2015 ജനുവരി 4, ഞായറാഴ്‌ച

ഖമറുന്നിസ -അകാലത്തില്‍ പൊലിഞ്ഞ സഹപാഠി !

ഓരോ നബിദിനം വരുമ്പോഴും വേദനയോടെ ഞാന്‍ സ്മരിക്കും ഖമറുന്നിസയെ.കണ്ണൂര്‍ സിറ്റി അരട്ടക്കപള്ളി നൂറുല്‍ ഇസ്ലാം മദ്രസയിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി.എന്റെ സഹപാഠികളില്‍ ഒരാള്‍.റബീഉല്‍ അവ്വല്‍ ആഗാതമാകുന്നതോടെ നബിദിന റാലിയുടെയും അനുബന്ധ സമ്മേളനങ്ങളുടെയും മുന്നൊരുക്കത്തിന്റെ ഭാഗമായി ഞങ്ങള്‍ - കുട്ടികള്‍ക്ക്‌ പരിശീലനം നല്കുന്ന പതിവുണ്ട്.ഏറ്റവും നല്ല റാലി കാഴ്ചവെക്കുന്ന മദ്രസ്സക്ക് ദീനുല്‍ ഇസ്ലാം സഭ റോളിംഗ് ഷീല്‍ഡ്‌ നല്‍കും.അതു നമ്മുടെ മദ്രസ്സക്ക് നേടികൊടുക്കാനുള്ള പരിശീലനം ഒരു വശത്ത്.മറുവശത്താകട്ടെ,സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രസംഗം ,ഗാനം,കഥാപ്രസംഗ പരിപാടികളുടെ പരിശീലനം.ഖമറുന്നിസ തെരഞ്ഞെടുത്തത്‌ ഗാന മത്സരം.അവള്‍ ദിനേന പാടി പാടി പരിശീലിച്ചു.റാലിയുടെ റിഹേഴ്സലിലും പങ്കെടുത്തു.
അന്ത്യ പ്രവാചകന്‍ മുഹമ്മദുറസൂലുല്ലാഹി (സ.അ)യുടെ ജന്മദിനം വന്നെത്തി.ഖമറുന്നിസയടക്കം ഞങ്ങള്‍ എല്ലാവരും നബിദിന റാലിയില്‍ പങ്കെടുത്തു.ഏറ്റവും നല്ല റാലിക്കുള്ള ഷീല്‍ഡും കരസ്ഥമാക്കി.
പിറ്റേന്ന് നബിദിന സമ്മേളനം.ഗാന മത്സരത്തിനു പേര് കൊടുത്ത ഖമറു ന്നിസയെ ഊഴം അനുസരിച്ച് വിളിച്ചെങ്കിലും അവള്‍ പാടാന്‍ എത്തിയിരുന്നില്ല.
തൊട്ടടുത്ത ദിവസം ഉച്ചയൂണിന് വേണ്ടി സ്കൂള്‍ വിട്ടു വരവേ എതിരെനിന്നും മറ്റൊരു സഹപാഠി ഇഖ്ബാല്‍ ഓടികിതച്ച് എന്നരികിലെത്തി.ആ വാര്‍ത്ത കേട്ട ഞാന്‍ സ്തംബിധനായി .
ഖമറുന്നിസ മരണപ്പെട്ടു."ഇന്നാലില്ലാഹി വഹിന്നാ ഇലൈഹി റാജിഹൂന്‍"
അവളുടെ വീട്ടിലേക്കോടി.സിറ്റി ഹൈസ്കൂളിന് തൊട്ടടുത്ത വീട്ടില്‍ ജന പ്രവാഹം.മയ്യത്ത്‌ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണെന്നറിഞ്ഞു.
സഹപാഠികളായ ഞങ്ങള്‍ മദ്രസ്സയില്‍ ഒത്തുകൂടി.യാസീന്‍ പാരായണം നടത്തി.വൈകിട്ടോടെ മയ്യത്തെത്തി.കര്‍മ്മങ്ങള്‍ക്ക്‌ ശേഷം രാത്രി പതിനൊന്നോടെ മണപ്പുറം ഖബര്‍ ശ്മശാനത്തില്‍ അവളെ അടക്കം ചെയ്തു.
1976 ലെ റബീഉല്‍ അവ്വല്‍ പന്ത്രെണ്ടിനു വൈകീട്ട് നബിദിന റാലിയില്‍ പങ്കെടുത്ത ഖമറുന്നിസക്ക് പനി ബാധിച്ചു .പിറ്റേന്നു രോഗം കൂടി.ജില്ലാ ആശുപത്രിയില്‍ രോഗത്തോട് മല്ലിടുമ്പോള്‍ അവള്‍ ഉമ്മയോട്‌ പറഞ്ഞത്രേ."ഇന്ന് നബിദിന പരിപാടിയല്ലേ.എനിക്ക് പാട്ട് പാടാനാവില്ലല്ലോ ഉമ്മാ"
മയ്യത്തടക്കിയത്തിനു ശേഷം മദ്രസ്സയില്‍ വെച്ചു ചേര്‍ന്ന അനുശോചനയോഗത്തില്‍ ഖമറുന്നിസ ആലപിക്കേണ്ട ഗാനം എഴുതിയ മുഹമ്മദ്‌ ഉസ്താദ്‌ വിങ്ങിപോട്ടി പറഞ്ഞു.
"സുബര്‍ക്കത്തില്‍ നടതുറക്കൂ സുബ്ഹാനെ
സുരലോക വീഥി ഒരുക്കൂ!
ഹൂര്‍ലീങ്ങള്‍ താമസിക്കും ജന്നത്തിന്റെ
വാതായനം തുറക്കൂ...
ഈ ഗാനം അവള്‍ക്കു വേണ്ടിയാണോ ഞാനെഴുതിയത് "
ഖമറുന്നിസ സുബര്‍ക്കം തേടി പോയി.അവളുടെ ഓര്‍മ്മ കുറിപ്പെഴുതുന്ന എന്റെ ഹ്യദയഭാരം പറഞ്ഞറിയിക്കാന്‍ വയ്യ.
ഒരുകണക്കിന് ഖമറുന്നിസ ഭാഗ്യവതിയാണ്.ഈ യുഗത്തിലെ തെറ്റ് കുറ്റങ്ങളില്‍ നിന്നും മോചനം നേടി ദൈവ സാമീപ്യം കരസ്ഥമാക്കിയ പത്ത് വയസ്സുകാരി.
അവളോടൊപ്പം സ്വര്‍ഗ്ഗത്തിലെത്താന്‍ അള്ളാഹു നമ്മെ തുണക്കട്ടെ.(ആമീന്‍)
ഈ നബിദിന നാളില്‍ ഞാനിത് കുറിച്ചിടുന്നത് അവള്‍ക്കുള്ള ദുഹാക്ക് വേണ്ടി മാത്രം .അന്നത്തെ ഞങ്ങളുടെ സഹപാഠികള്‍ എന്റെ മുഖപുസ്തകത്തിലുണ്ട്.
മറന്നു പോയ ഖമറുന്നിസയെ ഓര്‍ക്കാന്‍ അവര്‍ക്കിത് ഹെതുവാകട്ടെ.....

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...