2018 ജൂലൈ 30, തിങ്കളാഴ്‌ച

കവിത/ വിശപ്പിന്റെ വിളി


കവിത

*വിശപ്പിന്റെ വിളി*

 തീറ്റയും കുടിയും മൂലം
തീറ്റപണ്ടാരമായവരെ
തീയാളുന്ന വയറിന്റെ
തീരാത്ത വിശപ്പൊന്നടക്കൂ
 തോരാത്ത കണ്ണുനീരിനു
തോർത്തല്ല വേണ്ടത്
തീരാത്ത പശിക്ക്
തീറ്റയാണാവശ്യം
 തീരദേശത്തിരുന്ന്
തിരയെണ്ണാതെ
തീപുകയിക്കാനൊരു
തീരുമാനത്തിലെത്തുക
 തിണ്ണ ബലവും
തടി മിടുക്കും
തൻ പൊരിമയും
തന്നിഷ്ടവും
തന്നിലൊരുത്തന്
തണ്ണീരേകാൻ
തടസ്സമാവരുതെ!
✍ ശംസു മാടപ്പുര

2018 ജൂലൈ 27, വെള്ളിയാഴ്‌ച

വ്യക്തി പരിചയം

👨‍👩‍👦‍👦 വ്യക്തി പരിചയം

സിറ്റിയിലെ സർഗ്ഗസദനം

✍ ശംസു മാടപ്പുര

കലാകൈരളിക്ക് തങ്ങളുടേതായ സംഭാവന നൽകിയ കുടുംബം കണ്ണൂർ സിറ്റിയിലുണ്ടെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.അതാണ് ബഷീറിന്റെ കുടുംബം!
കണ്ണൂർ സിറ്റി സ്വദേശി ബഷീർ അൽഐൻ സ്‌കൂളിലെ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്ത് സഹധർമ്മിണി സുബൈദയും സ്‌കൂൾ ജീവനക്കാരിയായിരുന്നു.
ഓഫീസ് സ്റ്റാഫ്,കുട്ടികളുടെ
മേൽനോട്ടക്കാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന സുബൈദ ബഷീർ തന്റെ നൈസർഗിക വാസനകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കാൻ ഒഴിവ് സമയങ്ങൾ വിനിയോഗിച്ചിരുന്നു.
പാഴ്വസ്തുക്കളിൽ നിന്നും കരകൗശല സാധനങ്ങൾ നിർമ്മിക്കുകയും കുട്ടികൾക്കത് പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ വിദഗ്ദയായ സുബൈദക്ക് പ്രോത്സാഹനം നൽകുന്നതിൽ ബഷീറിനോടൊപ്പം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അനൽപമായ പങ്ക് വഹിച്ചിരുന്നു.
പിന്നീട് അൽഐൻ വിട്ട്  നാട്ടിൽ സ്ഥിരതാമസമാക്കിയ സുബൈദ ബഷീർ തന്റെ കരവിരുത് നാട്ടിലുള്ള കുടുബശ്രീഅംഗങ്ങൾ,അയൽക്കൂട്ടക്കാർ,ജി.ഐ.ഒ പ്രവർത്തകരായ പ്ലസ് ടു വിദ്യാർത്ഥികൾക്കൊക്കെ പകർന്നു നല്കുന്നതിൽ അതീവശ്രദ്ധ പുലർത്തുകയുണ്ടായി.കൂടാതെ കണ്ണൂരിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ജില്ലാ സമ്മേളനത്തിൽ സുബൈദ ബഷീറിന്റെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.കണ്ണൂരിൽ നടന്ന
ജി.ഐ. ഒ യുടെ ക്യാമ്പുകളിൽ "ഉപയോഗശൂന്യമായ സാധനങ്ങളിൽ നിന്നും എങ്ങിനെ കരകൗശല വസ്തുക്കൾ നിർമ്മിക്കാം"
എന്നതിനെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ക്ലാസുകളെടുക്കുകയും ചെയ്തിട്ടുണ്ട്.
 തന്റെ കണ്ടെത്തലുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ അവർ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല.
ഒരു വിനോദമെന്ന നിലയിൽ ഒഴിവ് ദിനങ്ങളെ ധന്യമാക്കുന്ന ഈ പ്രവർത്തനത്തിന് യാതൊരു പ്രതിഫലവും അവർ കാംക്ഷി ച്ചിരുന്നില്ല.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ്  ബഷീറും കുടുംബവും അൽഐനിലുള്ള മകനെ സന്ദർശിച്ചു.
തന്നിലെ കലാകാരിയെ കണ്ടെത്തിയ അൽഐനിൽ വെച്ച് ഒരിക്കൽകൂടി സുബൈദ കരകൗശല നിർമ്മാണം ആരംഭിച്ചു.കുറഞ്ഞ മാസത്തെ സന്ദർശനത്തിനിടയിൽ പലരും സുബൈദയെ സമീപിച്ച് അവരിലെ കഴിവ് സ്വായത്തമാക്കി.ഇതിനിടയിൽ ഗൾഫ് മാധ്യമത്തിൽ സുബൈദയുടെ കരവിരുത് വാർത്ത ഇടം നേടി.
നല്ലൊരു ഗായിക കൂടിയാണ് സുബൈദ ബഷീർ.
സുബൈദയും മകൻ മുഹമ്മദും അൽഐനിൽ വെച്ച് ഈയിടെ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ല് അന്വർഥമാക്കിയത് പോലെ സുബൈദ ബശീർ ദമ്പതികളുടെ മക്കളെല്ലാവരും കലാകാരന്മാരാണ്.
മൂത്ത മകൾ സാജിദഷജീർ ഫാർമസിസ്റ്റാണ്.അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ സാജിദഷജീർ വെൽഫെയർ പാർട്ടിയുടെ ജില്ലാ സിക്രട്ടറിമാരിൽ ഒരാളാണ്.എഫ്.ഐ. ടി. യു എന്ന തൊഴിലാളി സംഘടനയുടെ കേരള ഘടകം സെക്രട്ടറി പദവിയും അലങ്കരിക്കുന്നു.
മീഡിയ വണ്ണിൽ "ഞാൻ സ്ത്രീ" എന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.അൽ ഐനിലെ വാസക്കാലത്ത് സ്‌കൂൾ കലാപരിപാടികളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിരുന്നു.മലർവാടി മാസികയിൽ എഴുതി തെളിഞ്ഞിട്ടുണ്ട്. ഭർത്താവ് ഷജീറിന്റെ നിർലോഭമായ പിന്തുണ സാജിദ ഷജീറിന്റെ കർമ്മവീഥിയിൽ വേണ്ടത്ര ഊർജ്ജമേകുന്നുണ്ട്.
 രണ്ടാമത്തെ മകൻ മുഹമ്മദ് അൽഐനിൽ അറിയപ്പെടുന്ന ഗായകനാണ്.ഭാര്യ ജുമാന ഷെറിൻ.
മൂന്നാമത്തെ മകനായ റാസ റസാഖും ഭാര്യ ഇംതിയാസ്  ബീഗവും ഗസൽ ഗായകരാണ്.
ശാസ്ത്രീയ സംഗീതം തപസ്യയായി സ്വീകരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ കഴിവ് നേടിയ ഇരുവരും ഗസൽ സ്റ്റേജുകളിലെ സജീവസാന്നിധ്യങ്ങളാണ്.
സൗദി,ബഹറിൻ എന്നിവിടങ്ങളിൽ ഗസൽ രാവ് വിരിയിക്കാൻ ഇതിനകം അവർ ചെന്നുകഴിഞ്ഞു.ഇനി ഏതാനും ദിനങ്ങൾക്കുള്ളിൽ യു.എ. ഇയിലെ ഗസൽ ആസ്വാദകർക്ക് ഇവരുടെ ഗസൽ കച്ചേരിക്ക് സാക്ഷ്യം വഹിക്കാനാവും.ഷഹബാസ് അമനോടൊപ്പം ഗസൽ രംഗത്ത് ചുവടുറപ്പിക്കുകയാണിരുവരും.
 ചിത്രകാരൻ കൂടിയാണ് റാസ റസാഖ്.
 ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയായ ഇളയ മകൻ  ഫഹീം ചിത്രകാരനും ഫുട്ബാൾ കളിക്കാരനുമാണ്.
ഭാര്യയുടെയും മക്കളുടെയും കലാ കായിക കഴിവുകൾ ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും ബഷീറെന്ന കുടുംബനാഥൻ സിറ്റിയിലൊരു സർഗ്ഗ ഭവനം തീർത്തിരിക്കയാണിപ്പോൾ.
ചെറുപ്പത്തിലെ ദാരിദ്രാവസ്ഥയിൽ തന്റെ കലാവാസനകൾ വേണ്ടത്ര പരിപോഷിക്കാനാവാത്തതിന്റെ സങ്കടങ്ങൾ പിൽകാലത്ത് കുടുംബത്തിലൂടെ  തീർത്ത ബഷീർ താമസിക്കുന്നത് കണ്ണൂർ സിറ്റി കുറുവയിലാണ്.
💐 ബഷീർ കുടുംബത്തിന് ബിഗ് സല്യൂട്ട് 💐

ചിത്രസംയോജനം : അഷറഫ് മൈലാഞ്ചി

2018 ജൂലൈ 26, വ്യാഴാഴ്‌ച

*കവിത* / ആദ്യവസാനം

*കവിത*

*ആദ്യാവസാനം*

✍ ശംസു മാടപ്പുര

ആദ്യമായ്
അനുരാഗമായി
അവളിലലിയാൻ
ആഗ്രഹമായി
അഭിസംബോധന
അഭികാമ്യമായി
അസുലഭ നിമിഷം
അതി വിദൂരമായി
അനന്തതയിൽ
അകകണ്ണുമിട്ട്
അണിയറയിൽ
അർമാദിച്ച്
അനന്തമായ് നീളുന്ന
ആലോചനയുമായി
അവിരാമം നീങ്ങവെ
അത് സംഭവിച്ചു
അക്കരപച്ചക്ക്
അന്ത്യമായ്!

2018 ജൂലൈ 24, ചൊവ്വാഴ്ച

കവിത/ മുദ്രവെക്കുന്നേരം

.
⚰⚰⚰⚰⚰⚰⚰⚰
😢.മുദ്രവെക്കും നേരം😰
🔥🔥🔥🔥🔥🔥🔥🔥


മുന്നറിയിപ്പില്ല
മുഖവുരയുമില്ല
മുൽകിൻ വിധിയായാൽ
മൂർത്തരൂപമായി
മുഖാമുഖം കാണും

മുറവിളിയുയർന്നിടും
മൂളിപ്പാട്ട് നിലച്ചീടും
മുക്രയിട്ട് മുരളീടും
മുഖശ്രീ പോയീടും


മുക്രി വന്നീടും
മുസഹഫ് ഒതീടും
മൂർദ്ധാവ്
മുതൽ
മുഴങ്കാൽ വരെ
മൂന്ന് ശീല
മുറിച്ചീടും
മുഴുകുപ്പായമാക്കീടും

മൂന്നു കെട്ടിൽ
മുറുക്കി വരിഞ്ഞീടും

മുകിൽ കരഞ്ഞീടും
മൂപ്പത്തി യലറീടും
മുത്തുമക്കൾ തേങ്ങീടും
മുർദ്ധാവ്
മുത്തി ചുവപ്പിച്ചീടും

മുക്കവലയും
മുറിയുമറയും
മുഴജനത്താൽ നിറഞീടും

മുളങ്കാട്ടിൽ വെച്ചീടും
മൂഖം പടം നീക്കീടും
മൂന്ന് പിടി മണ്ണ്
മുഖശ്രീയിൽ വെച്ചീടും

മൂട് കല്ല്
മുറപോലെ വെച്ചീടും
മുഖം കുനിച്ച്
മുഴുപ്രാർത്ഥനകളോതീടും


മുടന്തൻ ന്യായവിധികൾ
മുൻകോപയട്ടഹാസങ്ങൾ
മുൻപിൻ ചിന്തയില്ല -
മുഷിപ്പൻ ചെയതികൾ
മുച്ചൂടും ചെയ്തവൻ
മുടിചൂഢാമന്നവൻ
മുദ്രവെച്ച മയ്യിത്തായീടും

🕌🕌🕌🕌🕌🕌🕌🕌

വി.ഹശ്ഹാശ് .
കണ്ണൂർ സിറ്റി

സിറ്റിയുടെ സ്വന്തം ചിത്രകാരൻ

👤വ്യക്തി പരിചയം

✍ ശംസു മാടപ്പുര



കണ്ണൂർ സിറ്റിയുടെ കൂട്ടായ്മകളോടൊപ്പം ചേർന്നുനിന്ന് അവർക്കൊരു ഊർജ്ജം പകർന്നു നൽകുന്ന മഹാവ്യക്തിത്വമാണ് ഷംസീർ സൂപ്പിയാർ എന്ന സിറ്റിയുടെ സ്വന്തം വരക്കാരൻ.
സിറ്റിയുടെ പരിപാടികൾ കൊഴുപ്പിക്കാനുള്ള ലോഗോ തയ്യാറാക്കുന്നതിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നാണ്.
പഠന കാലയളവിൽ നാടകങ്ങളിലും ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുണ്ട് ശംശീർ. എഴുത്തുകാരനും ആർട്ടിസ്റ്റുമായ ബ്രദർ ഫിൽസർ സൂപ്യാറിൽ നിന്നും പകർന്നു കിട്ടിയ ചിത്രകല പിന്നീട് ജീവിതോപാധിയായി സ്വീകരിക്കുകയായിരുന്നു ഇദ്ദേഹം. കളർ മോണിറ്റർ അത്ര പ്രചാരത്തിലില്ലായിരുന്ന സമയത്താണ് ​ഗ്രാഫിക് ഡിസൈനിങ്ങിലേക്ക് തിരിയുന്നത്. കുറച്ചു കാലം കണ്ണൂർ സൂപ്പർ ബസാറിൽ ഐബാൾ ​ഗ്രാഫിക്സ് എന്ന പേരിൽ ഡിസൈനിം​ഗ് സ്ഥാപനം ന‌ടത്തി. പിന്നീട് ദുബായിലേക്ക് പറന്നു. നാട്ടിലുള്ള ഡിസൈനിം​​ഗ് സെന്റർ ഐഎസ്ഒ അം​ഗീകാരത്തോടെ അറബിക് കമ്പ്യൂട്ടർ എജുക്കേഷനാക്കി മാറ്റി. ഡിസൈനിം​ഗ് കോഴ്സിന്റെ സിലബസ് ഇദ്ദേഹം തന്നെ ചിട്ടപ്പെടുത്തി, പഠിച്ചിറങ്ങുന്നവർക്ക് ജോലി നേടാൻ സഹായിക്കുന്നതിനായി ജോബ് വേയ്സ് എന്ന പേരിൽ പ്ലേസ് മെന്റ് സെൽ രൂപീകരിച്ചു സൗജന്യമായി അനേകം പേർക്ക് ജോലി നേടാൻ സഹായിച്ചു.
സമകാലിക വിഷയങ്ങളിൽ വരയിലൂടെയുള്ള ഇടപെടൽ കൊണ്ടും നിരവധി ലോ​ഗോ ഡിസൈനിം​ഗ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയും ഈ അടുത്തകാലത്താണ് സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
കെഡിഎ മാ​ഗസിന്റെ ബെസ്റ്റ് ലേഔട്ട് അവാർഡ്,
അബൂദാബി അഡ്നോകിന്റെ ലോ​ഗോ മത്സരത്തിൽ കാശ് അവാർഡോടെ രണ്ടാം സ്ഥാനം, ഖത്തർ റാസ് ​​​ഗ്യാസ് ലോ​ഗോ കോമ്പറ്റീഷൻ അവാർഡ്‌, ദുബായ് കെഎംസിസി യുടെ ലോ​ഗോ കോംപറ്റീഷൻ അവാർഡ് തുടങ്ങി ചെറുതും വലുതുമായ സമ്മാനങ്ങളും അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.. ജോലി സമയം കഴിഞ്ഞുള്ള ഒഴിവുവേളകളിലാണ് വരികൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത്.
ദുബായിലെ സ്വകാര്യ ബിസിനസ്സ് ​ഗ്രൂപ്പിന്റെ ബ്രാന്റിം​ഗ് സൂപ്പർവൈസറായി ജോലിചെയ്യുന്ന ഇദ്ദേഹം കെ.സി.പി.കെയുടെ മീഡിയ കൺവിനർ, എഫ്ക ദുബായ് യൂനിറ്റ് സെക്രട്ടറി തുടങ്ങിയ പദവികളലങ്കരിക്കുന്നു.
അയാൾ കഥയെഴുതുകയാണ്,  ഒന്നാമൻ എന്നീ സിനിമകൾക്ക് വേണ്ടിയും വർക്ക് ചെയ്തിട്ടുണ്ട്.
നിരവധി പ്രശസ്തർ ഷംസീറിന്റെ വരകൾക്ക് കഥാപാത്രമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ fb പേജ് സന്ദർശിച്ചാൽ കാണാനൊക്കും.
കെ.വി സഹീദിന്റെയും സൂപ്യാറകത്ത് സഫിയത്തിന്റെയും രണ്ടാമത്തെ മകനാണ്. ഭാര്യ ബത്തക്കതലക്കൽ ശജിലാസ്, മക്കൾ ഷഹ്സിൽ ശംശീർ, സഹാൻ ശംശീർ, ആയിശ സുഹറ
🌹 ബിഗ് സല്യൂട്ട് ശംസീർ ഭായ് 🌷🌷

2018 ജൂലൈ 21, ശനിയാഴ്‌ച

ചൊറ

🔰 ഇന്നത്തെ എന്റെ ചിന്ത

ഒരേതൊടിയിലെ കൂട്ടുകാരാണ്
കൊടൂത്തയും തൊട്ടാവാടിയും.
ഒരിക്കൽ കൊടൂത്തയോട് തൊട്ടാവാടി ആരാഞ്ഞു.
നീന്നെ തൊടുമ്പോഴെന്താ മനുഷ്യൻ ചൊറിയുന്നത്?
മറുപടിക്ക് പകരം കൊടൂത്ത മറുചോദ്യമുന്നയിച്ചു.
മനുഷ്യൻ തൊടുമ്പോഴെന്താ നീ വാടുന്നത്?
"പൊതുവെ മനുഷ്യന് ചൊറിച്ചിൽ കൂടുതലാ,നല്ലവണ്ണം നിൽക്കുന്നവരെ തമ്മിൽ തെറ്റിക്കാനാവൻ കേമനാ"!
കൊടൂത്തയുടെ ഉത്തരം കേട്ട  തൊട്ടാവാടിയും വിട്ടില്ല.
 "പാപ പങ്കിലമായ മനുഷ്യന്റെ  സ്പര്ശനമേൽക്കുമ്പോൾ ഞാനെങ്ങിനെ വാടാതിരിക്കും"?
✍ ശംസു മാടപ്പുര

2018 ജൂലൈ 18, ബുധനാഴ്‌ച

കവിത

😷 മൗനം
✍ ശംസു മാടപ്പുര

എന്നിലെ
 അപരാധമെന്തെന്ന്
 പറഞ്ഞിടാതെ
 മൗനത്തിൽ ചാലിച്ച
 വദനവുമായി
കടന്നുപോയവളേ, ഞാനറിയുന്നു
 പ്രണയഭംഗത്തിൻ നോവിന്ന്!
മനതാരിൽ കോറിയിട്ട
സ്വപ്നങ്ങൾ
 സന്താപമായി
 ഉരുകി തീരുന്നു
 വയ്യ,സഹിക്ക വയ്യ!
 ഇതിലും ഭേദമെന്നെ
 ഇഞ്ചിഞ്ചായി
 കൊല്ലാമായിരുന്നു
 നിന്റെ നോട്ടത്തിൽ
എൻ സ്വത്വം
കൈവിട്ട്
 ചാഞ്ഞമരം പോൽ
 നിന്നിലലിയാൻ
കൊതിച്ചതാണോ
 എൻ തെറ്റ്!
മൗനം ഭഞ്ജിക്കൂ
പെണ്ണേ,
മനമൊന്ന് തുറക്കൂ
എൻ അപരാധക്കെട്ടഴിക്കൂ!

2018 ജൂലൈ 11, ബുധനാഴ്‌ച

ചെറുകഥ

മോഹഭംഗം ✍✍✍ ഷംസു മാടപ്പുര 👤👤👤

അയാനേ,എഴുന്നേൽക്ക്! നേരം എത്രയെന്നാ  വിചാരം. മണി പത്തായി''.
കാദർച്ചയുടെ ശബ്ദം കേട്ടതോടെ പുതപ്പ് മാറ്റി ചാടി എഴുന്നേറ്റു. ബാത്ത്റൂമിലേക്ക് നടക്കുന്നതിനിടയിൽ കാദർച്ച വിളിച്ചു പറഞ്ഞു. "ഇങ്ങിനെ കിടന്ന് ദിവസങ്ങൾ എണ്ണി തീർത്തിട്ടെന്ത് കാര്യം" ശരിയാണ്, ആ വാക്കുകൾക്ക് മുന്നറിയിപ്പിന്റെ, സഹതാപത്തിന്റെ,കരുതലിന്റെ തുടികൊട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് സന്ദർശന വിസയിൽ ഒമാനിലെത്തിയത്.നാട്ടിൽ  ഒഴപ്പി നടന്നപ്പോൾ അമ്മാവൻ "കടകടത്തിയ"താണിവിടെ. ഗൾഫ് എന്ന സങ്കൽപം വിശാലമായതായിരുന്നു. ഇവിടെ വിമാനമിറങ്ങിയപ്പോൾ അതിനും മങ്ങലേറ്റു.
എന്ത് ഗൾഫ് ? മാമലകളുടെ നാട്! എവിടെ നോക്കിയാലും മലനിരകൾ. നാട്ടിലെപോലത്തെ വീടുകൾ, ഗല്ലികൾ, കടമുറികൾ. ഏതോ ഗ്രാമീണപ്രദേശത്ത്‌ എത്തിയ പ്രതീതി. കാണുന്ന ഓരോ മുഖത്തും മ്ലാനത. ഗൾഫ് സാധാരണക്കാർക്ക്  ഒരു സന്തോഷവും നൽകുന്നില്ലെന്ന് ആ മുഖങ്ങൾ വിളിച്ചോതുന്ന പോലെ. മിക്കവരും വീട്ടുകാരുടെ ആവലാതികളും വേവലാതികളും കേൾക്കാൻ വിധിക്കപ്പെട്ടവർ! തികച്ചും ഒരു ബലിയാട്.
അംബര ചുംബികളായ കെട്ടിടങ്ങളൊക്കെയും കിലോമീറ്ററുകൾക്ക് അകലെയാണെന്നാണ് അമ്മാവൻ പറഞ്ഞത്. നാട്ടിൽ നിന്നും വരേണ്ടിയില്ലായിരുന്നു എന്ന് തോന്നി.  അതെങ്ങനെ സാധ്യമാകും. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെച്ച് എല്ലാവരും എന്നെ കയറ്റിവിടുകയല്ലേ ചെയ്തത്.
വർഷംതോറും നാട്ടിലെത്തുന്ന അമ്മാവൻ   അടിച്ചുപൊളിച്ചു മടങ്ങി പോകുമ്പോൾ അമ്മാവൻ ഗൾഫിൽ നല്ല നിലയിലാണെന്നാണ് കരുതിയത്. പാവം അമ്മായി അറിയുന്നുണ്ടോ, അമ്മാവൻ സാദാ ഒരു ഹോട്ടലിലെ പാചകക്കാരനാണെന്ന്.
"അയാനെ,നീ എന്താ കാട്ടികൂട്ടുന്നെ! വേഗം ഇറങ്ങ്‌.എനിക്ക് പോണം" കാദർച്ച കതകിന് മുട്ടിവിളിച്ചപ്പോഴാണ് അയാൻ ചിന്തയിൽ നിന്നുണർന്നത്. അമ്മാവന്റെ കൂട്ടുകാരനായ കാദർച്ചയുടെ പ്രായം അറുപതിനോടടുക്കും.എന്നിട്ടും കാദർച്ച വിശ്രമമില്ലാതെ പണിയെടുക്കുന്നു.അത്രക്കും കുടുംബ പ്രാരാബ്ധമുണ്ട്. മക്കളെ വളർത്താനും നല്ലനിലയിൽ പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും സ്വന്തമായൊരു  കുടിയുണ്ടാക്കാനും ജീവിതത്തിന്റെ സിംഹഭാഗവും കാദർച്ച ഒമാനിലെ മണ്ണിൽ ഹോമിച്ചത് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ മനുഷ്യന്റെ ജീവിതത്തിന്റെ നോവ് എന്റെ ഉപ്പയുടെ സ്മരണകളായി മാറി.
ഇതേപോലെ എന്റെ ഉപ്പയും എത്ര കഷ്ടപെട്ടാണ് എന്നെ ഇരുപത്തിയൊന്നു വയസ്സുവരെ വളർത്തി വലുതാക്കിയത്.  കണ്ണൂർ മാർക്കറ്റിലെ വഴിയോരത്തിരുന്ന് ഉന്തുവണ്ടിയിൽ പഴങ്ങൾ  വിറ്റ് ഉപജീവനം കണ്ടെത്തുന്ന എന്റെ ഉപ്പയും കാദർച്ചയെ പോലെയുള്ള ഒരു കഥാപാത്രം തന്നെയല്ലേ. 
ചിന്തക്ക് ചൂട് പിടിക്കവേ കാദർച്ചയുടെ പിറുപിറുപ്പ് സഹിക്കവയ്യാനാകാതെ വസ്ത്രങ്ങൾ മാറ്റി കാദർച്ചയുടെ കൂടെ പുറത്തിറങ്ങി നടന്നു . അമ്മാവൻ ജോലിയെടുക്കുന്ന ഹോട്ടലിനെ ലക്ഷ്യമാക്കിയാണ് നടത്തം. ശീതീകരിച്ച മുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ ചൂടിന്റെ കാഠിന്യം സഹിക്കവയ്യ.മെയ് മാസചൂട് കനത്തിരിക്കുന്നു. ഉഷ്ണക്കാറ്റേൽക്കാൻ ശരീരം വിമുഖത കാണിച്ചു.വിയർപ്പിൽ കുളിച്ചുകൊണ്ട് കാദർച്ചയുടെ പിന്നാലെ നടന്നു.
നാട്ടിലാണെങ്കിൽ നല്ല മഴ. പെയ്തിറങ്ങുന്ന മഴയിൽ ബൈക്കിലൊരു യാത്ര! ഹാവൂ എത്ര സുഖകരം. ഗൾഫുകാരന്റെ മക്കൾ അറിയുന്നുവോ? ബാപ്പ കനത്തചൂടിൽ വെന്തുരുകുന്നതിന്റെ ഫലമാണ് താൻ അനുഭവിക്കുന്ന സുഖയാത്രയെന്ന്‌!
കാദർച്ചയുടെ കൂടെയുള്ള നടത്തം അമ്മാവൻ ജോലിചെയ്യുന്ന ഹോട്ടലിനു മുമ്പിൽ അവസാനിച്ചു. വേഗം ഹോട്ടലിൽ കയറി. ചൂടിൽ നിന്നും താല്കാലിക വിരാമം. എ സി യുടെ തണുപ്പ് കിട്ടാനായി അതിനു മുമ്പിലെ മേശക്കരികിൽ ഇരുന്നു. വിയർപ്പിന്റെ ഗന്ധം അസഹനീയം. ഷർട്ടാകെ നനഞ്ഞിരിക്കുന്നു. എ. സിയുടെയും കറങ്ങുന്ന ഫാനിന്റെയും കാറ്റേറ്റ് വേണം ഷർട്ട് ഉണങ്ങാൻ.ബട്ടൺസ് അഴിച്ചിട്ടു. എന്റെ ഇത്തരം പ്രകടനങ്ങൾ കണ്ട കാദർച്ച ഊറിച്ചിരിച്ചു.എന്നെ ചൂണ്ടി കാണിച്ച്‌ താഴ്‌ന്നശബ്ദത്തിൽ കാദർച്ച അമ്മാവനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മാവന്റെ തിട്ടൂരം എന്ന് പറയാം പ്രാതൽ മേശയിലെത്തി. എനിക്കേറെ ഇഷ്ടപ്പെട്ട പൂരിബാജി. ഇപ്പോൾ അമ്മാവന്റെ ആശ്രിതനായി കഴിയുന്നു. ഇവിടെ എത്തിയതിന് ശേഷം വിശപ്പ് എന്താണെന്ന് അറിഞ്ഞില്ല. അമ്മാവന്റെ വിയർപ്പിന്റെ ഒരംശം പങ്കുപറ്റി ജീവിതം മുന്നോട്ട് നീങ്ങുന്നു.
ഒരു കണക്കിന് ഞാനെത്ര ഭാഗ്യവാൻ.റൂമും ഭക്ഷണവും സൗജന്യം. സന്ദർശന വിസയിലും ആസാദി വിസയിലും എത്തി തൊഴിലൊന്നുമില്ലാതെ കഴിയുന്ന പലരും ഈ മണ്ണിലുണ്ട്.അവർക്ക് പരസഹായത്തിനു ഉറ്റബന്ധുക്കൾ ഇല്ലെങ്കിൽ അവരുടെ കാര്യം കട്ടപ്പൊക. റൂം വാടക കൃത്യമായി നൽകിയില്ലെങ്കിൽ  റൂമിൽ നിന്നും പുറത്താക്കുമെന്ന സഹമുറിയന്മാരുടെ ഭീഷണിയുടെ വക്കിലും പട്ടിണിയുടെ രുചി തന്നെയാണ് അവർ നിത്യേന അനുഭവിക്കുന്നത്. അതിൽ നിന്നെല്ലാം എന്നെ വിത്യസ്തനാക്കിയത് അമ്മാവൻ തന്നെ. ഈ കടമൊക്കെ എങ്ങിനെയാണ് ഞാൻ വീട്ടിത്തീർക്കുക. "മോനെ,ജോലി കിട്ടിയില്ലാന്ന് കരുതി നീ ബേജാറാവേണ്ട.കുറെ കഷ്ടപെട്ടിട്ടാ ഗൾഫിൽ പലരും നല്ല നിലയിൽ എത്തിയത്." മനസ്സിൽ ആശ്വാസവും ആത്മധൈര്യം തന്ന അമ്മാവന്റെ വാക്കുകൾ. എനിക്കൊരു ജോലി ശരിയാക്കിത്തരാൻ വേണ്ടി അമ്മാവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇപ്പോൾ സുൽത്താന്റെ കൊട്ടാരത്തിലെ തൂപ്പുകാരന്റെ ജോലി ശരിയാക്കിത്തരാനുള്ള നെട്ടോട്ടത്തിലാണ് അമ്മാവൻ. ഇടനിലക്കാർക്ക് നൽകേണ്ട "ചില്ലറ" കൊടുക്കാൻ പോലും ആ പാവം തയ്യാറാണ്. "ചില്ലറ" നിസ്സാരമൊന്നുമല്ല, ഒമാൻ റിയാൽ ആയിരത്തി ഇരുനൂറ് അഥവാ ഇന്ത്യൻ  ഉറുപ്പിക രണ്ടുലക്ഷം. കൊട്ടാരത്തിലെ ജോലി കിട്ടിയിട്ടുവേണം അമ്മാവന്റെ ബാധ്യതതീർക്കാൻ.നല്ലൊരു വേതനം തന്നെ കിട്ടും.മുന്നൂറ്റി അറുപത് റിയാൽ.  നാട്ടിലെ അറുപതിനായിരം രൂപ! കണക്കുകൾ കൂട്ടികിഴിക്കുമ്പോൾ നല്ലൊരു സമ്പാദ്യത്തിനു വഴി കാണുന്നു. അമ്മാവനോടുള്ള കടമ നിർവ്വഹിക്കുന്നത് പോലെ ഉപ്പയോടും കുടുംബത്തോടുമുള്ള കടപ്പാടുകൾ തീർക്കുകയും വേണം,ഒപ്പം തൻ്റെ പ്രാണേശ്വരിയെ സ്വന്തമാക്കുകയും വേണം.
" അയാനെ ഞാൻ പോട്ടെ,എനിക്ക് പോയിട്ട് രണ്ടുമുക്കാലിനുള്ള വക കണ്ടെത്തണം" കാദർച്ച അതും പറഞ്ഞ് പുറത്തേക്കു പോയി. ഞാൻ പാത്രം കഴുകാനായി ഹോട്ടലിന്റെ അടുക്കള ഭാഗത്തേക്ക് നീങ്ങി . പാത്രം കഴുകുന്നത് കണ്ട അമ്മാവനത് സഹിച്ചില്ല. വാത്സല്യ സ്വരത്തിൽ അമ്മാവൻ പറഞ്ഞു " മോനേ,അതങ്ങ് വെച്ചേക്ക്. ആ ബംഗാളി അത് കഴുകിക്കൊള്ളും" അമ്മാവന്റെ വാക്കുകൾ കാര്യമാക്കാതെ പാത്രം കഴുകി യഥാസ്ഥാനത്ത് വെച്ച്  താമസസ്ഥലത്തേക്ക്‌ നീങ്ങി.
 ചൂടേറ്റ് വാടി തളർന്ന് ഒരുവിധം റൂമിലെത്തി. വേഗം  എ. സിയുടെ സ്വിച്ചിൽ വിരലമർത്തി . അടുക്കളയിൽ മേലെയും ചൂട് താഴെയും ചൂട് എന്ന പരുവത്തിൽ പണിയെടുത്ത് വിയർത്തൊലിക്കുന്ന അമ്മാവനെ കുറിച്ചോർത്തപ്പോൾ സഹതാപം തോന്നി. മൊബൈൽ എടുത്ത് നെറ്റ് ചാലുവാക്കി.  മുറിയിൽ വൈഫൈ സംവിധാനമുള്ളതിനാൽ നെറ്റിന് കാശൊന്നും മുടക്കേണ്ടതില്ല. വാട്‌സ് ആപ്പ്  സന്ദേശങ്ങൾ ചറപറ പെയ്തിറങ്ങുന്നു. ആദ്യ മുൻഗണന കാമുകിക്കാണ്. അവളുടെ സന്ദേശങ്ങൾ വായിക്കുമ്പോൾ ഇരുക്കപൊറുതി കിട്ടാറില്ല. എങ്ങിനെയും നാട്ടിൽ പോയാൽ മതിയെന്ന ചിന്ത. സന്ദർശന വിസയുടെ കാലാവധിതീരണം. ഒരു മാസം കൂടിബാക്കിയുണ്ട്‌.അതിനിടയിൽ കൊട്ടാരത്തിലെ ജോലി നേടണം. പ്രേമമാണ് എല്ലാത്തിനും കാരണം. നാട്ടിൽ ചെത്തി നടക്കുന്നതിനിടയിൽ ഹംനയെ കണ്ടുമുട്ടി. നിത്യവുമുള്ള കാണൽ അവസാനം പ്രേമത്തിന് വഴിമാറി. ഇരുവീട്ടുകാരും നാട്ടുകാരുമറിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹംനയെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്ന് വീട്ടുകാർ. എന്റെ മനസ്സുമാറ്റാൻ വീട്ടുകാർ കണ്ട പോംവഴിയാണ് ഒമാനിലേക്കുള്ള സന്ദർശന വിസ. കൊട്ടാരത്തിലെ പണികിട്ടിയാൽ രക്ഷപെടുമെന്ന പ്രതീക്ഷയാണ് ബാക്കി. സ്വന്തം കാലിൽനിൽക്കാനായാൽ വീട്ടുകാരൊക്കെ എന്റെ ഇംഗിതത്തിന് വഴങ്ങും. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ മിക്കതും അഭിനന്ദന പ്രവാഹങ്ങളും പ്രാർത്ഥനകളും ആയിരുന്നു. കൊട്ടാരത്തിൽ പണിക്ക് കയറി എന്നാണവരൊക്കെ ധരിച്ചുവശായിരിക്കുന്നത്. ഞാനായിട്ട് തിരുത്താനൊന്നും പോയില്ല. കൊട്ടാരത്തിൽ ജോലിക്ക് ശ്രമിക്കുന്ന കാര്യം അമ്മാവൻ വീട്ടുകാരെ അറിയിച്ചതാണ്.പക്ഷെ വീട്ടുകാരും നാട്ടുകാരും കൊട്ടാരത്തിൽ ജോലിക്ക് നിൽക്കുന്നതായി വരുത്തിതീർത്തു. ആടിനെ പട്ടിയാക്കുന്ന കാലമല്ലേ? അങ്ങിനെയും  അവരൊക്കെ സമാധാനിക്കട്ടെ. മൊബൈലിൽ നോക്കി നോക്കി ഉറക്കം തൂങ്ങി. കൺപോളകൾക്ക് കനം വെച്ചു. നിദ്ര തഴുകാൻ തുടങ്ങി. ഉറക്ക് വിസയിൽ അല്ലേ വന്നത്.ഉറങ്ങിത്തീർക്കുക തന്നെ. എത്രനേരമുറങ്ങിയെന്നറിയില്ല. മുറി തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അത്  സാബിർക്കയായിരുന്നു. ഉച്ച വിശ്രമത്തിന്ന് എത്തിയതായിരുന്നു സാബിർക്ക. അടുത്തുള്ള സൂപ്പർ മാർക്കറ്റിലെ കണക്കെഴുത്തുകാരനാണ് .  ഒമാനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ.  എല്ലാ മേഖലയിലും പിടിപാടുള്ളയാൾ. സാബിർക്കയുടെ ഫോണിന് വിശ്രമം കുറവാണ്. ആരോടും പരിഭവവും പരാതിയുമില്ലാത്തയാൾ. ഉറക്കിലും ഊണിലും ഫോൺ  ബെല്ലടി ശബ്ദം അയാൾക്കൊരു അലോസരമേയല്ല. "കുംഭ കർണ്ണൻ എഴുന്നേറ്റില്ലേ" ചെറു ചിരിയോടെ സാബിർക്ക ചോദിച്ചു. ഒരു മൂളലിൽ ഉത്തരമൊതുക്കി മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. വസ്ത്രം മാറുന്നതിനിടയിൽ സാബിർക്ക തുടർന്നു.
 "കൊട്ടാരത്തിലെ ജോലിയെ കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ചു. പുറമെ നിന്ന് ആരെയും ജോലിക്കായി ദീവാൻ എടുക്കുന്നില്ല. അതൊക്കെ ഇവിടുത്തെ വൻകിട ക്ളീനിംഗ് കമ്പനിക്കാരെ ഏല്പിച്ചിരിക്കയാണ്.എത്രയാ ശമ്പളമെന്നേറിയേണ്ടേ നിനക്ക്. നൂറ്റി ഇരുപത് റിയാൽ, വെറും നാട്ടിലെ ഇരുപതിനായിരം രൂപ .അതിൽ നിന്നും വേണം ഭക്ഷണവും മുറിവാടകയും നൽകാൻ.ഒപ്പം ചില്ലറ ചിലവുകളും കഴിയാൻ" "പിന്നെ ഒരു കാര്യം നിന്റെ അമ്മാവൻ ഹസ്സനിക്കാനോട് പറഞ്ഞേ.. ഇടനിലക്കാർക്ക് ചില്ലറയൊന്നും മുൻകൂട്ടി കൊടുത്തേക്കല്ലേയെന്ന്. പെട്ടുപോകും.ശുദ്ധ തട്ടിപ്പാണിത്." മുന്നറിയിപ്പ് നൽകികൊണ്ട് സാബിർക്ക പുതപ്പിനുള്ളിൽ വലിഞ്ഞു. ഞാൻ മെല്ലെ മുറിക്ക് പുറത്തിറങ്ങി.
 എന്റെ നെഞ്ചകം പൊട്ടി പിളർന്നപോലെ തോന്നി. തല കറങ്ങുന്നു. ചുറ്റും കൂരിരുൾ. എല്ലാം ആടിയുലയുന്നതായി തോന്നി. സർവ്വതും നഷ്ടപ്പെട്ടവനെപ്പോലെ നിലത്തിരുന്ന് വിങ്ങിപ്പൊട്ടി. കാർമേഘത്തിൽ തങ്ങിനിന്ന പേമാരി   ഭൂമിയിൽ പെയ്തിറങ്ങുന്നത് പോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ആശിച്ചതൊക്കെ നഷ്ടപ്പെട്ടവന്റെ വേദന അനുഭവിച്ചവനെ അറിയൂ. ഇനി ഞാനെങ്ങനെ നാട്ടിൽ ചെന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് നോക്കും. എന്റെ ഹംനക്ക് നൽകിയ വാഗ്ദാനങ്ങൾ ഞാനെങ്ങനെ നിറവേറ്റും. അമ്മാവാ ഇത് വല്ലാത്തതൊരു ചതിയായി പോയി. ഇതിലും ഭേദം എന്നെ ജീവനോടെ ഒമാന്റെ മണ്ണിൽ ഖബറടക്കാമായിരുന്നു. സുൽത്താന്റെ കൊട്ടാരത്തിലെ പണി,അഞ്ചക്ക ശമ്പളം! ഇതൊക്കെ ഓർത്ത് ഞാൻ അഹങ്കരിച്ചു പോയല്ലോ റബ്ബേ.. സ്വന്തം കാലിൽ നിന്ന് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നത് അതിമോഹമായി തീർന്നല്ലോ റബ്ബേ... യാ അല്ലാഹ്! എനിക്ക് മാപ്പു തരൂ....
 കരഞ്ഞു കരഞ്ഞ് അവസാനം വാഷ്‌ ബെയിസിൽ ചെന്ന് മുഖം കഴുകി അമ്മാവനെ കാണാനായി ഹോട്ടലിലേക്ക് ചെന്നു. എന്റെ മുഖഭാവം കണ്ടിട്ടാവണം "എന്റെ മോനെന്ത് പറ്റിയെന്നറിയാൻ അമ്മാവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. "ആറ്റാ, ഇനി ഒരു നിമിഷം എനിക്ക് നിൽക്കേണ്ട.ഇന്ന് തന്നെ നാട്ടിൽ പോകണം" "എന്റെ മോനു നാട്ടിൽ പോവ്വാല്ലോ? കാര്യം പറയ് മോനെ" അമ്മാവൻ നിർബന്ധിച്ചപ്പോൾ സാബിർക്ക നൽകിയ വിവരങ്ങൾ പറഞ്ഞു. "സാബിർ അത് അന്വേഷിച്ചത് നന്നായി.നമ്മൾ കുടുങ്ങിയില്ലല്ലോ.മോന് ഇതിൽ നല്ലത് അല്ലാഹു കണക്കാക്കിയിട്ടുണ്ടാകും"
"എനിക്കതൊന്നുമറിയേണ്ട,എന്റെ മടക്കയാത്രാ ടിക്കറ്റും പാസ്സ്പോർട്ടും താ.ഞാനിനി ഒരു നിമിഷം പോലും നിൽക്കില്ല." ദേഷ്യവും സങ്കടവും എന്നെ അന്ധനാക്കി. രോഷം കൊണ്ട്  അമ്മാവന്റെ നേരെ  വിരൽ ചൂണ്ടി പലതും പറഞ്ഞു. അമ്മാവൻ ചെയ്തു തന്ന എല്ലാ ഉപകാരങ്ങളും സൗകര്യങ്ങളും ഞാൻ പാടെ മറന്നു. അമ്മാവന്റെ പ്രായത്തെ മറന്ന് ഞാൻ ഉറഞ്ഞുതുള്ളി. എന്നെ സമാശ്വസിപ്പിക്കാനാവാതെ അമ്മാവൻ കാദർച്ചാക്ക് ഫോൺ  ചെയ്തു. ശേഷം ചോറ് വിളമ്പി മേശയിൽ നിരത്തി. ചോറ് കഴിക്കാൻ ഒരുപാട് നിർബന്ധിച്ചു.ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല. ഞാനെന്ത് പറഞ്ഞിട്ടും ഒരു കൂസലുമില്ലാത്ത മട്ടിൽ കഴിയുന്ന അമ്മാവന്റെ ക്ഷമയുടെ നെല്ലിപടിക്കുമുമ്പിൽ ഞാൻ കീഴടങ്ങി. പിന്നെ അനുസരണയുള്ള കുഞ്ഞിനെ പോലെ ചോറ് വാരി തിന്നു. "എന്താ ഹസ്സനെ കാര്യം" വേവലാതിയോടെയുള്ള ചോദ്യവുമായി കാദർച്ച അമ്മാവനരികിലെത്തി. അമ്മാവൻ നടന്ന കാര്യങ്ങൾ കദർച്ചയെ ധരിപ്പിച്ചു. എല്ലാം മൂളികേട്ടശേഷം എൻ്റെ മുഖത്തേക്ക് തറപ്പിച്ചുനോക്കി.
"ശൈത്താനെ... കാദർച്ച കോപാകുലനായി. "നീ ആരെയാ ചതിയനെന്ന് വിളിച്ചത്. സ്വന്തത്തെക്കാൾ ഉപരി നിന്നെയും നിന്റെ ഉമ്മകുടുംബത്തെയും അതിരറ്റു സ്നേഹിക്കുന്ന ഈ ഹസ്സനെയോ? വീഴടാ കാലിൽ,ഹസന്റെ കാലുപിടിച്ചു മാപ്പു പറ" അതൊരു താക്കീതായിരുന്നു.
ഞാൻ ആഹാരം മതിയാക്കി. കൈകഴുകാൻ പോലും മറന്നു.അമ്മാവന്റെ കാൽകീഴിൽ വീണു. കണ്ണീരോടെ മാപ്പ് അപേക്ഷിച്ചു. എന്നെ കെട്ടിപ്പിടിച്ചു അമ്മാവനും കരഞ്ഞു. (അവസാനിച്ചു)

നിസ്തുല സേവകൻ

👉 വ്യക്തി പരിചയം 💝 

 നിസ്തുല സേവകൻ


✍ ഷംസു മാടപ്പുര. 👤










സിറ്റിയുടെ പൊതുസമൂഹത്തിന്റെ ഭാഗമായി മുഹമ്മദ് റുഷ്ദി മാറിയത്. മുഖ്യമന്ത്രി,ജില്ലാ കലക്ടർ,എം.പി എന്നുവേണ്ട ആര് സിറ്റിയിൽ പരിപാടിക്ക് എത്തിയാലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ചാനലുകാരും സിറ്റിയുടെ കഥയറിയാൻ ഇദ്ദേഹത്തെ തന്നെയാണ് സമീപിക്കാറ്. അതുകൊണ്ട് സിറ്റിയുടെ കഥ പറയുന്ന ചാനൽ വാർത്തകളിലും പ്രമുഖരോടൊപ്പമുള്ള പടങ്ങളിലും റുഷ്‌ദി നിറഞ്ഞു നിന്നിരുന്നു.ഒരുപാട് വിഷയങ്ങളിൽ ഇടപ്പെട്ട് പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും ആശ്വാസം നൽകുന്നതിലും ഇദ്ദേഹം വഹിച്ച പങ്ക് നിസ്‌തുലമാണ്. ദുബായിൽ ചെന്ന റുഷ്ദി സ്വന്തം നാടിനോടുള്ള കൂറ് തെളിയിച്ചു. സിറ്റിക്കാരെ മുഴുവനും ഒരു കുടക്കീഴിൽ ഒരുമിച്ചു കൂട്ടി ഇദ്ദേഹം തന്റെ സംഘാടന പാടവം തെളിയിച്ചു.ഒപ്പം കണ്ണൂർ സിറ്റിക്കൊരു പുതുചരിതം കോറിയിട്ടു.




ഒരു ചരിത്ര നിയോഗം കണക്കെ കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ ജീവാത്മാവും പരമാത്മാവുമായി റുഷ്ദി മാറിക്കഴിഞ്ഞു. സിറ്റിയുടെ തനതായ ശീലങ്ങളും പരമ്പരാഗത ഭക്ഷണ വിഭവങ്ങളും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞ കാലങ്ങളിൽ ദുബായിൽ സംഘടിപ്പിച്ച രണ്ട് സിറ്റി ഫെസ്റ്റും ഹേതുവായി എന്നത് നിസ്സംശയമില്ല. ഇനി ഇദ്ദേഹവും കൂട്ടരും സ്വന്തം നാട്ടിലേക്ക് വലിയൊരു പരിപാടിയുമായി വരികയാണ്. കണ്ണൂർ സിറ്റിയിൽ ഒരു "ആഗോള പ്രവാസി സംഗമം" വരുന്ന ഓഗസ്റ്റ് മാസം അരങ്ങേറാൻ പോകുന്നു എന്നാണ് കേൾവി. 
ഈ അവസരത്തിൽ റുഷ്ദിക്ക് എന്റെ അഭിനന്ദനങ്ങൾ 


💐 ബിഗ് സല്യൂട്ട് മുഹമ്മദ്‌ റുഷ്ദി 💝

2018 ജൂലൈ 9, തിങ്കളാഴ്‌ച

ജന്മജന്മാന്തരം



ഒരു ജന്മം
കരിങ്കാക്കയായ്‌ പറക്കണം,
 കയ്യടി വാങ്ങണം
ബലിച്ചോർ തിന്നണം
കൂടിനു കാവലിരിക്കണം
കള്ളക്കുയിലിന്റെ
കരണത്തടിക്കണം.
 ഒരു ജന്മം
സൗമ്യയായ്‌ ജനിക്കണം
 ആയുധം കരുതണം
 ഗോവിന്ദചാമിയെ കാണണം
സൗമ്യത വെടിഞ്ഞൊരു
രുദ്രയായ്‌ മാറണം,
അവന്റെ ലിംഗം മുറിക്കണം.
 പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം
 ഒരു കവണ വാങ്ങണം
ഇസ്രയേൽ ടാങ്കിനെ‌ കല്ലെറിയണം
 തലയുയർത്തി നിൽക്കണം
 വെടിയേറ്റ്‌ വാങ്ങണം
ഗാസയിൽ എൻ ചോര വീഴണം.
 പിന്നൊരീ ജന്മം
 ആസിഫ ആയി ജനിക്കണം
 തട്ടമൊന്നു മാറ്റണം
 കയ്യിലൊരു മഴു കരുതണം
 വെട്ടി വീഴ്ത്തണം
 ഈ നിയമത്തിനെ
 എന്നെ കൊന്നവരുടെ
 മുഖത്തു കർക്കിച്ചുതുപ്പണം.
 ഇനിയൊരു ജന്മം
 പള്ളിക്കൂട മുറ്റത്തെ
മാവായി വളരണം
 തണലൊരുക്കണം
കലപില കേൾക്കണം
,കല്ലേറു കൊള്ളണം
 കനിയൊന്നു കനിയണം
വെട്ടേറ്റ്‌ മറിയണം.
 അവസാന ജന്മം
 വീണ്ടും ഞാൻ തന്നെയാവണം
അമ്മയുടെ മുലപ്പാൽ
വീണ്ടും നുണയണം
അച്ഛന്റെ കൂടെ ഉത്സവം കാണണം.
 തെറ്റ്‌ തിരുത്തണം
ചിലരോട്‌ മാപ്പ്‌ ചോദിക്കണം
പറയാൻ മറന്ന പ്രണയം പറയണം
മരിക്കണം.

2018 ജൂലൈ 8, ഞായറാഴ്‌ച

സ്നേഹതീരത്തെ വല്യേട്ടൻ

✍ ഷംസു മാടപ്പുര 👤
അയാൾ അങ്ങിനെയാണ്.
ഒരു ഗൗരവക്കാരൻ!
 ഒറ്റ നോട്ടത്തിൽ വിലയിരുത്തി.
 തൊട്ടറിഞ്ഞപ്പോൾ
അയാളിൽ ഒരു വല്യേട്ടനുണ്ടെന്നറിഞ്ഞു.
ആളും അർത്ഥവും നോക്കി
 പെരുമാറാൻ കഴിയുന്ന
ഒരു മനുഷ്യനേ
 മികച്ച ഒരു സംഘാടകനാകാൻ കഴിയൂ.
 സ്നേഹത്തിന്റെ തീരത്തേക്ക് എഴുത്തുകാരും പത്രപ്രവർത്തകരും കക്ഷി രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ ഉന്നതരും പ്രവാസികളും കായിക പ്രതിഭകളും വീട്ടമ്മമാരും ഒന്നിച്ച് ഒഴുകണമെങ്കിൽ അയാളിലെ സംഘാടന പാടവം അപാരം തന്നെ.
സ്നേഹതീരത്തിന്റെ അവസാനവാക്കാണ് അദ്ദേഹം.
അയാളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
തട്ടിയും മുട്ടിയും കലപില കൂടിയും നീങ്ങുന്ന മക്കളെ വേണ്ടിടത്ത് ശാസിച്ചും കണ്ണുരുട്ടി മാറ്റി നിർത്തിയും അവരോടോപ്പം അന്തിച്ചർച്ചയിൽ പങ്കെടുത്തും അവരുടെ വലിയേട്ടനായി അദ്ദേഹം മാറി..
അയാളുടെ ആശയത്തിൽ പലതും പിറവിയെടുത്തു.
എല്ലാറ്റിനും കട്ട സപ്പോട്ടുമായി അനുയായികൾ. കാലികവിഷയങ്ങളിൽ ഇടപ്പെട്ടും
നിർധരരായ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചും ഇലക്ട്രോണിക് മാസിക ഇറക്കിയും
ഉമ്മ,ഉമ്മാമമാരെ ആദരിച്ചും അയാളും അനുയായികളും ജൈത്രയാത്ര തുടരുകയാണിന്ന്.
അടുത്ത അയാളുടെ പ്ലാനിംഗ് സമ്പൂർണ്ണ കുടുംബ സംഗമമാണ്. അതിനുള്ള തീയതിയും അയാളും സഹപ്രവർത്തകരും കൂടി കണ്ടുവെച്ചിട്ടുണ്ട്. മുൻകാല പദ്ധതികളൊക്കെയും വിജയകരമായി പൂർത്തീകരിച്ച സ്ഥിതിക്ക് വരാനിരിക്കുന്ന ആഗസ്ത് ആറിന്റെ സംഗമം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണദ്ദേഹം.

 💝 ബിഗ്‌ സല്യൂട്ട് യൂനുസ് ഭായ് 💐

2018 ജൂലൈ 5, വ്യാഴാഴ്‌ച

ബഷീർ സ്മരണ

ബഷീർ സ്മരണ "എല്ലാ മനുഷ്യന്മാരുടേയും മനുഷ്യത്തികളുടേയും ഹൃദയങ്ങളിൽ ദിവ്യമായ ശാന്തി നിറയട്ടെ" 1908 ജനുവരി 19ന് ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത്(5ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിലസുകയായിരുന്നു ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്നും അക്ഷരസുല്‍ത്താനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കി. കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു താമ്രപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇവകൂടാതെ പൊന്നാടകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട് 1994 ജൂലൈ 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ✍ അഷറഫ് മലയിൽ👆

ബേപ്പൂർ സുൽത്താ ൻ

1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിനം.ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ലാത്തതിനാൽ ഇലക്ഷൻ ബഹിഷ്‌കരിച്ച് ഞാനും സുഹൃത്ത് യൂനുസും മൂവക്കാട്ട് റഷീദും കോഴിക്കോടേക്ക് യാത്ര തിരിച്ചു. അൽപം സാഹിത്യത്തിന്റെയും പൊടിക്ക് എഴുത്തിന്റെയും അസ്കിതയുള്ള ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താനെ കാണുക എന്നത്. കോഴിക്കോട് സ്റ്റാൻഡിൽ നിന്നും ബേപ്പൂർ ലക്ഷ്യമാക്കി നീങ്ങി.വൈലാലിൽ വീട്ടു മുറ്റത്തെ മാഞ്ചുവട്ടിൽ  ചാരുകസേരയിൽ ഇരുന്ന് ഗ്രാമഫോണിലൂടെ ഹിന്ദുസ്ഥാനി സംഗീതം ആസ്വദിച്ചിരിക്കുന്ന ബേപ്പൂർ സുൽത്താന്റെ അരികിലാണ്   ആ യാത്ര അവസാനിച്ചത്. വലിപ്പചെറുപ്പമെന്ന വ്യത്യാസമില്ലാതെ ആരെയും സ്വീകരിക്കുന്ന സുൽത്താ നരികിൽ ഞങ്ങളിരുന്നു. സുൽത്താൻ മനസ്സു തുറന്നു.സാഹിത്യചർച്ചയിൽ പലപ്പോഴും ഖുർആൻ വചനങ്ങളിലെ സഹിത്യതലങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.വിശുദ്ധ ഖുർആനിലെ "അല്ലാഹു നൂറുസ്സമാവത്തി" എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്ന നിരവധി അർത്ഥങ്ങൾ അദ്ദേഹം നമുക്ക് പകർന്നു തന്നു. ഇസ്റാഅ്‌ - മിഹ്റാജിനെക്കുറിച്ച് ഞങ്ങൾക്ക് അതിന് മുമ്പ് കിട്ടിയിട്ടില്ലാത്ത അറിവ് തന്നു. മുറ്റത്തെ മണലിലേക്ക് നീട്ടിത്തുപ്പിയും കിതച്ചും നിർത്താതെ ഞങ്ങളോട് സംസാരിച്ചു. ഒരു മഹാ ജ്ഞാനിതന്നെയാണദ്ദേഹം.അദ്ദേഹത്തിന്റെ കൊച്ചുവീടിനുള്ളിലെ ഒരു മുറി നിറയെ പുസ്തകകൂമ്പാരമായിരുന്നു. ഇടക്ക് എടിയേയെന്ന് ഭാര്യയെ വിളിച്ച് ഞങ്ങൾക്ക് കട്ടൻ ചായ തരാൻ ഉത്തരവിട്ടു.ഏതാനും മണിക്കൂറുകൾ അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഒരു മഹാഭാഗ്യമായി ഇന്നും കരുതുന്നു. സർവശക്തൻ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...