു. തുടർന്ന് തോട്ടട ഐടിഐ യിൽ ചേർന്ന് പഠിച്ചു. ഐ ടി ഐ യിൽ പഠിക്കുന്ന കാലത്ത് കളമശ്ശേരിയിൽ വച്ച് നടന്ന യുവജനോത്സവത്തിൽ മോണോ ആക്റ്റ്, ഡാൻസ് അവതരിപ്പിച്ചു. തലക്കു മുകളിൽ മൺകൂജ വെച്ചുള്ള ഡാൻസ് അന്നത്തെ കാലത്ത് കാണികളിൽ കൗതുകമുണർത്തി രണ്ടാം സ്ഥാനത്തിനുള്ള സമ്മാനത്തിന് അർഹനായി തീരുകയും ചെയ്തു.

ചെറുപ്രായത്തിൽ തന്നെ സ്വന്തം പറമ്പിൽ ഉപ്പയുടെ കൂടെ കൃഷിയിൽ ഏർപ്പെട്ടിരുന്നു. പിതാവ് തച്ചൻ കണ്ടി അബ്ദുൽഖാദർ മകനെ കൃഷിയുടെ കാര്യത്തിൽ പ്രോത്സാഹിപ്പിച്ചു. കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന  കിഴങ്ങുവർഗ്ഗങ്ങളും  വാഴപ്പഴവും അങ്ങാടിയിൽ കൊണ്ടുപോയി വിറ്റഴിക്കുമായിരുന്നു. ചെറുപ്പം മുതലേ അധ്വാനശീലനും കച്ചവടത്തിൽ താൽപരനുമാണ് ബീറ്റ സലാം. പ്രവാസിയായിരിക്കെ പുഞ്ചിരി റെഡിമെയ്ഡ് ഷോപ്പ് ആരംഭിച്ച് കച്ചവട രംഗത്ത് ചുവടുറപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി കണ്ണൂർ ടൗണിൽ ബീറ്റ ഫൂട്ട് വെയർ എന്ന സ്ഥാപനം തുടങ്ങി. ക്രമേണ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് പ്രവേശിച്ചു. അതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന ചുരുക്കം ചിലരിൽ ഒരാളായി ബീറ്റ സലാം മാറി. സംഗമം ടൂറിസ്റ്റ് ഹോമുകളുടെ അധിപതിയാകാൻ ബീറ്റ സലാമിന് ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല. ഇന്ന് കണ്ണൂരിലെ ടൂറിസ്റ്റ് ഹോം അസോസിയേഷനിലെ തലയെടുപ്പുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. 

ഓൾ കേരള ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നു.

ഇദ്ദേഹത്തിൻറെ സഹോദരി സഹോദരൻമാരുടെ സ്ഥാപനങ്ങളും കണ്ണൂർ ടൗണിലുണ്ട്.

പ്രഥമ സംരംഭമായ

 സ്ഥാപനത്തിൻറെ പേര് സൂചിപ്പിക്കുന്നതുപോലെ ആരോടും സദാ പുഞ്ചിരിക്കുന്ന ലോലഹൃദയൻ. ജോലിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ കരുതി പെരുമാറുന്ന മുതലാളി. ഇതിനെല്ലാം പുറമേ കലക്കു വേണ്ടി സമയം കണ്ടെത്തുന്ന ഒരാൾ.

സ്കൂൾ പഠന കാലം മുതലേ മിമിക്രി, മോണോ ആക്ട് എന്നീ അനുകരണകലയിൽ ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. പിന്നീട് കിട്ടുന്ന വേദികളിലും വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിലും

തൻറെ കഴിവുകൾ അദ്ദേഹം തുറന്നുകാട്ടി. ഇന്നും പലരെയും അനുകരിച്ച് മിമിക്രി പൊടിപൊടിക്കുന്നു. ഇതിനിടയിൽ  രണ്ടു സിനിമകളിൽ ചെറിയ വേഷത്തിൽ  അഭിനയിച്ചു. ഒരുപാട് ആൽബങ്ങളിൽ പാടി അഭിനയിച്ചു. കരോക്കി വെച്ച് പാടുന്ന വീഡിയോകളും പുറത്തിറക്കി.  സിറ്റിയുടെ വാട്സപ്പ് ഗ്രൂപ്പ് സ്നേഹ സല്ലാപത്തിലും മറ്റൊരു ഗ്രൂപ്പായ ഖൽബിലെ കോട്ടക്കായിലും ബീറ്റ സലാം എന്ന സംഗമം സലാം പാടിയും അനുകരിച്ചും അരങ്ങുതകർക്കുന്നു.

ഇതര വാട്സപ്പ് ഗ്രൂപ്പുകളിലും ഇദ്ദേഹത്തിൻറെ സജീവസാന്നിധ്യം ശ്രദ്ധേയമായതാണ്.

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന തത്ത്വം സാംശീകരിച്ച് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ശേഷം പൊന്നു മക്കൾക്ക് അനുയോജ്യമായ വരന്മാരെ കണ്ടെത്തി കൊടുക്കുകയും ചെയ്തു. മകനെ വിദ്യാഭ്യാസത്തിനു പുറമേ കച്ചവട രംഗത്തേക്കും കൈപിടിച്ചുയർത്തി.തൻറെ ജന്മനാടിനെ അങ്ങേയറ്റം സ്നേഹിക്കുകയും താൻ ജനിച്ചു വളർന്ന കോട്ടക്കായിൽ ദേശത്തെ  നെഞ്ചോടു ചേർക്കുകയും ചെയ്ത ബീറ്റ സലാം കണ്ണൂർ ടൗണിലെ  ഒരുപാട് വ്യാപാരികളുമായി സൗഹൃദബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. അവരിലൊരാളായി കഴിയുമ്പോഴും എപ്പോഴും  വിനയാന്വിതനായി കഴിയാനാണ് ശ്രമിച്ചിട്ടുള്ളത്.

കണ്ണൂർ ടൗണിലെ  ലോഡ്ജ്  ഉടമകൾക്കിടയിൽ സംഗമം ഗ്രൂപ്പിൻറെ മാനേജിങ് ഡയറക്ടറായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ജീവിതത്തിൻറെ നാനാതുറകളിൽ കഴിവ് തെളിയിച്ച ഇദ്ദേഹത്തെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും  നമുക്ക് മാതൃകയാക്കാവുന്നതാണ്.

(ഇദ്ദേഹത്തിൻറെ സ്ഥാപനമായ ബീറ്റ ഫുട്ട് വേയറിൽ ഒരുകാലത്ത് ഞാനും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഞാൻ കണ്ട മുതലാളിമാരിൽ നല്ല വ്യക്തിത്വത്തിൻ്റെ ഉടമയാണ് ഇദ്ദേഹം.

ഇദ്ദേഹത്തെക്കുറിച്ച്  എഴുതാൻ സാധിച്ചതിൽ

അല്ലാഹുവിനെ സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്!)

നമുക്ക് പരിചയപ്പെടാം!



"നീർച്ചാലിയൻസിൻ്റെ സ്വന്തം മുനീർ 

ഐക്കോടിച്ചി"


- ശംസു മാടപ്പുര -


ദുബായ് കെ എം സി സി യുടെ ശക്തനായ വക്താവ്. പൊതുപ്രവർത്തനരംഗത്ത്  സ്വന്തം ദേശത്തും ദുബായിയിലും തൻ്റെതായ സംഭാവന അർപ്പിച്ച എളിയ പ്രവർത്തകൻ. സിറ്റിയിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം.

ഇതാണ്  നീർച്ചാലിയൻസിൻ്റെ സ്വന്തം മുനീർ ഐക്കോടിച്ചി.

ഇരുപത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിന്നിടയിൽ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ സംഘടനയിൽ  അംഗമായി കണ്ണൂർ ജില്ലയ്ക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇദ്ദേഹം ദുബായ് കണ്ണൂർ മണ്ഡലം പ്രസിഡന്റ്‌,  ജനറൽ സെക്രട്ടറി,ട്രെഷറർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്, ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ കോളേജ് യുഎഇ ചാപ്റ്റർ സെക്രട്ടറി, സ്വന്തം ദേശത്തിൻ്റെ പേരിലുള്ള കൂട്ടായ്മയായ നീർച്ചാലിയൻസ് യുഎഇ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.

ദുബൈ - കണ്ണൂർ ജില്ലാ കെഎംസിസി സെക്രട്ടറി,

നിർച്ചലിയൻസ് യു എ ഇ യുടെ സീനിയർ വൈസ് പ്രസിഡണ്ട് , കണ്ണൂർ സിറ്റി ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി  സ്ഥാനങ്ങളിൽ നിലവിൽ സജീവം.  ഇദ്ദേഹത്തിൻറെ കർമ്മമണ്ഡലം യുഎ ഇ തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.

ദുബായ് ലൈബ്രറി ഡിസ്‌ട്രിബ്യുട്ടേഴ്‌സ്, അബുദാബി അൽ മസൂദ് ഷിപ്പിങ്, ഡിപി വേൾഡ് (ജബൽ അലി കപ്പൽ തുറമുഖം) എന്നിവിടങ്ങളിൽ

ജോലി ചെയ്തു.

 നിലവിൽ ജബൽ അലി പോർട്ടിൽ പോർട്ട്‌ കണ്ട്രോൾ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു.

നാട്ടിലും ഇദ്ദേഹത്തിൻറെ പ്രവർത്തനരംഗം വിപുലമായിരുന്നു.

നീർച്ചാൽ മഹല്ല് കമ്മിറ്റി സിക്രട്ടറിയായും മുസ്‌ലിം യൂത്ത് ലീഗ് ശാഖ, മുനിസിപ്പാലിറ്റി, മണ്ഡലം കമ്മിറ്റികളിൽ സെക്രട്ടറിയായും നീർച്ചാൽ ഇസ്ലാമിക്‌ ലൈബ്രറി ആൻഡ് റീഡിങ് റൂം കമ്മിറ്റിയിൽ ജനറൽ സിക്രട്ടറിയായും ലൈബ്രറിയനായും റണ്ണിംഗ് സ്റ്റാർ സ്പോർട്സ് ക്ലബ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ഇദ്ദേഹം  നാനാ തുറകളിലുള്ള സാമൂഹ്യ സേവന രംഗത്ത് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ്.

നീർച്ചാൽ ഗവണ്മെന്റ് യു പി സ്കൂൾ, മുനിസിപ്പൽ സ്കൂൾ, ജയ്ബീസ് കോളേജ്, യൂറോടെക് മാറീടൈം അക്കാദമി (കൊച്ചി) എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്.

നീർച്ചാൽ മദ്രസ, അരട്ടക്ക പള്ളി, ഹൈദ്രോസ് പള്ളി എന്നിവടങ്ങളിൽ മത പഠനവും നടത്തി.

ഇദ്ദേഹത്തിൻറെ ഇടപെടലുകൾ സമൂഹനന്മക്കായതുകൊണ്ടുതന്നെ

 നിരവധി പുരസ്കാരങ്ങൾ

ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ദുബായിലെ

ജബൽ അലി പോർട്ടിൽ കപ്പലുകൾ തമ്മിൽ കൂട്ടിയടിയുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനു ദുബായ് പോലീസിന്റെ ധീരതക്കുള്ള അവാർഡ് നേടിയിരുന്നു. അന്നത്തെ ദുബായ് പോലീസ് ചീഫ് ദാഹി ഖൽഫാൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അടക്കം മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി യുടെ ആദരം, കോവിഡ് കാലത്ത് ഫ്രണ്ട് ലൈൻ വർക്കറായതിനു ഡിപി വേൾഡിന്റെ ആദരം, പി ആൻഡ് ഒ യുടെ ആദരം, പി ആൻഡ് ഒ യുടെ ഇന്നോവറ്റീവ് സൊല്യൂഷൻ അവാർഡ് എന്നിവക്കു പുറമേ നിരവധി  ആദരങ്ങളും ഏറ്റുവാങ്ങി.

ദുബൈ ബ്രില്ല്യയൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

നല്ലൊരു വായനയുടേയും എഴുത്തിൻ്റെയും കൂട്ടുകാരനാണ് ഇദ്ദേഹം.

ഉമ്മർ (മർഹൂം) ബീവി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. നസീമ സഹോദരിയാണ്.

ഭാര്യ സഫ്രീന,

മക്കളായ

ഹിബ, ഇഹാബ് വിദ്യാർത്ഥികളാണ്.

ഉപ്പയെ തേടി


 

സുൽത്താനുമായി ഒരു കൂടിക്കാഴ്ച


 

 



 

കവിത -ക്രൂരത


 

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...