2021 നവംബർ 5, വെള്ളിയാഴ്‌ച

പുസ്തക പരിചയം


"നോമ്പനുഭവം"

സംസം പബ്ലിക്കേഷൻസ് 

കണ്ണൂർ സിറ്റി


വില 100 രൂപ



= വി.ഹശ്ഹാശ്, കണ്ണൂർ സിറ്റി =

      

"വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.

ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.

പേനകൊണ്ടു പഠിപ്പിച്ചവന്‍.

മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.


(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അലഖ്, സൂക്തം: 1-5)


ഇരുത്തം വന്നവരുടെ കൂടെ എഴുത്തിൻ്റെ വഴിയിൽ വലതുകാൽ എടുത്തു വെച്ചവരുടെ വിസമയപ്പെടുത്തുന്ന അക്ഷരസ്നേഹം .മനസ്സകത്ത് ഇത്രയും നാളും സുഖശുഷുപ്തിയിൽ കഴിഞ്ഞ അക്ഷരങ്ങളുടെ ഉയർത്തിയേഴുന്നേൽപ്പ്. അതെ പറഞ്ഞു വരുന്നത് 'നോമ്പുനുഭവം ' എന്ന പുസ്തകവായനാനുഭവത്തെ കുറിച്ചാണ് .പുസ്തകം പ്രസിദ്ധീകരിച്ചത് ഒമാനിൽ പ്രവാസം ജീവിതം നയിക്കുന്ന അക്ഷരപ്രേമി ശംസു മാടപ്പുര നേതൃത്വം നൽകുന്ന സംസം പബ്ലിക്കേഷൻസാണ് .

വർഷങ്ങളുടെ തഴക്കവും പഴക്കവും പേറി ഇപ്പോഴും പ്രഫുല്ല താരകം പോൽ ശോഭിക്കുന്ന സംസം പബ്ലിക്കേഷൻസ്. നിരവധി പേരെ എഴുത്തിൻ്റെ വഴിയിൽ ആനയിച്ച് ഖ്യാതിയുടെ  നെറ്റിപ്പട്ടം അണിയിച്ച പ്രസിദ്ധീകരണ വിഭാഗം .കണ്ണൂർ സിറ്റിയെ പ്രത്യേകിച്ച് സാഹിത്യ മണ്ഡലത്തിൽ അടയാളപ്പെടുത്തിയ മഹൽസരംഭം .

മാസന്തോറും  ഓൺലൈൻ മാഗസിൻ പ്രസിദ്ധീകരിക്കുന്നുണ്ട് സംസം പബ്ലിക്കേഷൻസ് .

മാസികയുടെ പേര് "സംസം" .

പേരു പോലെ വിശുദ്ധി കാത്തുസുക്ഷിക്കുന്ന, ധാർമിക മൂല്യങ്ങൾ പ്രസരിപ്പിക്കുന്ന അക്ഷയഖനി .

ഈ നബിദിന കാലത്ത് ഒരു അച്ചടി പത്രവും ഇറക്കി മാലോകരെ വിസ്മയിപ്പിച്ചു കളഞ്ഞു സംസം പബ്ലിക്കേഷൻസ് .

കെട്ടിലും മട്ടിലും മഴവിൽ ശോഭയോടെ പ്രകാശനം ചെയ്യപ്പെട്ട നബിദിനപതിപ്പ്. 


ഇപ്പോഴിതാ ഭാരിച്ച ദൗത്യം ഏറ്റെടുത്ത് ഒരു പുസ്തകം ഇറക്കിയിരിക്കുന്നു. തികച്ചും പേറ്റ് നോവിൻ്റെ നൊമ്പരവും സുഖവും ചാലിച്ച് ഇറക്കപ്പെട്ട മഹത്തായ പുസ്തകം .നേരത്തെ സൂചിപ്പിച്ചത് "നോമ്പനുഭവം" എന്ന പേരിൽ ആ പുസ്തകം നറുമണം പ്രസരിപ്പിച്ച് വിരാജിക്കുകയാണ് .

കെട്ടും മട്ടും ജോറായിരിക്കുന്നു. റിനീസ്.ഒ.കെ.യുടെ കവർ ചിത്രം അതിലേറെ മനോഹരം .119 പേരുടെ എഴുത്തുകൾ .120 പേജുകളിലായി പരന്ന് കിടക്കുന്ന അക്ഷര മഴ .ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുന്ന രചനാശൈലികൾ .

ആമുഖത്തിൽ ശംസു മാടപ്പുര സംസം മാസികയുടെ നാൾവഴികൾ കോറിയിടുന്നു. കൂടെ ചേർന്ന് തണലേകിയവരെ ചേർത്തു പിടിക്കുന്നുണ്ട് .അബു അൽമാസിൻ്റെ പ്രൗഢമായ ആശംസ കുറിപ്പുമുണ്ട് തൊട്ടരികിൽ .


‌കണ്ണൂർ സിറ്റിയുടെ പരിഛേദം ഈ പുസ്തകവായനയിലൂടെ ചികഞ്ഞെടുക്കാം .

കണ്ണൂർ സിറ്റിയിൽ നിന്നുള്ള പ്രവാസികളുടെ ചൂരും ചൂടുമുള്ള നോമ്പനുഭവങ്ങൾ .

ചില എഴുത്തുകൾ ചുണ്ടിൽ മന്ദസ്മിതം ഉണ്ടാക്കുന്നവയെങ്കിൽ മറ്റ് ചിലത് കണ്ണിമ കോണിൽ നനവ് പടർത്തുന്നവയാണ്. സിറ്റിയിലെ പലഹാര വിഭവങ്ങളും തനി നാടൻ പദപ്രയോഗങ്ങളും തരാതരം പോൽ ഇതിന് മാറ്റ് കൂട്ടുന്നു .നാട്ടിൽ നിലനിൽക്കുന്ന മാമൂലുകൾ ,ആചാരങ്ങൾ ,ദാരിദ്ര നാളുകളിലെ നോവുണർത്തുന്ന റമദാൻ സ്മരണകൾ, നെഞ്ചകം പിളർന്ന് നിനക്കാതെ പറന്ന് പോയ ഉപ്പമാരുടെയും ഉമ്മമാരുടെയും ഉമ്മാമമാരുടെയും കണ്ണീരിൽ ചാലിച്ച നോവോർമ്മകൾ, ക്വാററ്റൈൻ കാലത്തെ നോമ്പിൻ കിസ്സകൾ, മാസം കണ്ടാൽ കയറി വരുന്ന മാസിൻ്റെ കഥകൾ, നോമ്പിൻ്റെ കൈ പിടിച്ച് വരുന്ന വിരുന്നുകാരുടെ പിരിശക്കഥകൾ, കുട്ടിക്കാലത്തെ കുസൃതി നിറഞ്ഞ ഓർമ്മകൾ, പരിപ്പടയും പല്ലും, ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പേ നോമ്പിൻ്റെ രുചി നുണഞ്ഞ സഹോദരി പാമയുടെ കുറിപ്പുകൾ ,പോരാട്ട ചരിത്രം ഉറങ്ങുന്ന സിറ്റിയിലെ ബദർ ഓർമ്മകൾ, വെള്ള പോളയുടെയും റൂഹ് അഫ്സയുടെയും രുചിഭേദം, പത്തായത്തിലെ ഇരുട്ടറയിൽ കുടുങ്ങിയ നോമ്പിൻ പിട പിടപ്പുകൾ, റാന്തലും ഉഠാബാബയും ,അത്താഴവും മുത്താഴവും പെരുന്നാൾ വസ്ത്രം, സിറ്റിയിലെ ആകാശ തൊട്ടിലോർമ്മ. എന്തിനേറെ പറയുന്നു നോമ്പനുഭവത്തിൽ മൂങ്ങയോർമ്മകൾ വരെ കടന്നു വന്നിരിക്കുന്നു. സാഹിത്യ ലോകത്ത് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ജമാൽ കണ്ണൂർ സിറ്റിയുടെ പവൻ കവർ കുറിപ്പും ഈ പുസ്തകത്തിന് ഏറെ തിളക്കം വർദ്ധിപ്പിക്കുന്നു.  സാഹിത്യ നഭോമണ്ഡലത്തിൽ ഏറെ സ്വീകാര്യമായ ഒരു പുസ്തകം തന്നെയാണിതെന്നത് അതുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനങ്ങളും സൂചിപ്പിക്കുന്നു . അക്ഷരനൗകയിൽ വെന്നിക്കൊടി പാറിച്ച് നിറ ആവിഷ്ക്കാരങ്ങളുമായി കാറ്റും കോളും തരണം ചെയ്ത് മുന്നേറുന്ന  ശംസു മാടപ്പുരയുടെ തൂലികയ്ക്ക് മൂർച്ചയും ചേർച്ചയും ഇനിയും ഉണ്ടാവട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...