2014 നവംബർ 20, വ്യാഴാഴ്‌ച

UAE യുടെ ചരിത്രം (അനുഭവലേഖനം)

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
****************************************
1950 കളിൽ ഗൾഫ്‌ രാജ്യങ്ങളെ പൊതുവായി അറിയപ്പെട്ടിരുന്നത് അറേബ്യൻ ഗൾഫ്‌ (arabian gulf)എന്നായിരുന്നു. അന്നൊക്കെ കത്തുകൾ എഴുതുമ്പോൾ arabian gulf എന്ന A.G. എന്ന് എഴുതുമായിരുന്നു. ശേഷം കടൽകൊള്ളക്കാരിൽ നിന്നും രക്ഷകിട്ടുവാൻ ബ്രിട്ടന്റെ സംരക്ഷിതപ്രദേശമായി. അങ്ങിനെ അന്നത്തെ UAEയിലെ 7 സംസ്ഥാനങ്ങളും മസ്ക്കത് & ഒമാൻ (ഇന്നത്തെ സുൽത്താനേറ്റ് ഓഫ് ഒമാൻ) കൂടിയ സ്ഥലത്തിന്നു trucial oman coast എന്ന് പേര് വന്നു. എങ്കിലും അന്നൊക്കെ ജനങ്ങൾ പേർഷ്യൻ ഗൾഫ്‌ എന്നാണു പറഞ്ഞിരുന്നത്. പേർഷ്യക്ക് പോവുക, പേർഷ്യ എന്നൊക്കെ കേട്ടിട്ടില്ലേ? യഥാർത്ഥത്തിൽ അത് ശെരിയല്ല. കാരണം പേർഷ്യ എന്നത് ഇറാൻ ആണ്. ഇറാന്റെ ഭാഷ ഫാർസി ആണ്. അതിൽ നിന്നാണ് ഇറാന് പേർഷ്യ എന്ന് പേര് വന്നത്.
പിന്നീട് ബ്രിട്ടന്റെ കരാർ അവസാനിപ്പിച്ച 1969 കളിൽ ഇന്നത്തെ UAEയിൽ പെട്ട ഏഴ് എമിരേറ്റുകളും സ്റ്റേറ്റ് ഓഫ് ഖത്തറും സ്റ്റേറ്റ് ഓഫ് ബഹറിനും കൂടിയുള്ള ഒരു UAE ആക്കാൻ എല്ലാ ഭരണാധികാരികളും ഒപ്പിട്ട ഒരു അഗ്രീമെന്റ് വെച്ചു. പക്ഷെ പിന്നീട് സ്റ്റേറ്റ് ഓഫ് ഖത്തറും സ്റ്റേറ്റ് ഓഫ് ബഹറിനും അതിൽ നിന്ന് പിന്മാറി സ്വയം രാജ്യമാകാമെന്നു പ്രഖ്യാപിച്ചു.
അങ്ങിനെ 1971 ഡിസംബർ 2ന്ന് UAE നിലവിൽ വന്നു. അതിന്റെ പ്രഥമമീറ്റിംഗ് നടന്നത് ദുബായിലെ ജുമൈറയിൽ വെച്ചായിരുന്നു. അവിടെ കൂടിയ ജനാവലിയിൽ ഒരാളാവാനുള്ള മഹാഭാഗ്യം ഈ എനിക്കും ഉണ്ടായി. ആ UAEയിൽ അന്ന് റാസ്അൽഖൈമ ചേർന്നിരുന്നില്ല. പിന്നീട് മൂന്നു മാസം ആകാറായ ഫെബ്രുവരി ഒടുവിലാണ് റാസ്അൽഖൈമ ചേർന്നത്‌.
UAE രൂപവൽക്കരിക്കുന്നതിന്നു മുമ്പ് ഇന്ത്യയുടെ കറെൻസിയായിരുന്നു ഗൾഫ്‌ നാടുകളിൽ ഉണ്ടായിരുന്നത്. പിന്നീട് ദുബായിയും ഖത്തറും ചേർന്ന് QDR (ഖത്തർ ദുബൈ റിയാൽ) ഉണ്ടായി. അന്ന് അബൂദാബിയിൽ ഉണ്ടായിരുന്നത് ബഹ്‌റൈൻ ദിനാർ ആയിരുന്നു. ബഹ്‌റൈൻ ദിനാറും QDRഉം എല്ലാ എമിരേറ്റുകളിലും സ്വീകരിച്ചിരുന്നു. എന്നാൽ QDR അബുദാബിയിൽ ക്രയവിക്രയത്തിനു സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് UAE ദിർഹം വന്നത്.
1971ലാണ് ഷൈഖ് മക്തൂം ബിൻ റാഷീദ് അൽമക്തൂമിന്റെ വിവാഹം നടന്നത്. പ്ലാസ സിനിമയുടെ ഭാഗമൊക്കെ കെട്ടിടങ്ങൾ ഇല്ലാതെ തുറസ്സായി കിടക്കുന്ന ഒരു മൈതാനമായിരുന്നു. ആ മൈതാനത്തിന്റെ ഒരു ഭാഗത്ത് രണ്ടു നിലയുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ താമസം. മറ്റൊരു ഭാഗത്ത് ക്രീക്കിന്നടുത്തായിരുന്നു ഷൈഖിന്റെ വധൂഗ്രഹം. ആ ഭാഗത്ത്‌ ഇംഗ്ലീഷ് അക്ഷരത്തിലെ E ആകൃതിയിൽ ഒരു കെട്ടിടമുണ്ടായിരുന്നു. അതിൽ ഒരു സ്പെയർ പാർട്സ് കടയിൽ (അലി ബിൻ ഫർദാൻ) ആയിരുന്നു എനിക്ക് ജോലി. രാത്രിയിൽ ആ തുറസ്സായ സ്ഥലത്ത് വിവാഹത്തോടനുബന്ധിച്ചു പാട്ടുകളൊക്കെ ഉണ്ടായിരുന്നു. അറബികളുടെ ഹർബിയ ഡാൻസ്, ലീവ ഡാൻസ്, വാളുകൾ പിടിച്ചുള്ള ആയാല ഡാൻസ് ഒക്കെയുണ്ടായിരുന്നു. കൂട്ടത്തിൽ മലയാളികളുടെ അറവനമുട്ടും കോൽക്കളിയും ഉണ്ടായിരുന്നു.അന്ന് ഷൈഖ് സായെദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അബൂദാബിയിൽ നിന്ന് വന്നതും കളിക്കാർക്ക്‌ പാരിതോഷികം കൊടുക്കുന്നതും കാണാൻ കഴിഞ്ഞു.
അബൂദാബിയുടേയും ദുബായിയുടെയും അതിർത്തിയിൽ ഒരു ചെക്ക്‌ പോസ്റ്റ്‌ ഉണ്ടായിരുന്നു. UAE രാജ്യത്തെ വിസയുള്ള പാസ്പോർട്ട് അവിടെ കാണിക്കണം. ആ പാസ്പോർട്ടിൽ ഒരു ചെറിയ സീൽ ചെയ്യും. നമ്മൾ ഇറങ്ങി ലൈൻ നിൽക്കേണ്ട. പകരം പോലീസ് നമ്മുടെ കാറിന്നടുത്തെക്ക് വരും. കാർഡ് പൂരിപ്പിച്ച് നൽകണം. അന്നൊക്കെ ചിലർ ദുബായിലൊട്ട് ലാഞ്ചിക്ക് പോകാറുണ്ട്. ലാഞ്ചി അടുപ്പിക്കുന്നത് കോർണീഷിലുള്ള ക്രിസ്ത്യൻ ചര്ച്ചിന്നു അടുത്താണ്. ഞായറാഴ്ചയാണ് ലാഞ്ചി വരിക. കാരണം അന്ന് ഇരുപതാളെ ഒന്നിച്ച് കാണണമെങ്കിൽ ഹംദാൻ സ്ട്രീറ്റിലെ TV ബിൽഡിങ്ങിലോ ഈ ചർച്ചിന്റെ അടുത്തോ മാത്രമേ ഉണ്ടാവൂ. അല്ലാത്തിടത്ത് കണ്ടാൽ പോലീസ് ചോദ്യം ചെയ്യും.
UAE വരുന്നതിന്നു മുമ്പ് ഓരോ എമിറേറ്റ്കൾക്കും പ്രത്യേക പൊസ്റ്റൽ സ്റ്റാമ്പ് ആണുണ്ടായിരുന്നത്. ഏതു സംസ്ഥാനത്തെ സ്റ്റാമ്പ് ആണ് ഒട്ടിക്കുന്നതെങ്കിൽ ആ സംസ്ഥാനത്ത് പോസ്റ്റ്‌ ചെയ്യണം. അബൂദാബിയിലും ദുബൈലും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പോസ്റ്റ്‌ ചെയ്‌താൽ നാട്ടിലേക്ക് കിട്ടാൻ രണ്ടു ദിവസം കൂടുതലാകും. തന്മൂലം മറ്റുള്ള സംസ്ഥാനത്തുള്ളവർ മിക്കവരും ദുബൈലേക്ക് കത്തുകൾ കൊടുത്തയച്ചു അവിടെ പോസ്റ്റ്‌ ചെയ്യും. അത് പോലെ നാട്ടിലേക്ക് ട്രങ്ക് ഫോണ്‍ മാത്രമേയുള്ളൂ. മിക്കതും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണ് ലൈൻ കിട്ടുക. ഈ 1975-ഇൽ എന്റെ ഭാര്യയെ കൊണ്ട് വരാനുള്ള വിവരം ഉപ്പാനെ അറിയീക്കാൻ മൂന്നു ദിവസം കഴിഞ്ഞിട്ടാണ് ലൈൻ കിട്ടിയത്. അതും വളരെ ഉറക്കെ സംസാരിക്കണം. അബൂദാബിയിൽ നിന്ന് ബോംബെ - മദ്രാസ് -എറണാകുളം - ഇരിഞ്ഞാലക്കുട വഴിയാണ് കാട്ടൂരിലേക്ക് ലൈൻ പോവുക. ഇടയിൽ മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ അന്നത്തെ കാര്യം പോക്ക് തന്നെ. പിറ്റേന്ന് വീണ്ടും ബുക്ക്‌ ചെയ്യണം.
1971-ൽ ബ്രിട്ടീഷുകാർ പോകുന്നതിന്ന് മുമ്പ് എല്ലാ പെട്ടിക്കടക്കാർക്ക് പോലും ഒരു പാട് എൻട്രി വിസ കൊടുത്തു. അത് മനസ്സിലാക്കിയ അറബികൾ ഇംഗ്ലീഷ്കാര് കൊടുത്ത വിസക്കെല്ലാം ഗൾഫിൽ വന്നാൽ ഒരു മാസത്തിന്നുള്ളിൽ റെസിടെൻസ് വിസ അടിക്കണമെന്ന നിയമം കൊണ്ട് വന്നു. അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാർ പോയി കഴിഞ്ഞ് UAE ആയപ്പോൾ പാസ്സ്പോർട്ടിൽ വിസ പേജിൽ പതിക്കാൻ ഇന്നത്തെ പോലെയുള്ള സ്റ്റാമ്പ് വന്നിട്ടുണ്ടായിരുന്നില്ല. പകരം 200 പേർക്ക് അന്നത്തെ പോസ്റൽ സ്റ്റാമ്പ് (10 ദിർഹം) ആണ് പതിച്ചിട്ടുള്ളത്. അതിൽ ഒരാൾ ഈ ഞാനാണ്. അതായത് എന്റെ വിസ പേജിൽ പതിച്ചിട്ടുള്ളത് പൊസ്റ്റൽ സ്റ്റാമ്പ് ആണ്.
UAEയുടെ ഇന്നത്തെ വളർച്ചക്കുള്ള കാരണം ഞാൻ എഴുതാം. അത് പെട്രോൾ പണം ഉണ്ട് എന്നുള്ളത് മാത്രമല്ല, അത് വേണ്ട രീതിയിൽ വിനിയോഗിക്കാനുള്ള കഴിവ്. പിന്നെ ഏറ്റവും വലിയതും കൂടുതൽ പെട്രോൾ ലഭിക്കുന്നതുമായ അബൂദാബിയും അത് പോലെ ഗൾഫിലെ വ്യാപാരപട്ടണവും ഏറ്റവും കൂടുതൽ പെട്രോൾ കിട്ടുന്നതുമായ ദുബായിയും ഏറ്റവും ചെറിയ സംസ്ഥാനങ്ങളായ അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, മറ്റ് സംസ്ഥാനങ്ങളായ ഷാർജ, റാസ്‌അൽഖൈമയോടും വല്യേട്ടൻ മനോഭാവം കാണിക്കാത്തതാണ് കാരണം.
UAEയുടെ ചരിത്രം എഴുതുമ്പോൾ അന്നാട്ടുകാർക്കും വിദേശികൾക്കും മറക്കാൻ പറ്റാത്ത രണ്ടു പേരുണ്ട്. അബൂദാബിയുടെ ഭരണാധികാരിയായിരുന്ന H.E. ഷൈഖ് സായെദ് ബിൻ സുൽത്താൻ അൽനഹിയാനും ദുബൈ ഭരണാധികാരിയായിരുന്ന H.E. ഷൈഖ് റാഷീദ് ബിൻ സഈദ് അൽമക്തൂം എന്നവരുടെ ദീർഗവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ് ഈ ഐക്ക്യവും പുരോഗതിയും ഉണ്ടായത്.
അവർക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ എന്ന് ലോകരക്ഷിതാവിനോട്‌ പ്രാർഥിച്ചുകൊണ്ട് ഈ ലേഖനം നിറുത്തുന്നു.

2014 നവംബർ 10, തിങ്കളാഴ്‌ച

നിക്കാഹ് സ്മരണ!


1990 ആഗസ്റ്റ്‌ 5 : എന്ഗേജ്മെന്റ് (മോതിരമിടല്‍ ചടങ്ങ് ) നടന്നു.
ശേഷം തൊഴിലാവശ്യാര്‍ത്ഥംഅഹമ്മദാബാദിലെത്തി. 
വിസ വന്നതോടെ 1991 ആഗസ്റ്റ്‌ 5 ന് ബഹ്‌റൈനില്‍ കാലുകുത്തി .
പ്രവാസിയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്ത് സംഭവിക്കുന്ന 
ചില കാര്യങ്ങളുണ്ട്; അതെന്റെ ജീവിതത്തിലും നടന്നു.
എന്റെയും പ്രിയ മകളുടേയും നിക്കാഹ് കര്‍മ്മം നടന്നു കാണാന്‍
ഏറെ ആശിച്ച ഭാര്യാ മാതാവിന്റെ ആകസ്മിക മരണം.
1991 ആഗസ്റ്റ്‌ 28,ബുധനാഴ്‌ച പുലര്‍ച്ചെ അവര്‍ മരണമടഞ്ഞു.
വല്ലാത്ത ഒരു ഷോക്ക്‌ തന്നെയായിരുന്നു അത്.
ഗള്‍ഫിലേക്ക്‌ പറക്കാനുള്ള തയ്യാറെടുപ്പ്‌ നടക്കുമ്പോള്‍
"നിക്കാഹ് കഴിച്ചു പോയിക്കൂടെ "-എന്ന അവരുടെ ആവശ്യം എനിക്ക്
പൂര്‍ത്തീകരിക്കാനാവാത്ത സങ്കടത്തിലായി ഞാന്‍.
അല്ലാഹുവിന്റെ വിധി ആര്‍ക്ക് മറികടക്കാനാവും?
ഒടുവില്‍ നിക്കാഹിന് ബഹ്‌റൈന്‍ വേദിയായി.
എന്റെ പ്രതിശ്രുതവധുവിന്‍റെ അമ്മാവന്‍ മാമു വലിയ്യായി
ആവള മൊയ്തു മൗലവിയുടെ കാര്‍മ്മികത്വത്തില്‍
KMCC പ്രസിഡണ്ട് അന്തുമോനും ആനയിടുക്ക്‌ ഹിദായത്തുല്‍ ഇസ്ലാം
മദ്രസ്സ പ്രതിനിധി സത്താര്‍ ആനയിടുക്കും സാക്ഷികളായി ഒപ്പിട്ട്
KMCC ഓഡിറ്റോറിയത്തില്‍ വെച്ച് 1991 നവംബര്‍ പത്തിന് എന്റെ
നിക്കാഹ് നടന്നു .
ബഹറിനിലുള്ള മലബാറിലെ വിവിധ പ്രദേശത്തെ സുഹൃത്തുക്കള്‍
ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
ഞാന്‍ സ്വപ്നനേന വിചാരിക്കാത്ത കാര്യമാണ് എന്റെ നിക്കാഹിന്
ബഹ്‌റൈന്‍ വേദിയാവുക എന്നത്.
അതെ മനുഷ്യന്റെ ഇച്ഛാശക്തിയിലല്ല ദൈവീക നടപടി.
ഇന്ന് ഇരുപത്തി മൂന്ന്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
മാമു അമ്മാവനും സാക്ഷികളില്‍ ഒരാളായ അന്തുമോനും
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.
അള്ളാഹു എന്റെ ഭാര്യാ മാതാവിന്റെയും മാമു അമ്മാവന്റെയും
അന്തുമോന്‍ സാഹിബിന്റെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ
(ആമീന്‍).അവര്‍ക്ക്‌ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ
(ആമീന്‍)
അതോടൊപ്പം എന്‍റെയും പച്ചുവിന്റെയും ദാമ്പത്യ ജീവിതം അല്ലാഹു ഇഷ്ടപ്പെടുന്ന
മാര്‍ഗ്ഗത്തിലാകട്ടെ (ആമീന്‍)
ദുഹായോടെ,
നിങ്ങളുടെ
ഷംസു മാടപ്പുര

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...