രക്തപുഷ്പം!
(ശംസു മാടപ്പുര)
രക്തത്തിൻറെ
നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ പുഞ്ചിരിയിലുമുണ്ട് ഒരു വശ്യത. എനിക്ക് നേരെ പൂവ് നീട്ടി അവൾ മൊഴിഞ്ഞു. "ഗുഡ് മോർണിംഗ്"
ഹൃദയപൂർവ്വം അതേറ്റുവാങ്ങി മറുമൊഴിയിൽ "മോണിംഗ്" പറഞ്ഞു.
പിന്നെ അവൾ അടുത്ത കിടക്ക ക്കരികിലേക്ക് നടന്നു നീങ്ങി. ആ അറബി പെൺകുട്ടിയുടെ ചലനങ്ങളിൽ കണ്ണു നട്ടപ്പോൾ എൻറെ അയാൻ മോനെ അവളിലൂടെ ഞാൻ കണ്ടു . അതേ ഉയരം. അതേ നിറം. അതേ പുഞ്ചിരി. അതേ കിളികൊഞ്ചൽ. അതേ വശ്യത. ഓർക്കുന്തോറും ആശ്വാസത്തിന്റെ തെളിനീർ മനസ്സകത്തിൽ പെയ്തിറങ്ങി. നാട്ടിലുള്ള എൻറെ കുഞ്ഞു മോൻറെ സാമീപ്യം കൊതിച്ച് ഞാൻ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി നെഞ്ചുവേദനയെ തുടർന്ന് ഒമാനിലെ ഗവൺമെൻറ് ഹോസ്പിറ്റലിലെ ഒബ്സർവേഷനിൽ വസിക്കുന്നു. ആശുപത്രി വാസത്തോട് വിടപറഞ്ഞ് രാത്രി തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലുമാണ്.
ഇതിനിടയിലാണ് ആരോഗ്യമുള്ള ജീവിതം ഒരുക്കാനുള്ള സന്ദേശവുമായി
ലോക ഹൃദയ ദിനം കടന്നുവന്നത്.
നമ്മുടെ ഹൃദയത്തെ അറിയുക എന്നതാണത്രേ ഈ ദിനത്തിൻറെ പ്രധാനം. സ്കൂൾ വിദ്യാർത്ഥികളിൽ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലൊരവബോധം സൃഷ്ടിക്കാൻ അധ്യാപകർ കണ്ടെത്തിയ വഴിയാവാം ആശുപത്രി സന്ദർശനം.
"ഹൃദയ ധമനികളിൽ ക്ഷതം സംഭവിച്ചിരിക്കുന്നു" എന്ന മുന്നറിയിപ്പുമായി വന്ന നെഞ്ചുവേദന അനുഭവപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് എത്തിയത്. രണ്ടര മാസത്തെ അവധിയാഘോഷം അയാൻ മോനുമൊത്ത് അടിച്ചു പൊളിച്ചു എന്ന് പറയുന്നതാവും ശരി. അവനെയും പിരിഞ്ഞ് ഗൾഫിലേക്ക് യാത്ര തിരിക്കുമ്പോൾ നെഞ്ചു തകർന്ന നിലയിലാണ് വിമാനം കയറിയത്. ഗൾഫിൽ എത്തിയിട്ടും ആ വേദന മാറിയില്ല. വല്ലാത്തൊരു ഭാരം. അനന്തരം നെഞ്ചുവേദന വരികയും ആശുപത്രിയിൽ അഭയം തേടുകയും ചെയ്തു. അമ്പത് വയസ്സിനിടയിൽ
എത്രയോ തവണ ഗൾഫിൽ പോവുകയും വരികയും ചെയ്തിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. കുട്ടികളില്ലാത്ത എനിക്ക് അല്ലാഹു തന്ന വരദാനമാണ് അയാൻ മോൻ.
എൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഗൾഫുകാരായ പിതാക്കളുടെ അവസ്ഥ ഞാൻ ഊഹിച്ചു.
അവരൊക്കെ മക്കളെയും കൊച്ചുമക്കളെയും വേർപിരിഞ്ഞ് ഗൾഫിലേക്ക് തിരിച്ചെത്തുമ്പോൾ തീർച്ചയായും അവരുടെ ഘനീഭവിച്ച "ഹൃദയം" സ്വന്തം മണ്ണിൽ ഉപേക്ഷിച്ചാവും കടന്നുവരുന്നത്.
പിൻകുറി:
2022 സെപ്റ്റംബർ 27 മുതൽ 29 വരെ ഒമാൻ ബുറൈമിയിലെ മൂന്നു ദിവസത്തെ ആശുപത്രിവാസത്തിൽ കേരള ഇസ്ലാമിക് അസോസിയേഷൻ ബുറൈമി യൂണിറ്റ് പ്രവർത്തകരുടെ സ്നേഹ സാമീപ്യം ലഭിക്കാനിടയായി. ആശുപത്രിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തലശ്ശേരിക്കാരൻ സായിദ്, സ്വന്തമായി ക്ലിനിക്ക് നടത്തുന്ന തൃശൂർ മാള സ്വദേശി സൈഫുദ്ദീൻ, നബീൽ, മുനീർ തുടങ്ങിയവരുടെയും അവരുടെ കുടുംബങ്ങളുടെയും സേവനങ്ങൾ വിലപ്പെട്ടതായിരുന്നു.
മസ്കത്തിൽ നിന്നും മുന്നൂറിലധികം കിലോമീറ്റർ ഓടി എന്നെ കാണാനെത്തിയ സെവൻ ഡേസ് നൗഷാദും കുടുംബവും എനിക്ക് ഊർജ്ജം പകർന്നു തന്ന, സാമ്പത്തികമായി എന്നെ സഹായിച്ച ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
അതിലുപരി ഒരുപാട് പേരുടെ പ്രാർത്ഥനയും സാമീപ്യവും ഫോണിലൂടെയുള്ള ആശ്വാസ വാക്കുകളും ഇപ്പോഴും എന്നെ നയിച്ചു കൊണ്ടിരിക്കുന്നു.
നാട്ടിലെ വിശ്രമ ജീവിതത്തിൽ എന്നെ സന്ദർശിച്ച പലരുമുണ്ട്. എൻറെ കുടുംബാംഗങ്ങളും ഭാര്യ വീട്ടുകാരുടെ ബന്ധുമിത്രാദികളും ഹ്രസ്വ ലീവിന് നാട്ടിലെത്തിയവരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ എൻറെ വീട് തേടിപ്പിടിച്ച് വന്ന് എൻ്റെ അസുഖ വിവരങ്ങൾ ആരായുകയും സാന്ത്വന വാക്കുകൾ ചൊരിയുകയും പ്രാർത്ഥിക്കുകയും ചെയ്യുകയുണ്ടായി. ഇതിൽ എൻറെ ജേഷ്ഠന്റെ ചങ്കുകളും ഉൾപ്പെടുന്നു.
ഇവർക്കൊക്കെ എനിക്ക് നൽകാൻ പറ്റുന്നത് പ്രാർത്ഥന മാത്രം!
അല്ലാഹുവേ...
എന്നെ സന്ദർശിച്ചവർക്കും ശാരീരിക-സാമ്പത്തിക സഹായങ്ങൾ കൊണ്ട് എന്നെ സഹായിച്ചവർക്കും
എനിക്കുവേണ്ടി നിരന്തരം പ്രാർത്ഥന നടത്തിയവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകണെ (ആമീൻ)